കോട്ടയം. കന്നുകാലിപരിപാലന മേഖലയിൽ ചെലവേറിയതോടെ ക്ഷീരകർഷകർ ദുരിതത്തിലായി. തുടർച്ചയായി ഉണ്ടാകുന്ന കാലിത്തീറ്റ, തീറ്റപ്പുല്ല് വിലവർദ്ധനവാണ് കർഷകർക്ക് തിരിച്ചടിയാകുന്നത്. ജില്ലയിൽ ക്ഷീരമേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന നിരവധി കർഷകരാണുള്ളത്. കൊവിഡ് കാലത്ത് വിദേശത്തുനിന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ ആളുകളും ക്ഷീരമേഖലയിലേക്ക് തിരിഞ്ഞിരുന്നു. ഇവരിൽ പലരും ലോൺ എടുത്താണ് പശുക്കളെ വാങ്ങിയത്. എന്നാൽ പശുപരിപാലനം പ്രതീക്ഷിച്ചതിനേക്കാൾ ചെലവേറിവരുന്നതോടെ പലർക്കും ഈ മേഖലയിൽ പിടിച്ചുനിൽക്കാനാകാത്ത അവസ്ഥയാണ്.
നന്നായി തീറ്റ കൊടുത്താൽ മാത്രമേ കൂടുതൽ കൊഴുപ്പുള്ള പാൽ ലഭിക്കൂ. ശരാശരി 10 ലിറ്റർ പാൽ കിട്ടുന്ന പശുവിന് 10 കിലോയോളം തീറ്റ നൽകണം. ഒരു കിലോ കാലിത്തീറ്റയ്ക്ക് 30 രൂപയാണ് വില. പച്ചപ്പുല്ലിന്റെ ലഭ്യത കുറഞ്ഞതാണ് മറ്റൊരു പ്രശ്നം. വേനൽക്കാലത്ത് പലരും കച്ചിയാണ് നൽകുന്നത്. ഒരു തിരി കച്ചി (ശരാശരി രണ്ടുകിലോയ്ക്ക്) 30 രൂപയാണ് വില. 20 രൂപയ്ക്ക് കിട്ടിയിരുന്ന നാടൻ കച്ചി ഇപ്പോൾ ലഭ്യമല്ല. തമിഴ്‌നാട്ടിൽ നിന്നുള്ള കച്ചിയാണ് പശുക്കൾക്ക് നൽകുന്നത്. ഡീസൽവില കൂടിയതോടെ മൂന്ന് രൂപ വരെ കച്ചിക്ക് കൂടി. സൊസൈറ്റികളിൽ നിന്ന് 9.10 രൂപയ്ക്കാണ് കർഷകർക്ക് കച്ചി നൽകുന്നത്. മൂന്ന് രൂപയുണ്ടായിരുന്ന തീറ്റപ്പുല്ലിന് കിലോയ്ക്ക് അഞ്ചുരൂപയാണ് വില. ഇതോടെ, തോട്ടങ്ങളിൽ നിന്നും പിന്തള്ളുന്ന കൈത, കപ്പത്തണ്ട് എന്നിവ അരിഞ്ഞാണ് പലരും പശുക്കൾക്ക് നൽകുന്നത്. ഇതിന് പുറമെ പശുവിന് കുടിക്കാനും കുളിപ്പിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി 250 ലിറ്ററോളം വെള്ളം വേണം. പരിപാലനത്തിന് തൊഴിലാളികളെ നിറുത്തുന്നതോടെ പണിക്കൂലിയിനത്തിലും വീണ്ടും ചെലവ് വർദ്ധിക്കുകയാണ്.
ഒരു ലിറ്റർ പാലിന് സൊസൈറ്റികളിൽ നിന്ന് കർഷകന് കിട്ടുന്നത് 35 രൂപയാണ്. നിലവിൽ 50 രൂപ കിട്ടിയാലും മുതലാകാത്ത സ്ഥിതിയാണ്. ഇക്കാരണങ്ങളാൽ പശുക്കളെ കിട്ടുന്ന കാശിന് വിൽക്കാൻ കർഷകർ നിർബന്ധിതരുകുന്നു. മുൻപ് നാലും അഞ്ചും പശുക്കളെ വളർത്തിയിരുന്നവർ ഇപ്പോൾ ഒരു പശുവിനെ മാത്രം ആശ്രയിക്കുന്ന സ്ഥിതിയിലെത്തി.
ഒരു കിലോ കാലിത്തീറ്റയ്ക്ക് വില 30 രൂപ.
രണ്ടുകിലോ കച്ചിയ്ക്ക് വില 30 രൂപ.
ഒരു ലിറ്റർ പാലിന് കിട്ടുന്നത് 35 രൂപ.
കർഷകനായ നാരായണൻ പറയുന്നു.
ചെലവ് കൂടുന്നതല്ലാതെ അതിനനുസരിച്ചുള്ള വരുമാനം ഉണ്ടാകുന്നില്ല. സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ നൽകണം. അല്ലെങ്കിൽ പാൽ വില വർദ്ധിപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |