SignIn
Kerala Kaumudi Online
Friday, 26 April 2024 10.54 PM IST

തർക്കം തീർന്നിട്ടും തേവർ ചിറയ്ക്ക് മോക്ഷമില്ല

photo
കോട്ടാത്തല തേവർ ചിറ

കൊല്ലം: അവകാശത്തർക്കം തീർന്ന് മാസങ്ങൾ പിന്നിട്ടിട്ടും കോട്ടാത്തല തേവർ ചിറയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചില്ല. ചിറ വീണ്ടും നാശത്തിലേക്ക്. ജില്ലാ പഞ്ചായത്തിൽ നിന്ന് അനുവദിച്ച 15 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പാതിവഴിയിൽ ഉപേക്ഷിച്ചിരിക്കുന്നത്. ജനുവരിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഉഷാറായി നടന്നപ്പോഴാണ് ചിറയുടെ അവകാശത്തർക്കം ഉടലെടുത്തത്. തിരുവിതാംകൂർ ദേവസ്വംബോർഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടയിട്ടു. ചിറയുടെ ഉടമസ്ഥാവകാശം ദേവസ്വം ബോർഡിനാണെന്നും സർക്കാർ വകയാണെന്നുമാണ് അവകാശ വാദങ്ങൾ. എന്നാൽ സ്ഥിരമായ അവകാശ രേഖകൾ ആർക്കും ഹാജരാക്കാൻ കഴിഞ്ഞതുമില്ല. ഒടുവിൽ ആരുടേതാണെങ്കിലും ചിറ നവീകരിക്കണമെന്ന പൊതു തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. ഇതിനുവേണ്ടി വിവിധ രാഷ്ട്രീയ സംഘടനകൾ നിരവധി സമരങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുകയുമുണ്ടായി.

ചരിത്രത്തിന്റെ ഭാഗം

കോട്ടാത്തല ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന്റെയും തണ്ണീർ പന്തൽ ദേവീക്ഷേത്രത്തിന്റെയും ഇടഭാഗത്തായിട്ടാണ് ചിറയുള്ളത്. പ്രസിദ്ധമായ കടലാമന മഠം വകയായിരുന്നു ക്ഷേത്രവും ചിറയും. മഠത്തിലെ കാരണവരായിരുന്ന നമ്പൂതിരി ശ്രീകൃഷ്ണ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിനും ചിറ സർക്കാരിനും എഴുതി നൽകുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. 2010ൽ ചിറയുടെ അതിർത്തി ഭൂമി കയ്യേറുന്നതുമായി ബന്ധപ്പെട്ട തർക്കമുണ്ടായപ്പോൾ ദേവസ്വം തഹസീൽദാരെത്തി അളന്ന് തിട്ടപ്പെടുത്തിയിരുന്നു. എന്നാൽ അപ്പോഴും ചിറയുടെ അവകാശത്തർക്കം നിലനിന്നിരുന്നു. രാജഭരണ കാലത്ത് കൊട്ടാരക്കര ഇളയടത്ത് സ്വരൂപം ഈ ചിറയിൽ മുങ്ങിക്കുളിച്ച ശേഷമാണ് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എത്തിയിരുന്നത്.

നവീകരണം പാതിവഴിയിൽ

പ്രദേശത്തുകാർ കുളിക്കാനും തുണി അലക്കാനും കാർഷിക ആവശ്യങ്ങൾക്കുമൊക്കെ ഉപയോഗിച്ചിരുന്ന ചിറ പിന്നീട് നാശത്തിലേക്ക് കൂപ്പുകുത്തി. കുളിക്കടവുകളും കൽപ്പടവുകളും തകർന്നു. സംരക്ഷണ ഭിത്തികളെല്ലാം ഇടിഞ്ഞുതള്ളി. വർഷങ്ങൾക്ക് മുൻപ് ചിറ നവീകരണത്തിന് പദ്ധതി തയ്യാറാക്കിയെങ്കിലും ചിറ കീറി വെള്ളം വറ്റിച്ചതോടെ പാതിവഴിയിൽ ഉപേക്ഷിച്ചു. പിന്നീട് ബ്ളോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് രണ്ട് വശങ്ങളിൽ സംരക്ഷണ ഭിത്തികൾ നിർമ്മിച്ചു. എന്നാൽ ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.രശ്മി ഇടപെട്ട് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമ്മാണം തുടങ്ങിയപ്പോഴാണ് തർക്കങ്ങൾ ഉടലെടുത്തത്.

"ചിറയുടെ നവീകരണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ തീർന്നു. പാറ കിട്ടാൻ ക്ഷാമമുള്ളതിനാലാണ് നിർമ്മാണം വൈകുന്നത്. ഉടൻ തുടങ്ങും. രണ്ടാം ഘട്ട തുകയും ലഭിക്കും"- ആർ.രശ്മി, ജില്ലാ പഞ്ചായത്ത് മെമ്പർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.