പട്യാല: ജയിൽ ശിക്ഷ അനുഭവിക്കുന്ന പഞ്ചാബ് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിനെ ആശുപത്രിയിലേയ്ക്ക് മാറ്റി. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് സിദ്ദുവിനെ ജയിലിൽ നിന്ന് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. വെള്ളിയാഴ്ച മുതൽ സിദ്ദു ആഹാരം കഴിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
മുപ്പത്തിനാല് വർഷം മുമ്പ് റോഡിലുണ്ടായ അടിപിടിയെ തുടർന്ന് ഒരാൾ മരിച്ച കേസിലാണ് സിദ്ദുവിന് ഒരു വർഷം തടവ് ശിക്ഷയ്ക്ക് സുപ്രീംകോടതി വിധിച്ചത്. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. ഇരയുടെ കുടുംബം നൽകിയ പുന:പരിശോധനാ ഹർജിയിലാണ് സുപ്രീംകോടതി വിധി വന്നത്.
1988 ഡിസംബർ 27നാണ് പട്യാലയിൽ കേസിനാസ്പദമായ സംഭവം നടന്നത്. വാഹനം നടുറോഡിൽ പാർക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തിൽ വന്ന ഗുർനാം സിംഗ് എന്നയാൾ ചോദ്യംചെയ്യുകയും തുടർന്ന് അടിപിടിയുണ്ടാവുകയുമായിരുന്നു. സംഭവത്തിൽ പരിക്കേറ്റ ഗുർനാം മരിച്ചു. ഗുർനാമിന്റെ തലയിൽ സിദ്ദു അടിച്ചെന്നും ഇതാണ് മരണകാരണമെന്നായിരുന്നു കേസ്. എന്നാൽ ഇതിന് തെളിവില്ലെന്ന് സിദ്ദു വാദിച്ചിരുന്നു.
1999ൽ പഞ്ചാബ് സെഷൻസ് കോടതി കേസിൽ സിദ്ദുവിനെ കുറ്റവിമുക്തനാക്കി. തെളിവില്ലാത്തതിനെ തുടർന്നായിരുന്നു നടപടി. തുടർന്ന് മരിച്ചയാളുടെ ബന്ധുക്കൾ ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. ഇരുവിഭാഗത്തിന്റെയും വാദം കേട്ട കോടതി കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കുകയും സിദ്ദുവിന് മൂന്ന് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. തുടർന്ന് കേസ് സുപ്രീംകോടതിയിലെത്തി. 2018ൽ സിദ്ദുവിന് 1000രൂപ പിഴ ചുമത്തി കേസ് സുപ്രീംകോടതി തീർപ്പാക്കി. എന്നാൽ ഈ വിധിക്കെതിരെ ഗുർനാം സിംഗിന്റെ കുടുംബം പുന:പരിശോധനാ ഹർജി നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |