ടെഹ്‌റാൻ: ഇറാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി സൂചനകൾ. അവശ്യസാധനങ്ങൾക്ക് ഒറ്റയടിക്ക് നാലിരട്ടി വരെ വിലവർദ്ധിച്ചതോടെ രാജ്യത്തെ ജനങ്ങൾ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ പൊലീസും സമരക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാലു പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയുടെ അയൽ സംസ്ഥാനമായ ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്നതിന് പിന്നാലെയാണ് ഇറാനും പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.
മാദ്ധ്യമങ്ങൾക്ക് കനത്ത നിയന്ത്രണങ്ങൾ നിലവിലുള്ള രാജ്യമാണ് ഇറാൻ. അതിനാൽ തന്നെ ഇവിടുന്ന് അധികം വിവരങ്ങളൊന്നും പുറത്തുവരാറില്ല. എങ്കിൽപോലും ഇറാനിലെ പ്രധാന നഗരങ്ങളിൽ പ്രതിഷേധം ആളിക്കത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. നഗരങ്ങളിലെ നിരവധി വ്യാപാരസ്ഥാപനങ്ങൾ കൊള്ളയടിക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
രാജ്യത്തെ സബ്സിഡികൾ ഒറ്റയടിക്ക് നിർത്തിയതാണ് നിലവിലെ വിലവർദ്ധനവിന് കാരണം.
ഇറാന്റെ പരമോന്നതനേതാവ് ആയത്തുള്ള അലി ഖാംനയിക്കെതിരെയും പ്രസിഡന്റ് ഇബ്രാഹിം റെയ്സിക്കും എതിരെയാണ് പ്രതിഷേധങ്ങൾ ഉയരുന്നത്. പാചക എണ്ണയ്ക്കും പാലിനും ധാന്യങ്ങൾക്കും നാലിരട്ടി വരെയാണ് അടുത്ത ദിവസങ്ങളിൽ വില ഉയർന്നത്. പ്രതിഷേധം ശക്തി പ്രാപിച്ചതോടെ ഇറാനിലെ പ്രധാന നഗരങ്ങളിലെ ഇന്റർനെറ്റ് സേവനങ്ങൾ സർക്കാർ നിർത്തിവച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |