പ്രകൃതി സംരക്ഷണത്തിനായി സ്മാർട്ട്ഫോണുകൾക്കൊപ്പം ചാർജർ നൽകുന്നത് ഒഴിവാക്കിത്തുടങ്ങിയത് ആപ്പിളാണ്. കമ്പനി പറയുന്നതനുസരിച്ച് ചാർജറും ഇയർ ഫോണും ഒഴിവാക്കുന്നത് വാർഷിക കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനായി കമ്പനിയെ സഹായിക്കും.
ആപ്പിളിന്റെ ഈ തീരുമാനത്തെ തുടർന്ന് ഐ ഫോണുകൾ വാങ്ങുന്നവർ ചാർജർ പ്രത്യേകമായി പണം കൊടുത്ത് വാങ്ങണം. ആപ്പിളിന്റെ ചുവട് പിടിച്ച് ചാർജർ അഡാപ്ടർ ഒഴിവാക്കാൻ തീരുമാനിച്ച രണ്ടാമത്തെ കമ്പനി സാംസംഗാണ്. കമ്പനിയുടെ ഈ തീരുമാനം ആദ്യം നടപ്പാക്കിയത് ഗാലക്സി എസ് 21 സീരീസ് ഫോണുകളിലായിരുന്നു.
ഇ വേസ്റ്റ് കുറയ്ക്കുക എന്നതാണ് ആപ്പിൾ അഡാപ്ടർ ഒഴിവാക്കിയതിന് പിന്നിലെ പ്രധാന കാരണം. എന്നാൽ ജനങ്ങൾക്ക് ശരിക്കും ഇത് ബുദ്ധിമുട്ടായിരുന്നു. ഇക്കാര്യത്തിൽ ആപ്പിളിനെതിരെ ആദ്യമായി നിയമനടപടിയ്ക്ക് മുതിർന്നത് മദ്ധ്യ ബ്രസീലിലെ ഗോയാസ് സംസ്ഥാനത്തിൽ നിന്നുള്ള റീജിയണൽ കോടതിയാണ്.
ചാർജറില്ലാതെ ഐ ഫോൺ വിൽക്കുന്നത് നിയമവിരുദ്ധമാണെന്നാണ് കോടതിയുടെ നിരീക്ഷണം. ഇതിനെത്തുടർന്ന് കേസ് നൽകിയ വ്യക്തിയ്ക്ക് 1081 ഡോളർ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
ഇതിന് പിന്നാലെ കമ്പനികൾക്ക് തിരിച്ചടിയാകുന്ന മറ്റൊരു വാർത്ത കൂടി പുറത്തുവരികയാണ്. വൈകാതെ തന്നെ സാംസംഗിനും ആപ്പിളിനും എതിരെ നിയമനടപടി എടുക്കുമെന്നാണ് ബ്രസീലിലെ നീതിന്യായ മന്ത്രാലയം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ കനത്ത തുക പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഐ ഫോണുകൾക്കൊപ്പമുള്ള ചാർജറും ഹെഡ്സെറ്റും ഒഴിവാക്കിയതോടെ ഏകദേശം 650 കോടി ഡോളർ ലാഭിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മാത്രമല്ല ഫോണിനൊപ്പം നൽകാത്ത വസ്തുക്കൾ പ്രത്യേകം വിറ്റത് വഴി ഏകദേശം 237 ദശലക്ഷം ഡോളർ നേടുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |