മുക്കം (കോഴിക്കോട്): ബാങ്കിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുകുന്നത്ത് പൊലീസ് പിടിയിൽ. ഒളിവിൽ കഴിയുകയായിരുന്ന ബാബുവിനെ ശനിയാഴ്ച പുലർച്ചെ ബംഗളൂരുവിലെ രഹസ്യ കേന്ദ്രത്തിൽ വച്ചാണ് മുക്കം പൊലീസ് പിടികൂടിയത്. കോൺഗ്രസ് മുക്കം ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റായ ബാബുവിനെ ഇതിനകം പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. മുക്കം പൊലീസ് ഇൻസ്പെക്ടർ പ്രജീഷ്, സി.പി.ഒമാരായ ഷിബിൽ ജോസഫ്, അബ്ദുൽ റഷീദ് , ഹോം ഗാർഡ് ഷൈജു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ബാബു പോവാനിടയുള്ള സ്ഥലങ്ങളിലെല്ലാം പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ ഇക്കഴിഞ്ഞ വ്യാഴാഴ്ച കേരള ഗ്രാമീൺ ബാങ്ക് കൊടിയത്തൂർ ശാഖയിലെ അപ്രൈസറായിരുന്ന പന്നിക്കോട് പരവരിയിൽ മോഹൻദാസ് (56) ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയതോടെയാണ് കേസ് വീണ്ടും സജീവമായത്.
കേരള ഗ്രാമീൺ ബാങ്ക് കൊടിയത്തൂർ ശാഖയിൽ നിന്ന് 24.26 ലക്ഷം തട്ടിയെന്ന മാനേജരുടെ പരാതിയിലാണ് ബാബുവിനെതിരെ കേസ്. ഇയാളെ കൂടാതെ ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി നെല്ലിക്കപറമ്പ് മാട്ടു മുറിക്കൽ വിഷ്ണു കയ്യൂണുമ്മൽ, മാട്ടുമുറിക്കൽ സന്തോഷ് കുമാർ, ഭാര്യ ഷൈനി എന്നിവരും പ്രതികളാണ്. പെരുമണ്ണ സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിക്കുന്നതിനിടെ സന്തോഷ് കുമാറിനെയും വിഷ്ണുവിനെയും പന്തീരാങ്കാവ് പൊലീസ് പിടികൂടിയിരുന്നു. ഇവർ റിമാൻഡിലാണ്. ഷൈനിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടിരുന്നു. അഗസ്ത്യൻമുഴിയിൽ പ്രവർത്തിക്കുന്ന കാർഷിക - ഗ്രാമ വികസന ബാങ്കിൽ നിന്ന് 7.2 ലക്ഷം രൂപ തട്ടിയ കേസിലും ബാബു ഒഴികെയുള്ളവർ പ്രതികളാണ്.
ഇക്കഴിഞ്ഞ ഏപ്രിൽ 19നാണ് ബാബു പൊലുകുന്നത്ത് കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ചുമതലയേറ്റത്. 10 ദിവസത്തിനകം ഒളിവിൽ പോകേണ്ടി വന്നു. മുൻകൂർ ജാമ്യം നേടാൻ നടത്തിയ ശ്രമം വിജയിച്ചില്ല. ബാബുവിനെ പിടികൂടാത്തതിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. എൽ.ഡി.എഫ് പ്രക്ഷോഭം നടത്തുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |