കോട്ടയം: തൃക്കാക്കരയിലെ ബി.ജെ.പിയുടെ കൊട്ടിക്കലാശത്തിൽ പ്രസംഗിക്കാൻ തയ്യാറെടുത്ത പി.സി. ജോർജിനെ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിളിപ്പിച്ച് തിരുവനന്തപുരം ഫോർട്ട് പൊലീസ് വേഗപ്പൂട്ടിട്ടു. ഇന്ന് രാവിലെ 11ന് ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ എ.സി ഷാജിയുടെ ഓഫീസിലെത്താനുള്ള നോട്ടീസ് ഈരാറ്റുപേട്ട സി.ഐ ജോർജിന് കൈമാറി.
അനന്തപുരി ഹിന്ദു സമ്മേളനത്തിലെ വിദ്വേഷ പ്രസംഗ കേസിലാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യാൻ വിളിച്ചാൽ ഏതുസമയത്തും ഹാജരാകണമെന്നാണ് ജാമ്യവ്യവസ്ഥ. അതുകൊണ്ടു തന്നെ ചോദ്യം ചെയ്യലിനെത്തിയില്ലെങ്കിൽ അത് ജാമ്യം റദ്ദാക്കലിന് വഴിയൊരുക്കുമെന്ന് നിയമ വിദഗ്ദ്ധർ പറയുന്നു.
സർക്കാരിന് തന്നെ പേടിയെന്ന് ജോർജ്
തൃക്കാക്കരയിൽ താൻ സത്യം പറഞ്ഞാൽ അത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് മുഖ്യമന്ത്രിക്ക് പേടിയുണ്ട്. അതുകൊണ്ടാണ് പൊലീസിനെക്കൊണ്ട് നോട്ടീസിറക്കിച്ചത്. ഇത് തൃക്കാക്കര തിരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. സർക്കാരിന് തന്നെ പേടിയാണ്. തൃക്കാക്കരയിൽ ഇന്ന് പോകണോ എന്നത് അഭിഭാഷകരുമായി ആലോചിച്ചു തീരുമാനിക്കും. മുഖ്യമന്ത്രിക്ക് കുശുമ്പു തോന്നിയാണ് തന്നെ ജയിലിലടച്ചത്. ബി.ജെ.പി ക്രിസ്ത്യാനികളെ വേട്ടയാടിയ പാർട്ടിയെന്ന അഭിപ്രായമില്ലെന്നും ജോർജ് പറഞ്ഞു.
ഇന്ന് ഹാജരാവില്ലെന്ന്പി.സി.ജോർജ്
ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ഇന്ന് ഹാജരാകാനാവില്ലെന്നും ചോദ്യം ചെയ്യൽ മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി വയ്ക്കണമെന്നും ആവശ്യപ്പെട്ട് പി.സി.ജോർജ് ഫോർട്ട് എ.സി.പിക്ക് കത്ത് നൽകി. അതേസമയം ഇന്ന് രാവിലെ 8ന് വെണ്ണല ക്ഷേത്രത്തിലെ സ്വീകരണത്തിൽ പങ്കെടുക്കാമെന്ന് ജോർജ് ഏറ്റിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |