ദേശീയ യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വെള്ളി മെഡൽ സമ്മാനിച്ചതിൽ ആലപ്പുഴയ്ക്ക് അഭിമാനമായി നീലിമ. ഭരണിക്കാവ് മൂന്നാംകുറ്റി ചിത്തിരമംഗലത്ത് ശശിധരൻ നായർ - അജിത ദമ്പതികളുടെ മകളും ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് ബികോം വിദ്യാർത്ഥിയുമായ എസ്.നീലിമ (19) സ്കൂൾ പഠനകാലം മുതൽ വോളിബാളിലെ മികച്ച 'ബ്ളോക്കർ ' ആണ്. കേരള ടീമിലെ എക ആലപ്പുഴക്കാരിയുമാണ്.
മഹാരാഷ്ട്രയിലെ ഇസ്ലാംപൂരിലായിരുന്നു 24-ാമത് യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ്. വെള്ളി മെഡൽ കരസ്ഥമാക്കിയാണ് ടീം മടങ്ങിയത്. ഗായത്രി സെൻട്രൽ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് നീലിമ കായികരംഗത്ത് സജീവമായത്. ക്രിക്കറ്റ്, ഓട്ടം തുടങ്ങിയവയിലെല്ലാം കഴിവ് തെളിയിച്ച നീലിമയെ ഗായത്രി സെൻട്രൽ സ്കൂൾ അധികൃതരാണ് വോളിബാളിലേക്ക് എത്തിച്ചത്. പിന്നീട്, പത്താം ക്ളാസ് മുതൽ പ്ളസ് ടൂ വരെ തിരുവനന്തപുരം സായിയിലായിരുന്നു പഠനം. 30ഓളം പുരസ്ക്കാരങ്ങൾ ഇതുവരെ ലഭിച്ചിട്ടുണ്ട്.
പ്ളസ് ടുവിന് പഠിക്കുമ്പോഴാണ് ആദ്യമായി കേരളത്തെ പ്രതിനിധീകരിച്ചത്. തമിഴ്നാട്ടിലെ ധർമ്മപുരിയിലായിരുന്നു മത്സരം.അന്ന് കേരളത്തിന് വെങ്കലം ലഭിച്ചു. കെ.എസ്.ഇ.ബി കോച്ച് എം.കെ.പ്രജീഷയാണ് ആദ്യ ഗുരു.ഇപ്പോൾ സ്പോർട്സ് കൗൺസിൽ കോച്ച് അനിൽകുമാറും. 'നീളം നിങ്ങൾക്ക് പ്രശ്നമായി തോന്നുന്നുവോ, എങ്കിൽ സായി വിളിക്കുന്നു ' എന്ന പത്രപ്പരസ്യമാണ് നീലിമയുടെ ജീവിതത്തിൽ വഴിത്തിരിവായത്.ഭരണിക്കാവ് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനാണ് അച്ഛൻ ശശിധരൻ നായർ. അമ്മ മുൻ പഞ്ചായത്തംഗമാണ്. സഹോദരി : അനുപമ .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |