പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മസേനയുടെ പ്രവർത്തനം പ്രഹസനമായതോടെ വീടുകളിലും സ്ഥാപനങ്ങളിലും തരം തിരിച്ച് സൂക്ഷിച്ചിരിക്കുന്ന പാഴ് വസ്തുകൾ മാസങ്ങളായി കെട്ടിക്കിടക്കുന്നു. സേനയുടെ പ്രവർത്തനം നിർജ്ജീവമായതോടെ ഇത്തരം മാലിന്യങ്ങൾ സംഭരിച്ച് സൂക്ഷിക്കാനുള്ള മിനി എം.സി.എഫുകൾ മാലിന്യ കൂമ്പാരങ്ങളായി മാറി. സംഭവം വിവാദമായതോടെ കഴിഞ്ഞ ദിവസങ്ങളിലാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ എം.സി.എഫുകൾ ശുചീകരിച്ചത്. പരാതികൾ വ്യാപകമായതിനെ തുടർന്ന് സേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ഇത്തവണ ഇക്കാര്യം ഗ്രാമസഭകളുടെ അജണ്ടയിലും പഞ്ചായത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ വാർഡ് സഭകളിലും സേനയുടെ പ്രവർത്തനത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. മറ്റു അജണ്ടകൾ മാറ്റിവച്ച് ഇക്കാര്യമാണ് മിക്കസഭകളിലും പ്രധാന ചർച്ചയാകുന്നതും.
മഴക്കാലത്തിന് മുമ്പ് സേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നാണ് ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവരുടെ ആവശ്യം. ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ മാലിന്യ മുക്ത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സേനയുടെ പ്രവർത്തനം. കഴിഞ്ഞ ആറ് മാസത്തിനിടെ രണ്ടുതവണ സേനാ അംഗങ്ങൾ വീടുകളിൽ കയറിയിറങ്ങി ബോധവത്കരണം നടത്തുകയും പ്ളാസ്റ്റിക് ഉൾപ്പടെയുള്ള പാഴ്വസ്തുക്കൾ കൊണ്ടുപോകുന്നതിന് നിശ്ചിത തുക ഫീസായി ഈടാക്കുകയും ചെയ്തിരുന്നു. എന്നാൽ മിക്കയിടങ്ങളിലും തുടർ പ്രവർത്തനങ്ങൾ ഉണ്ടായില്ല. പണം അടച്ചവർ ഇവരുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും ഇപ്പോൾ പ്രവർത്തനമില്ലെന്നും പഞ്ചായത്തുമായി ബന്ധപ്പെടാനാണ് മറുപടി ലഭിച്ചതെന്നും ഉപഭോക്താക്കൾ പറയുന്നു. സേനയുടെ പ്രവർത്തനം കാര്യക്ഷമാക്കുമെന്ന് പഞ്ചായത്ത് അധികൃതർ സഭകൾക്ക് ഉറപ്പ് നൽകുന്നുണ്ട്. കുടുംബശ്രീയുടെ സഹായതോടെ പദ്ധതി കുറ്റമറ്റതാക്കാനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |