ന്യൂഡൽഹി: ആധാർ രേഖകൾ മറ്റ് വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ നൽകുന്നെങ്കിൽ അതിന്റെ മാസ്‌ക്ഡ് കോപ്പികൾ ഉപയോഗിക്കണമെന്ന ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ആദ്യം പുറത്തിറക്കിയ മുന്നറിയിപ്പ് പിൻവലിച്ച് മന്ത്രാലയം. മുന്നറിയിപ്പിൽ തെറ്റായ വ്യാഖ്യാനമുണ്ടാകാനുളള സാദ്ധ്യത മുന്നിൽകണ്ടാണ് അറിയിപ്പ് മന്ത്രാലയം പിൻവലിച്ചത്. ബംഗളൂരുവിലെ യുഐഡിഎഐ മേഖലാ കേന്ദ്രം നൽകിയ നിർദ്ദേശമാണ് മന്ത്രാലയം പിൻവലിച്ചത്. ആധാർ നമ്പർ ഉപയോഗിക്കുന്നതിലും പങ്കുവയ്‌ക്കുന്നതിലും ജാഗ്രത പുലർത്തണമെന്നാണ് ആദ്യം അറിയിപ്പ് നിർദ്ദേശിച്ചിരുന്നത്.
ആധാർ നമ്പറിന്റെ അവസാന നാല് അക്കങ്ങൾ മാത്രം പ്രദർശിപ്പിച്ച ശേഷം ബാക്കി അക്കങ്ങൾ മായ്ക്കുന്നരീതിയാണ് സുരക്ഷിതമെന്നും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് യൂസർ ലൈസൻസ് നേടിയ സ്ഥാപനങ്ങൾക്ക് മാത്രമേ ഇത്തരത്തിൽ ലഭിക്കുന്ന വ്യക്തിയുടെ ഐഡന്റിറ്റി പരിശോധിക്കാൻ കഴിയുകയുള്ളുവെന്നുമാണ് ആദ്യ അറിയിപ്പിലുണ്ടായിരുന്നത്.
ആധാർ കാർഡ് നൽകുന്ന സ്ഥാപനത്തിന് യുഐഡിഎഐയിൽ നിന്നും സാധുവായ ഉപയോക്തൃ ലൈസൻസ് ഉണ്ടോയെന്ന് ഉപഭോക്താവിന് ചോദിക്കാനും കഴിയുമെന്നും അറിയിപ്പിൽ പറഞ്ഞിരുന്നു. യുഐഡിഎഐയിൽ നിന്നും ലൈസൻസ് എടുക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നീ സ്ഥാപനങ്ങൾ ആധാർ കാർഡിന്റെ പകർപ്പുകൾ വാങ്ങുന്നതിനോ, അവ സൂക്ഷിക്കുവാനോ അനുവാദമില്ലെന്നും കേന്ദ്ര ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം പുറപ്പെടുവിച്ച ആദ്യ അറിയിപ്പിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |