SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.20 PM IST

ചിലരെ കരിവാരി തേക്കാനുള്ള പരിപാടി, എല്ലാ കാര്യങ്ങളും പുറത്തു പറയേണ്ടതില്ല: ഹേമ കമ്മിറ്റിറിപ്പോർട്ട് പരസ്യമാക്കേണ്ടെന്ന് ഗണേശ് കുമാർ

Increase Font Size Decrease Font Size Print Page
ganesh-kumar

കണ്ണൂർ: മലയാള സിനിമയിൽ സ്ത്രീകൾ നേരടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച് തയ്യാറാക്കപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ട കാര്യമില്ലെന്ന് നടനും എംഎൽഎയുമായ കെ.ബി ഗണേശ് കുമാർ. എല്ലാ കാര്യങ്ങളും അങ്ങനെ പുറത്ത് പറയേണ്ടതില്ല. ചിലരെ കരി വാരിത്തേക്കണമെന്ന് ചിലർക്ക് ആഗ്രഹം കാണുമെന്നും ഗണേശ് കുമാർ കണ്ണൂരിൽ പ്രതികരിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടില്ലെന്ന് മന്ത്രി സജി ചെറിയാൻ മുമ്പ് വ്യക്തമാക്കിയിരുന്നു. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിനിമാ മേഖലയിലെ പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ടെന്ന് സജി ചെറിയാൻ വ്യക്തമാക്കി. റിപ്പോർട്ട് പുറത്തുവിടണമെന്ന് വാശി പിടിക്കുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചിരുന്നു,​ കമ്മിഷൻ എൻക്വയറി ആക്ട് പ്രകാരം അല്ലാത്തതിനാൽ റിപ്പോർട്ട് പുറത്തുവിടണമെന്ന് നിർബന്ധമില്ലെന്ന് മന്ത്രി പി. രാജീവും പറഞ്ഞിരുന്നു. റിപ്പോർട്ട് പുറത്തുവിടരുതെന്ന് മലയാള സിനിമയിൽ രൂപീകരിച്ച വനിതാ കൂട്ടായ്മയായ ‘വിമൺ ഇൻ സിനിമ കളക്ടീവ്’(ഡബ്ല്യു.സി.സി) ആവശ്യപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. മന്ത്രിയുടെ അഭിപ്രായത്തിനെതിരെ ഡബ്ല്യു.സി.സി രംഗത്തെത്തുകയും ചെയ‌്തു.

ചലച്ചിത്ര മേഖലയിലെ സ്ത്രീകളുമായും അവരുടെ തൊഴിൽ സാഹചര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച് പരിഹാരം കണ്ടെത്താൻ 2017 ജൂലായിലാണ് സംസ്ഥാന സർക്കാർ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്‌ ശേഷം ഡബ്ല്യു.സി.സി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കമ്മിറ്റിയുടെ രൂപീകരണം നടന്നത്.

റിട്ടയേർഡ് ജസ്റ്റിസ് ഹേമ, റിട്ട ഐ.എ.എസ് ഓഫീസർ കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയ കമ്മിറ്റിയായിരുന്നു രൂപികരിച്ചത്. ഈ കമ്മിറ്റിയെ ഹേമ കമ്മിറ്റി എന്ന പേരിലാണ് അറിയപ്പെട്ടത്. രാജ്യത്ത് ആദ്യമായാണ് സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി ഒരു സർക്കാർ ഇത്തരത്തിൽ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.

.

മലയാള സിനിമ രംഗത്തുള്ളവരോട് സംസാരിച്ച് സ്ത്രീകളുടെ വേതനം, തൊഴിലിടങ്ങളിലെ അവസ്ഥ, അവര്‍ നേരിടുന്ന ചൂഷണം എന്നീ പ്രശ്നങ്ങൾ പഠിച്ച് ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുന്നതിനായാണ് കമ്മിറ്റിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയതെങ്കിലും ഏതാണ്ട് രണ്ടു വര്‍ഷത്തോളം സമയമെടുത്ത് 2019 ഡിസംബർ 31ന് കമ്മിഷൻ മുഖ്യമന്ത്രി പിണറായി വിജയന് 300 പേജുള്ള റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത്. പിന്നാലെ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന ആവശ്യവുമായി വിമൻ ഇൻ സിനിമാ കളക്ടീവ് രംഗത്ത് വന്നെങ്കിലും റിപ്പോർട്ട് വെളിപ്പെടുത്തുന്നതിനുപകരം കമ്മിഷൻ്റെ ശുപാർശകൾ പഠിക്കാൻ സർക്കാർ മറ്റൊരു കമ്മിറ്റി രൂപീകരിക്കുകയായിരുന്നു.

സിനിമാ മേഖലയിലെ പ്രമുഖരുടെ ഉറക്കം കളയുന്ന വിവരങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിലുണ്ടെന്നാണ് സൂചനകൾ. സെക്സ് റാക്കറ്റുമായി ബന്ധമുള്ളവർ വരെ സിനിമാ മേഖലിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് നടി പാർവതി തിരുവോത്ത് കുറച്ചു നാൾ മുമ്പാണ് തുറന്നു പറഞ്ഞത്. ഹേമ കമ്മിറ്റിയുമായി സംസാരിച്ച, പാർവ്വതിയുമായി അടുപ്പമുള്ളവരിൽ നിന്നും ലഭിച്ച സൂചനകൾ പ്രകാരമാണ് അവർ അന്ന് ഇക്കാര്യം തുറന്നു പറഞ്ഞത്. പലകാര്യങ്ങളും പുറത്തുപറയാത്തത് ജീവഭയം ഉള്ളതുകൊണ്ടാണെന്നും താരം വ്യക്തമാക്കിയിരുന്നു.

ഹേമ കമ്മീഷൻ റിപ്പോർട്ടിൽ സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട് കിടക്കുന്ന നിരവധി കാര്യങ്ങളെക്കുറിച്ച് മൊഴി നൽകിയിട്ടുണ്ടെന്നുള്ള വിവരവും പുറത്തു വന്നിരുന്നു. ഇൻഡസ്ട്രിയിലെ പല പ്രമുഖരുടെ പേരുകൾ മൊഴികളിൽ ഉള്ളതുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവരാത്തത് എന്നും താരം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇൻഡസ്ട്രിയിലെ വളരെ പ്രമുഖരായ പലരെപ്പറ്റിയും ഈ മൊഴികളിൽ പരാമർശിക്കുന്നുണ്ട്. കാര്യങ്ങളെല്ലാം എന്തുകൊണ്ട് പുറത്തുപറഞ്ഞു കൂടായെന്ന് ലാഘവത്തോടെ ചോദിക്കുന്നവരോട് ഒരു ഉത്തരമെ പറയാനുള്ളൂ. ജീവഭയം ഉള്ളതുകൊണ്ടാണ്, ഭീഷണി ഫോൺകോളുകളൊക്കെ നമ്മളെയും തേടിയെത്തുന്നുണ്ട്. ജോലി ചെയ്തു ജീവിക്കുകയെന്നത് ഇവിടെ അനുവദീനയമായ കാര്യമല്ല. സെക്സ് റാക്കറ്റടക്കം എല്ലായിടത്തും സുഖമമാക്കുന്നവര്‍ ഇൻഡസ്ട്രിയുടെ ഉള്ളിലുണ്ട്. ഇക്കാര്യങ്ങളൊക്കെ വിശദമായി തന്നെ ഹേമ കമ്മീഷനിൽ പറഞ്ഞിട്ടുണ്ടെന്നാണ് പാർവ്വതിയുടെ വെളിപ്പെടുത്തൽ.

TAGS: GANESH KUMAR, HEMA COMMITTEE REPORT, CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY