തിരുവനന്തപുരം: ഇന്നുപുലർച്ചെ അന്തരിച്ച ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത്തിനെ ഏറെ പ്രശസ്തയാക്കിയത് കെ ബി സുന്ദരാംബാളിന്റെ 'ജ്ഞാനപ്പഴത്തെ പിഴിന്ത്' എന്ന കീർത്തനം അവരുടെ ശബ്ദത്തെ അനുസ്മരിപ്പിക്കും വിധം ആലപിക്കാനുള്ള അപാരമായ കഴിവായിരുന്നു. ഒരിക്കൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയും സംഗീതയുടെ ആ നാദമാധുരിക്ക് മുന്നിൽ അലിഞ്ഞുപോയി. തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരവിതരണച്ചടങ്ങിലെ വേദിയിൽ നിന്ന് സംഗീത കീർത്തനം ആലപിക്കുകയായിരുന്നു. ജയലളിത ഉൾപ്പടെയുള്ള പ്രമുഖർ സദസിലുണ്ട്. കീർത്തനം ആലപിച്ച് കഴിഞ്ഞ ഉടനെ വേദിയിലേക്കെത്തിയ ജയലളിത തന്റെ കഴുത്തിൽ കിടന്ന പത്തുപവന്റെ സ്വര്‍ണമാലയാണ് സമ്മാനമായി ഊരി നൽകിയത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുനൂറിലധികം സിനിമകളിൽ പാടിയ സംഗീത കർണാടക സംഗീതജ്ഞ എന്ന നിലയിൽ ഏറെ പേരെടുത്തിരുന്നു. എല്ലാ പ്രമുഖ ഗായകര്‍ക്കുമൊപ്പം വിദേശത്ത് നിരവധി വേദികളിൽ ഗാനമേളകളും അവതരിപ്പിച്ചിട്ടുണ്ട്.മലയാളത്തിലും തമിഴിലുമായി നൂറിലേറെ ഓഡിയോ കസറ്റുകള്‍ക്കുവേണ്ടിയും പാടി. 'അടുക്കളയില്‍ പണിയുണ്ട് 'എന്ന സിനിമയുടെ സംഗീതസംവിധായകയുമായി.
കോട്ടയം നാഗമ്പടം ഈരയില്‍ പരേതനായ വി.ജി.സചിത്തിന്റെയും രാജമ്മയുടെയും മകളായ സംഗീത ചെന്നൈയിലായിരുന്നു സ്ഥിരതാമസം. അപര്‍ണ ഏക മകളാണ്. സഹോദരങ്ങള്‍: സ്വപ്ന ശ്യാമപ്രസാദ്, സ്മിത അനില്‍.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |