കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം 30ന് അധിക കുറ്റപത്രം നൽകി ക്രൈംബ്രാഞ്ച് അവസാനിപ്പിക്കും. എട്ടാം പ്രതി ദിലീപിനൊപ്പം തുല്യപങ്ക് സംശയിച്ചിരുന്ന ഭാര്യ കാവ്യാ മാധവനെ പ്രതിയാക്കില്ല. കാവ്യയ്‌ക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലാത്തതാണ് കാരണം. കാവ്യ സാക്ഷിയായി തുടരും. ദിലീപിന്റെ സുഹൃത്ത് ശരത് ജി. നായർ മാത്രമേ അധിക കുറ്റപത്രത്തിൽ പ്രതിയാകൂ എന്നറിയുന്നു.
ദിലീപിന്റെ അഭിഭാഷകരെയും കേസിൽ നിന്ന് ഒഴിവാക്കും. ഇവരിൽ നിന്ന് മൊഴിയെടുക്കില്ല. കേസ് അട്ടിമറിക്കാൻ അഭിഭാഷകർ ഇടപെട്ടതായി അന്വേഷണസംഘം ആരോപിച്ചിരുന്നു. ഇവരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയിലും ആവശ്യപ്പെട്ടിരുന്നു.
31നകം തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ച സാഹചര്യത്തിലാണ് അതിവേഗം അധിക കുറ്റപത്രം സമർപ്പിക്കാൻ ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം ആരംഭിച്ചത്. എഴുപത്തഞ്ചോളം പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ദിലീപ് അഭിനയിച്ച സിനിമകൾ നിർമ്മിച്ചവരെയടക്കം ചോദ്യം ചെയ്തു.
ഒരേയൊരു അറസ്റ്റ്
തുടരന്വേഷണത്തിനിടെ ഒരു അറസ്റ്റ് മാത്രമേ ക്രൈംബ്രാഞ്ച് നടത്തിയിട്ടുള്ളൂ. അത് ശരത്തിന്റേതാണ്. തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണിത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |