ഭോപ്പാൽ : ഒരു യാചകൻ ഭിക്ഷ യാചിച്ച് ലഭിച്ച തുക കൊണ്ട് സ്‌കൂട്ടർ വാങ്ങിയ സംഭവം സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലാവുകയാണ്. മദ്ധ്യപ്രദേശിലെ ചിന്ത്വാരയിലാണ് ഭാര്യക്ക് 90,000 രൂപ വിലയുള്ള സ്കൂട്ടർ സന്തോഷ് സാഹു എന്ന യാചകൻ വാങ്ങി നൽകിയത്. ഭിന്നശേഷിക്കാരനായ ഭിക്ഷാടകനെ ട്രൈസൈക്കിളിൽ തള്ളിക്കൊണ്ട് നടന്നാണ് ഭാര്യ ഭിക്ഷ യാചിച്ചിരുന്നത്. ഭാര്യയുടെ കഷ്ടപ്പാട് കണ്ടാണ് ഒരു സ്‌കൂട്ടർ വാങ്ങണമെന്ന മോഹം ഇയാളിലുണ്ടായത്. ദിനവും ഭിക്ഷയായി ലഭിക്കുന്ന തുകയിൽ നിന്നും മിച്ചം പിടിച്ചാണ് ഇയാൾ സ്‌കൂട്ടർ വാങ്ങിയത്.
കാലുകൾ അനങ്ങാത്ത വൈകല്യമുള്ളയാളാണ് സന്തോഷ് സാഹു. അതിനാൽ ജോലിക്ക് പോകാൻ കഴിയാത്ത സന്തോഷിനെ ഭാര്യ ട്രൈസൈക്കിളിൽ ഇരുത്തി ഉന്തിക്കൊണ്ടാണ് ഭിക്ഷാടനത്തിന് കൊണ്ടുപോയിരുന്നത്. ഭാര്യ മുന്നിയും സാഹുവിനൊപ്പം ഭിക്ഷ യാചിക്കും. മോശം റോഡുകളും മഴയും കാരണം ഭിക്ഷ ചോദിക്കാൻ പോകുന്നതിൽ പലപ്പോഴും ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ദിവസം മുഴുവൻ ട്രൈസൈക്കിൾ തള്ളേണ്ടി വരുന്നതിനാൽ ഭാര്യക്ക് പലപ്പോഴും അസുഖവും വരുമായിരുന്നു. ഇതെല്ലാമാണ് സ്‌കൂട്ടർ വാങ്ങാൻ സന്തോഷിനെ പ്രേരിപ്പിച്ചത്.
ബസ് സ്റ്റാൻഡുകളിലും ക്ഷേത്രങ്ങളിലും മുസ്ലീം പള്ളികളിലും ഭിക്ഷ യാചിച്ച ദമ്പതികൾ 90,000 രൂപ വർഷങ്ങളെടുത്താണ് സമ്പാദിച്ചത്. ഇപ്പോൾ ഭിക്ഷാടനത്തിനായി വീട്ടിൽ നിന്നും സ്‌കൂട്ടറിലാണ് ഇവരുടെ യാത്ര. മറ്റൊരു വ്യത്യാസം നിത്യ ചെലവിനൊപ്പം സ്‌കൂട്ടറിൽ പെട്രോളടിക്കാനും കൂടി ഭിക്ഷ എടുക്കണമെന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |