കടമ്പനാട്: മണ്ണടി ജി.ഡബ്ല്യൂ.എൽ.പി.സ്കൂളിന് മുന്നിലൂടെയുള്ള റോഡ് തകർന്നു. സ്കൂൾ തുറക്കാറായിട്ടും കുഴിയടയ്ക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും എടുത്തിട്ടില്ല. മാസങ്ങളായി തകർന്നു കിടക്കുന്ന റോഡിൽ മഴക്കാലമായതോടെ വെള്ളക്കെട്ടും ചെളിയുമാണ്. സ്കൂളിന് മുൻവശം നിരന്ന് കുഴികൾ രൂപപ്പെട്ട് വാഹനങ്ങൾ കുഴിയിലേക്ക് വീഴുന്ന സ്ഥിതിയാണ്. കാൽനടയാത്രക്കാർക്കും വാഹന യാത്രികർക്കും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. വിദ്യാർത്ഥികളും, രക്ഷകർത്താക്കളും അദ്ധ്യാപകരും ഉൾപ്പെടെ ഇരുവശത്തുമുള്ള അഞ്ഞൂറിലധികം കുടുംബങ്ങളും ദുരിതത്തിലാണ്. മുടിപ്പുര ഭാഗത്ത് നിന്നും ദേശക്കല്ലുംമൂട് - ഏനാത്ത് പെട്രോൾ പമ്പ് ജംഗ്ഷനിൽ പോകാനാനുളള പ്രധാന വഴിയാണിത്. മുടിപ്പുര മുതൽ പെരുമ്പലത്ത് ഭാഗം വരെ നവീകരിച്ച് പണി പൂർത്തിയായെങ്കിലും അതിനു ശേഷം ദേശക്കല്ലുംമൂട് മുതൽ ഏനാത്ത് ഭാഗത്തേക്ക് പണി പൂർത്തീകരിക്കാനുണ്ട്. ഈ ഭാഗമാണ് തകർന്നുതരിപ്പണമായത്. ഏറ്റവും കൂടുതൽ റോഡ് തകർന്ന് കിടക്കുന്നത് സ്കൂൾ ജംഗ്ഷനിലാണ്. നൂറ് കണക്കിന് വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ഒട്ടനവധി വിദ്യാർത്ഥികളും സ്കൂൾ ആവശ്യത്തിനായി എത്തുന്നവർക്കും ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
...................
സ്കൂൾ തുറന്ന് മഴ ശക്തമാകുമ്പോൾ കുഴികളിൽ വെള്ളക്കെട്ടായി മാറുന്ന അവസ്ഥയുണ്ടാകും. ഇതിന് ശാശ്വത പരിഹാരം കാണണം.
രാജേഷ് മണ്ണടി
മണ്ണടി പൈതൃക സംരക്ഷണ സമിതി പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |