SignIn
Kerala Kaumudi Online
Thursday, 10 July 2025 6.12 AM IST

അലകടലായി കലാശക്കൊട്ട്

Increase Font Size Decrease Font Size Print Page
vote

കൊച്ചി: കേരളക്കര ഇതുവരെ കാണാത്ത ആവേശത്തോടെ മൂന്ന് മുന്നണികളുടെയും സമുന്നത നേതാക്കളെല്ലാം ആഴ്‌ചകളോളം മണ്ഡലത്തിൽ തന്നെ തമ്പടിച്ച് പ്രചാരണം ഉഷാറാക്കിയ ആദ്യ ഉപതിരഞ്ഞെടുപ്പെന്ന പെരുമയോടെ തൃക്കാക്കര തിരഞ്ഞെടുപ്പ് പൂരത്തിന്റെ ആവേശം അലകടലായി കൊട്ടിയിറങ്ങി.

ഇന്നലെ വൈകിട്ട് അഞ്ചുമുതൽ ആറുവരെ നടന്ന കൊട്ടിക്കലാശത്തിന് വേദിയായ പാലാരിവട്ടം അക്ഷരാർത്ഥത്തിൽ അണികളുടെ സാഗരമായി. തൃക്കാക്കരയുടെ വീഥികളിലൂടെ മൂന്നായി ഒഴുകിയെത്തിയ ജനസാഗരം പാലാരിവട്ടം ജംഗ്ഷനിൽ ത്രിവേണി സംഗമെന്നകണക്കേ വന്നൊന്നായി അലിഞ്ഞു.

കൃത്യം 5ന് ഇടതുസ്ഥാനാർത്ഥി ഡോ.ജോ ജോസഫും പരിവാരങ്ങളും കളംപിടിച്ചു. ക്രെയിനിന്റെ മുൻകൈയിലെ ബക്കറ്രിൽ കയറി വാനിലുയർന്നുനിന്ന സ്ഥാനാർത്ഥി പാർട്ടിപ്പതാക വീശി അണികളെ ആവശേഭരിതരാക്കി. മന്ത്രി പി.രാജീവ്, എം.സ്വരാജ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

തൊട്ടുപിന്നാലെ കോട്ടകാക്കാനാറിങ്ങിയ ഉമാ തോമസും സംഘവുമെത്തി. തുറന്ന ജീപ്പിൽ നടൻ രമേഷ് പിഷാരടിയുടെ താരപ്പൊലിമയിലായിരുന്നു രംഗപ്രവേശം. കോൺഗ്രസ് നേതൃനിരയിലെ യുവതുർക്കികളായ പി.സി.വിഷ്ണുനാഥും ഷാഫി പറമ്പിലുമുൾപ്പെടെ നേതാക്കളും പ്രാദേശിക നേതാക്കളും പ്രവർത്തകരും അനുഗമിച്ചു.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിലും അവസാനമെത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ.രാധാകൃഷ്ണൻ പി.സി.ജോർജിനും കെ.സുരേന്ദ്രനുമൊപ്പം എത്തിയതോടെ ത്രിവേണിസംഗമം പൂർത്തിയായി. മണ്ണുമാന്തി യന്ത്രവുമായായിരുന്നു എൻ.ഡി.എയുടെ രംഗപ്രവേശം.

പൂരപ്പെരുമയിൽ കൊട്ടിക്കലാശം

കൊട്ടും കുരവയും ആർപ്പുവിളിയും പൂക്കാവടിയുമൊക്കെയായി മൂന്ന് ചെറുപൂരങ്ങൾ സംഗമിച്ച് കൊടിമാറ്റവും വെടിക്കെട്ടുമായി കൊട്ടിയിറങ്ങിയതാണോയെന്ന് തോന്നിക്കുംവിധമാണ് കലാശക്കൊട്ടിന്റെ ആവേശം കത്തിക്കയറിയത്. അവസാനപൂരത്തിലെ തലയെടുപ്പുള്ള കൊമ്പനായത് പി.സി.ജോർജ് തന്നെ.

പൊലീസ് നോട്ടീസിട്ട് വഴിമുടക്കാൻ ശ്രമിച്ചെങ്കിലും വഴുതിമാറിയ ജോർജ് തൃക്കാക്കരയിൽ ഇന്നലെ താരമായി. രാവിലെ മുതൽ മണ്ഡലത്തിലെ 15 കേന്ദ്രങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചശേഷമാണ് ജോർജ് കലാശക്കൊട്ടിലെത്തിയത്.

വ്യത്യസ്ത മുന്നണിക്കാർ ജംഗ്ഷനിൽ എത്തിയപ്പോൾ പരസ്‌പരം വേർതിരിക്കാനാവാതെ കൂടിക്കുഴഞ്ഞു. താളം ആരുടേതെന്ന് നോക്കാതെ മതിമറന്ന് ഏവരും ചുവടുവച്ചു. തീപ്പൊരിവീണാൽ ആളിക്കത്താൻ സാദ്ധ്യതയുള്ള കലാശക്കൊട്ട് ആക്ഷേപമില്ലാതെ അവസാനിച്ചത് പൊലീസിനും ആശ്വാസമായി.

TAGS: PALARIVATTOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.