കണ്ണൂർ:സ്കൂൾ അദ്ധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ സ്കൂളുകളിൽ നടത്തി വരുന്ന ഫിറ്റ്നസ് പരിശോധനയിൽ ജില്ലയിൽ 90 ശതമാനം സ്കൂളുകൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചു.കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി അടഞ്ഞ് കിടന്നിരുന്ന സ്കൂളുകൾ വീണ്ടും തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ കടുത്ത പരിശോധനയാണ് നടക്കുന്നത്.
അപേക്ഷ ലഭിക്കുന്ന മുറക്ക് ഓരോ സ്‌കൂളുകളിലും അതത് തദ്ദേശ സ്ഥാപനത്തിലെ എൻജിനീയറിംഗ് വിഭാഗമാണ് നേരിട്ടെത്തി പരിശോധന നടത്തുന്നത്.സ്കൂളുകൾ 31 ന് ഉള്ളിൽ പരിശോധന പൂർത്തിയാക്കണമെന്നാണ് നിർദേശം.കാലപ്പഴക്കത്താൽ ക്ഷയിച്ച കെട്ടിടങ്ങൾ ഭൂരിഭാഗവും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്ബി, ആസ്തി വികസന ഫണ്ടുകൾ ഉപയോഗിച്ച് പുനർനിർമ്മിച്ചിട്ടുണ്ട്.ഏതാനും കെട്ടിടങ്ങളുടെ പണി അവസാനഘട്ടത്തിലാണ്.ഇത്തരം വിദ്യാലയങ്ങളിൽ ഓഡിറ്റോറിയങ്ങളോ ഹാളുകളോ താത്കാലിക ക്ലാസ് മുറികളായി ഉപയോഗിക്കും.നിർമ്മാണം പൂർത്തിയായതിനു ശേഷം കെട്ടിടങ്ങളിലേക്ക് മാറ്റും.
കാലാവസ്ഥ പ്രതികൂലമായതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടപടികൾ തുടരുന്നത് വെല്ലുവിളിയായെന്നും വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും അധികൃതർ പറഞ്ഞു.
ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത സ്‌കൂളുകൾ പ്രവർത്തിക്കാൻ അനുവദിക്കരുതെന്നു ബാലാവകാശ കമ്മിഷൻ കഴിഞ്ഞ ജൂലായിൽ സർക്കാരിനു നിർദേശവും നൽകിയിരുന്നു. തുടർന്ന് സ്‌കൂൾ കെട്ടിടങ്ങൾക്കു പൊതുമരാമത്ത് വകുപ്പിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നു സർക്കാർ നിർദേശം നൽകുകയായിരുന്നു.വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർമാർക്കാണ് (ഡിഡി) പരിശോധനയ്ക്കുള്ള ഉത്തരവാദിത്വം.
മാനദണ്ഡം കർശനം
ഫയർ ആൻഡ് സേഫ്റ്റി ,ക്ലാസ് റൂമിന്റെ വലിപ്പം,ഭിന്നശേഷി സൗഹൃദം,തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത്.മേൽക്കൂരയിൽ ആസ്ബസ്റ്റോസ് ഷീറ്ര് ,ടീൻ ഷീറ്റ് എന്നിവ ഉപയോഗിച്ചിട്ടുള്ള സ്ഥാപനങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകില്ല.കെട്ടിടത്തിന്റെ ബലം, അടിത്തറ, മേൽക്കൂര, കതക്, ജനൽ, തടിപ്പണികൾ, ഫയർ ആൻഡ് സേഫ്റ്റി തുടങ്ങിയവ പരിശോധിക്കണമെന്നുമാണ് നിയമം.
രണ്ട് വർഷത്തെ ഇടവേള
രണ്ട് വർഷത്തെ ഇടവേള അവസാനിച്ച ശേഷമായതിനാൽ സ്കൂളുകളുടെ ഫിറ്റ്നസ് കാര്യക്ഷമമായി പരിശോധിക്കണമെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശം. കൊവിഡിന് ശേഷം ക്ളാസുകൾ തുറന്നിരുന്നെങ്കിലും ഷിഫ്റ്റ് സമ്പ്രദായത്തിലാണ് പ്രവർത്തിച്ചിരുന്നത്. കാലവർഷം കടുക്കുമോയെന്ന ആശങ്കയും കൂടി കണക്കിലെടുത്താൽ .കെട്ടിടങ്ങളുടെ കാലപ്പഴക്കവും ബലവും അടിത്തറയുമെല്ലാം വിശദമായി പരിശോധിക്കണമെന്ന ആവശ്യവുമുയർന്നിട്ടുണ്ട് .ചില സ്കൂളുകളെങ്കിലും ആസ്ബറ്റോസ് ,തകരഷീറ്റുകൾ എന്നിവ ഉപയോഗിച്ച് ചട്ട ലംഘനം നടത്തുന്നതായും ആരോപണമുണ്ട്.
ജില്ലയിലെ 90 ശതമാനം സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്.കാലവസ്ഥ പ്രതികൂലമായമായത് പരിശോധന നടപടികളെ ബാധിച്ചിട്ടുണ്ട്.കർശ്ശന പരിശോധനയുടെ അടിസ്ഥാനത്തിൽ ചട്ടങ്ങളെല്ലാം പാലിച്ച സ്കൂളുകൾക്ക് മാത്രമെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുകയുള്ളു.
മനോജ് കുമാർ ,ഡെപ്യൂട്ടി ഡയറക്ടർ ഒാഫ് എഡ്യുക്കേഷൻ ,കണ്ണൂർ
ഫിറ്റ്നസ് ഇല്ലെങ്കിൽ പ്രവർത്തിക്കേണ്ട
തദ്ദേശഭരണ സ്ഥാപനത്തിലെ എൻജിനീയറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധം
എൽ.കെ.ജി തൊട്ട് സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകൾക്ക് ബാധകം
സർട്ടിഫിക്കറ്റ് നൽകിയ എൻജിനീയർ അപകടത്തിന് ഉത്തരവാദി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |