ബീജിംഗ്: ചൈനയുടെ എക്കാലത്തെയും വലിയ രഹസ്യങ്ങളിലൊന്നായിരുന്നു ഉയിഗൂർ ക്യാമ്പുകൾ. ഉയിഗൂർ മുസ്ലീം വിഭാഗത്തിൽപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ഈ ക്യാമ്പുകളിൽ നടക്കുന്നതെന്നാണ് ചൈന പുറംലോകത്തിന് നൽകിയിരിക്കുന്ന ചിത്രം. എന്നാൽ അതിനകത്ത് നടക്കുന്നത് കടുത്ത മനുഷാവകാശ ലംഘനങ്ങളാണെന്ന് മിക്ക ലോകനേതാക്കന്മാർക്കും അറിയുന്ന വസ്തുതയാണ്. എന്നാൽ ഇത് സംബന്ധിച്ച വ്യക്തമായ തെളിവുകൾ ഇതുവരെ ലഭ്യമായിരുന്നില്ല.
ചൈനയുടെ പൊലീസിന്റെ ഡേറ്റാ സേർവറിൽ നിന്നും ഏകദേശം അയ്യായിരത്തോളം വരുന്ന ചിത്രങ്ങളടങ്ങിയ രേഖകൾ ഹാക്ക് ചെയ്യപ്പെട്ടതോടെയാണ് ഉയിഗൂർ ക്യാമ്പുകളിൽ നടക്കുന്ന ഞെട്ടിക്കുന്ന ക്രൂരതകൾ പുറംലോകം അറിയുന്നത്. ഷിൻജിയാംഗ് പൊലീസ് ഫയലുകൾ എന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ ഫയലുകളിൽ ഉയിഗൂർ മുസ്ലീമുകൾ അടങ്ങിയ ന്യൂനപക്ഷത്തിനെതിരെ ചൈനയിലെ അധികാരികൾ കാണിക്കുന്ന ക്രൂരതകളുടെ മുഖം കൂടിയാണ് പുറത്തായിരിക്കുകയാണ്.
അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഡ്രിയാൻ സെൻസ് എന്ന മനുഷ്യാവകാശ പ്രവർത്തകനാണ് ഈ രേഖകൾ ലഭിച്ചത്. ചൈനയിൽ നിന്നും ഈ രേഖകൾ കൈക്കലാക്കിയ ഹാക്കർമാർ അവ സെൻസിന് കൈമാറുകയായിരുന്നു. വർഷങ്ങളായി ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന വ്യക്തിയാണ് സെൻസ്. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ തലവൻ മിഷേൽ ബാച്ചലെറ്റ് ഷിൻജിയാംഗ് സന്ദർശിച്ചതിന് പിന്നാലെയാണ് ഈ രേഖകൾ പുറത്തായിരിക്കുന്നത്.
അന്താരാഷ്ട്ര മാദ്ധ്യമമായ ബിബിസിയുടെ റിപ്പോർട്ട് അനുസരിച്ച് 2018 ജനുവരി - ജൂലായ് മാസങ്ങൾക്കുമിടയിൽ എടുത്ത 5000 ഫോട്ടോകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന രേഖകളിലെ പ്രധാന തെളിവുകൾ. ഇതിൽ ചുരുങ്ങിയത് 2800 ഫോട്ടോകളെങ്കിലും ക്യാമ്പിൽ തടവിൽ കഴിയുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടേതാണ്. ഇതിനുപുറമേ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സംഭാഷണങ്ങളും പൊലീസ് സേനയുടെ ആഭ്യന്തര രേഖകളും പുറത്തുവന്ന തെളിവുകളിൽ ഉൾപ്പെടുന്നു.
ക്യാമ്പിലെ തടവുകാരെ ബാറ്റൺ ഉപയോഗിച്ച് മർദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ക്യാമ്പിലെ അന്തേവാസികളെ മറ്റ് കേന്ദ്രങ്ങളിലേക്കോ ആശുപത്രികളിലേക്കോ മാറ്റുന്നെങ്കിൽ അവരുടെ കണ്ണുകൾ രണ്ടും കെട്ടിയ ശേഷം കാലുകളും കൈകളും ചങ്ങലയിട്ട് ബന്ധിച്ച നിലയിലായിരിക്കുമെന്നും ഫോട്ടോകളിൽ നിന്ന് വ്യക്തമാണ്. ക്യാമ്പിൽ പ്രായപൂർത്തിയാകാത്തവർ പോലും അന്തേവാസികളായിട്ട് ഉണ്ടെന്നതും അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്. ക്യാമ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ആൾക്ക് 15 വയസും പ്രായം കൂടിയ വ്യക്തിക്ക് 73 വയസുമാണുള്ളത്.
അതേസമയം ക്യാമ്പിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചവർ പിടിക്കപ്പെട്ടാൽ കടുത്ത രീതിയിലുള്ള പീഡനങ്ങളാണ് നേരിടേണ്ടി വരിക. പുറത്തുവന്ന ചില ശബ്ദ രേഖകളിൽ അന്തേവാസികളായ സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്നത് നേരിൽ കണ്ടതായി ചില സ്ത്രീകൾ പറയുന്നു. ഈ സംഭവത്തിന് ശേഷം തങ്ങൾ അവരെ കണ്ടിട്ടില്ലെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്.
42കാരിയായ ടുർസുനായ് സിയാവുദ്ദീൻ എന്ന ഉയിഗൂർ വനിത പറഞ്ഞതനുസരിച്ച് നാലു തവണയാണ് ചോദ്യം ചെയ്യുന്നതിന് വേണ്ടി ഇവരെ പ്രത്യേക മുറിയിലേക്ക് ചൈനീസ് പൊലീസ് ഉദ്യോഗസ്ഥർ കൊണ്ടുപോയത്. അവിടെ വച്ച് അവർ തന്നെ മർദ്ദിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ ഷോക്ക് അടിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതായി വോയിസ് ഒഫ് അമേരിക്ക എന്ന മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ടുർസുനായ് പറഞ്ഞു. ഇതിനു പുറമേ രക്ഷപ്പെടാൻ ശ്രമിക്കുന്ന പുരുഷന്മാർ അവർ ആരായാലും വെടിവച്ചുകൊന്നേക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്ന മേലധികാരിയുടെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. അതേസമയം പുറത്തുവന്ന രേഖകളെ ചൈനീസ് ഭരണകൂടം തള്ളിക്കളഞ്ഞു. ഇതെല്ലാം കെട്ടിച്ചമച്ച രേഖകളാണെന്നും യാതൊരു തരത്തിലുമുള്ള ആധികാരികതയും ഈ രേഖകൾക്കില്ലെന്നും ചൈനീസ് അധികൃതർ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |