തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസിൽ പി.സി ജോർജിന് വീണ്ടും ജാമ്യം ലഭിക്കാതിരിക്കാൻ പൊലീസ് നടത്തിയത് കരുതലോടെയുള്ള നാടകീയ നീക്കം. വഴിനീളെയുള്ള പ്രതിഷേധങ്ങൾ അതിജീവിച്ച്, ബുധനാഴ്ച പാതിരാവ് പിന്നിട്ട് 12.40 ഓടെ എ.ആർ ക്യാമ്പിലെത്തിച്ച പി.സി. ജോർജിനെ രാത്രിതന്നെ മജിസ്ട്രേട്ടിനുമുന്നിൽ ഹാജരാക്കാനുള്ള തീരുമാനമുണ്ടായിരുന്നു. എന്നാൽ, ആരോഗ്യകാരണങ്ങൾ ചൂണ്ടികാട്ടി ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യം ഉന്നയിക്കുമെന്നുള്ളതിനാൽ പൊലീസ് ചുവടുമാറ്റി. രാവിലെ 7.35ന് വഞ്ചിയൂർ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി.
ആദ്യ അറസ്റ്റിൽ പബ്ലിക് പ്രോസിക്യൂട്ടറുമായി പൊലീസ് കൃത്യമായ ആശവിനിമയം നടത്തിയില്ലെന്ന പിഴവ് ആവർത്തിക്കാതിരിക്കാൻ റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കി രണ്ടു തവണ അന്വേഷണ ഉദ്യോഗസ്ഥനായ ഫോർട്ട് എ.സി പബ്ലിക് പ്രോസിക്യൂട്ടറുമായി ചർച്ചനടത്തി.
എ.ആർ ക്യാമ്പിൽ നിന്ന് ഏഴോടെ, 9ന് ജയിലിൽ
രാവിലെ ഏഴോടെ പി.സി.ജോർജ്ജുമായി പൊലീസ് വാഹനം എ.ആർ.ക്യാമ്പിൽ നിന്നു പുറത്തേക്ക്. പിന്തുണ അറിയിച്ച് ബി.ജെ.പി പ്രവർത്തകരുടെ മുദ്രാവാക്യം വിളി. വൈദ്യപരിശോധക്കായി ജനറൽ ആശുപത്രിയിലെത്തിയപ്പോഴും പൂവിതറി അഭിവാദ്യങ്ങൾ. കാര്യമായ പ്രതിഷേധനങ്ങളൊന്നുമില്ലതെ ജോർജ്ജിനെ കോടതിയിൽ ഹാജരാക്കി.
നിരന്തരമായ പ്രസ്താവനക്കു പിന്നിൽ ഗൂഢാലോചയുണ്ടെന്നും കസ്റ്റഡിയിൽ വേണമെന്നുമുള്ള അപേക്ഷയും പൊലീസ് നൽകി. തുടർന്ന് വഞ്ചിയൂർ മജിസ്ട്രേട്ട് കോടതി ജോർജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പൊലീസ് അകമ്പടയിൽ പി.സി.ജോർജിനെ 584 റിമാൻഡ് തടവുകാരനായി പൂജപ്പുര ജില്ല ജയിലിലെത്തിച്ചു.
രണ്ടര മണിക്കൂറിൽ തലസ്ഥാനം
ബുധനാഴ്ച രാത്രി പത്തോടെയാണ് ജോർജിനെയും കൊണ്ടുള്ള വൻ പൊലീസ് സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചത്. രണ്ടരമണിക്കൂറിൽ തിരുവനന്തപുരം എ.ആർ ക്യാമ്പിലെത്തി. ആറ്റിങ്ങൽ ടൗൺ, നാവായിക്കുളം, മംഗലപുരം, അമ്പലപ്പുഴ മേഖലകളിൽ ബി.ജെ.പി പ്രവർത്തകരുടെ അഭിവാദ്യം. മംഗലപുരത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ പൊലീസ് വാഹനം തട്ടി ഒരാൾക്ക് പരിക്കേറ്റു. ചന്തവിള സ്വദേശി മുഹമ്മദ് ബഷീറിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. മുഹമ്മദ് ബഷീറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി പത്രണ്ടോടെ എ.ആർ ക്യാമ്പിനു മുന്നിൽ ഇരുപതോളം ഐ.എൻ.എൽ പ്രവർത്തകരും വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി പ്രവർത്തകരും ഒത്തുകൂടിയത് വാക്കേറ്റത്തിൽ കലാശിച്ചു. തുടർന്ന് കഴക്കൂട്ടം അസി. കമ്മിഷണറുടെ നേതൃത്വത്തിൽ പ്രതിഷേധക്കാരെ അറസ്റ്റുചെയ്ത് നീക്കി. ക്യാമ്പിനുമുന്നിൽ സുരക്ഷയ്ക്കായി നൂറിലധികം പൊലീസുകാരെ വിന്യസിച്ചിരുന്നു.
പി.സി. ജോർജ് പൂജപ്പുര സെൻട്രൽ ജയിലിൽ
കസ്റ്റഡിയിൽ വേണമെന്ന് പൊലീസ്
ആരേയും ഭയമില്ലെന്ന് ജോർജ്
തിരുവനന്തപുരം: ഹിന്ദുമഹാസമ്മേളനത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് അറസ്റ്രിലായ മുൻ എം.എൽ.എ. പി.സി. ജോർജിനെ വഞ്ചിയൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജോർജിനെ പൂജപ്പുര സെൻട്രൽ ജയിലിലാക്കി. ജില്ലാ ജയിലിൽ പ്രവേശിപ്പിച്ചിരുന്ന ജോർജിനെ സുരക്ഷാ കാരണങ്ങളാലാണ് സെൻട്രൽ ജയിലിലേക്കു മാറ്റിയത്. ജൂൺ എട്ടുവരെയാണ് റിമാൻഡ് കാലാവധി.
പൊലീസിനെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടോ എന്ന് കോടതി ജോർജിനോട് ആരാഞ്ഞപ്പോൾ. ഇല്ലെന്നായിരുന്നു മറുപടി. പൊലീസ് മർദ്ദിക്കുമെന്ന ഭയമുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് തനിക്ക് ആരേയും ഭയമില്ലെന്നും പറഞ്ഞു. എറണാകുളം വെണ്ണലയിൽ നടത്തിയ വിദ്വേഷ പ്രസംഗവും തിരുവനന്തപുരം ഹിന്ദു മഹാ സമ്മേളനത്തിൽ നടത്തിയ പ്രസംഗവും ഏതെങ്കിലും ഗൂഢാലോചനയുടെ ഭാഗമാണോ എന്നും മറ്റാരെങ്കിലും ഇതിന് പിന്നിലുണ്ടോയെന്നും അറിയാൻ ജോർജിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് ആവശ്യപ്പെട്ടു. കസ്റ്റഡിയിൽ വേണമെന്ന ആവശ്യം കോടതി ഈ മാസം 30ന് പരിഗണിക്കും. പ്രോസിക്യൂഷന് വേണ്ടി എസ്. സുജകുമാരി ഹാജരായി.
'ജാമ്യം കിട്ടിയശേഷം എല്ലാം പറയാം'
തന്നെ എന്തിനാണ് പൊലീസ് ദേഹണ്ഡിച്ച് കൊണ്ടുനടക്കുന്നതെന്ന് പി.സി.ജോർജ്. കഴിഞ്ഞദിവസം പാലാരിവട്ടം സ്റ്റേഷനിൽ എത്തിയതാണ്. ജാമ്യം ലഭിച്ചതിനുശേഷം എല്ലാം പറയാം. ഇത് ക്രൂരതയാണെന്നും പൊലീസ് വാഹനത്തിൽ കയറുന്നതിനിടെ ജോർജ് പ്രതികരിച്ചു.
ആരോഗ്യസ്ഥിതി മോശം: ഷോൺ ജോർജ്
പിതാവിനോട് പൊലീസ് വളരെ മാന്യമായാണ് പെരുമാറിയതെന്ന് പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജ് പറഞ്ഞു. കോടതി ജാമ്യം നിഷേധിച്ചതുകൊണ്ടും കോടതിയോട് ബഹുമാനമുള്ളതുകൊണ്ടുമാണ് സ്വമേധയാ അദ്ദേഹം ഹാജരായത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ഷോൺ പറഞ്ഞു. പി.സി. ജോർജിനെ എത്തിച്ച എ. ആർ. ക്യാമ്പിലേക്ക് ആദ്യം ഷോൺ ജോർജിനെ പൊലീസ് കയറ്റിവിട്ടില്ലെങ്കിലും പിന്നീട് പോകാൻ
അനുവദിച്ചു.
ജോർജ് കസ്റ്റഡിയിൽ തുടരുന്നതു കൊണ്ട് എന്തുനേട്ടം: ഹൈക്കോടതി
കൊച്ചി: വിദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലായ പി.സി ജോർജിനെ കസ്റ്റഡിയിൽ വയ്ക്കുന്നതുകൊണ്ട് എന്തു നേട്ടമാണെന്ന് ഹൈക്കോടതി. ജാമ്യ വ്യവസ്ഥ ലംഘിച്ചെന്നതും സമാന കുറ്റകൃത്യം ചെയ്തെന്നതും ശരിയാണ്. ജോർജ് പറഞ്ഞതൊക്കെ വീഡിയോയിൽ പകർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ എന്തിന് കസ്റ്റഡിയിൽ തുടരണമെന്നും ഏതു തരത്തിലുള്ള അന്വേഷണമാണ് നടക്കുന്നതെന്നും ജോർജിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി ആരാഞ്ഞു.
ഈ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ.ഷാജി സമയം തേടിയതിനാൽ ജസ്റ്റിസ് പി.ഗോപിനാഥിന്റെ ബെഞ്ച് ജാമ്യാപേക്ഷ ഇന്ന് ഉച്ചയ്ക്ക് 1.45നു പരിഗണിക്കാൻ മാറ്റി. വെണ്ണലയിലെ വിദ്വേഷ പ്രസംഗത്തെത്തുടർന്ന് പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പി.സി. ജോർജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയും ഇതോടൊപ്പം പരിഗണിക്കും.
ക്രൈസ്തവ സ്വാധീനം: ജോർജിനെ ഇന്ധനമാക്കാൻ ബി.ജെ.പി
□തന്ത്രപൂർവം തടയിടാൻ എൽ.ഡി.എഫും യു.ഡി.എഫും
തിരുവനന്തപുരം: വർഗീയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലെ പി.സി. ജോർജിന്റെ അറസ്റ്റിലൂടെ വീണുകിട്ടിയ ഇന്ധനം ഹിന്ദു, ക്രൈസ്തവ മേഖലയിൽ രാഷ്ട്രീയ മുതലെടുപ്പിന് ആയുധമാക്കാനുള്ള ബി.ജെ.പി ശ്രമം, പ്രചാരണത്തിന്റെ അവസാന നാളുകളിൽ തൃക്കാക്കരയിലെ ത്രികോണ യുദ്ധം കൂടുതൽ മുറുക്കി. ഇതിനെ തന്ത്രപരമായി മറികടക്കാനാണ് എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും നീക്കം.
കുറച്ചുകാലമായി ക്രൈസ്തവമേഖലയിൽ മുസ്ലിം വിരോധ പ്രചാരണം ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നുണ്ട്. ക്രൈസ്തവ മേഖലയിൽ സ്വാധീനമുണ്ടാക്കാനുള്ള വഴി ജോർജിലൂടെ തുറന്നുകിട്ടുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. എന്നാൽ, ആലപ്പുഴയിൽ കുട്ടിയെക്കൊണ്ട് വർഗീയ പ്രകോപന മുദ്രാവാക്യം വിളിപ്പിച്ചതിന് രണ്ട് പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിനെ ജോർജിന്റെ അറസ്റ്റിനോട് തുലനം ചെയ്താണ് സി.പി.എം ഇതിന് തടയിടാൻ നോക്കുന്നത് . ക്രൈസ്തവർക്കു
നേരേ കഴിഞ്ഞ ക്രിസ്മസ് നാളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘപരിവാർ ആക്രമണങ്ങളെയും സി.പി.എം ഓർമ്മിപ്പിക്കുന്നു.
അതേ സമയം, ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകളെ പ്രീണിപ്പിക്കുന്ന ഇടതു സർക്കാരിന്റെ സമീപനമാണ് കേരളത്തിൽ വിദ്വേഷ പ്രചാരണങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടാൻ കാരണമെന്ന് ആരോപിക്കുകയാണ് യു.ഡി.എഫ്. ജോർജിനെയും പോപ്പുലർ ഫ്രണ്ടിനെയും ഒരു പോലെ തള്ളിപ്പറയുകയും ചെയ്യുന്നു.
ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം വോട്ടർമാർ ഒരു പോലെ നിർണായകമായ തൃക്കാക്കരയിൽ കലുഷിതമായ പുതിയ രാഷ്ട്രീയാന്തരീക്ഷം ഏതു നിലയിൽ പ്രതിഫലിക്കുമെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. വികസനം മുഖ്യ അജൻഡയായാണ് ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ ഗോദ ഉണർന്നതെങ്കിലും, മറ്റ് പല അജൻഡകളുമാണ് ആധിപത്യം സ്ഥാപിച്ചത്. ആക്രമിക്കപ്പെട്ട നടിയുടെ പരാതിയും, ഇടതു സ്ഥാനാർത്ഥിക്കെതിരായ അശ്ലീല വീഡിയോ പ്രചാരണവും അതിനെതിരായ അദ്ദേഹത്തിന്റെ ഭാര്യയുടെ പ്രതികരണവുമെല്ലാം തൃക്കാക്കരപ്പോരിന് അന്തിമ ഘട്ടത്തിൽ വീര്യം പകരുന്നു.
ജാമ്യം റദ്ദാക്കിയതിനെതിരെ ഹർജി
കൊച്ചി: വിദ്വേഷ പ്രസംഗക്കേസിൽ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയ ഉത്തരവിനെതിരെ പി.സി. ജോർജ് ഹൈക്കോടതിയിൽ ഹർജി നൽകി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് ഇന്ന് പരിഗണിക്കും. ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റിന്റെ തീരുമാനം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |