നെന്മാറ: ജില്ലയിലെ കാർഷികമേഖലയ്ക്ക് ഭീഷണിയായി നെൽപ്പാടങ്ങളിലും പച്ചക്കറി കൃഷിയിടങ്ങളിലും പട്ടാളപ്പുഴു ശല്യം വ്യാപകം. ഞാറ്റടി തയ്യാറാക്കിയ പാടശേഖരങ്ങളിലും പാവൽ പടവലം തുടങ്ങി പച്ചക്കറി കൃഷി ചെയ്ത നെൽപ്പാടങ്ങളിലുമാണ് പട്ടാളപ്പുഴു ആക്രമണം രൂക്ഷമായിരിക്കുന്നത്. അയിലൂർ പഞ്ചായത്തിലെ പെരുമാങ്കോട്, മരുതഞ്ചേരി, ആലമ്പള്ളം പാടശേഖരങ്ങളിലും കുറുബൂർ, പാളിയമംഗലം പ്രദേശങ്ങളിലുമാണ് പുഴുവിന്റെ ആക്രമണം കൂടുതൽ. നെൽപ്പാടങ്ങളിൽ വ്യാപകമായി പട്ടാളപ്പുഴുവിനെ കാണുന്ന കർഷകർ വെള്ളം ലഭ്യമായ പാടശേഖരങ്ങളിൽ ഉഴുതുമറിച്ചാണ് പുഴുവിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്. ഞാറ്റടി തയ്യാറാക്കിയ നെൽപ്പാടങ്ങളിൽ പുഴുവിനെ പ്രതിരോധിക്കുന്നതിനായി മിക്ക കർഷകരും വെള്ളംകയറ്റി നിർത്തിയിരിക്കുകയാണ്. പച്ചക്കറി പന്തലുകളിൽ മറ്റും പുഴു കയറുന്നത് ഒഴിവാക്കുന്നതിനായി കീടനാശിനി പ്രയോഗമാണ് നടത്തുന്നത്. നെൽച്ചെടികളുടെ കട്ടികൂടിയ തണ്ട് ഒഴികെ നേർത്ത ഭാഗങ്ങൾ മുഴുവൻ തിന്നുതീർക്കുകയാണ് പട്ടാളപ്പുഴു ചെയ്യുന്നത്. നിരവധി പുഴുക്കൾ ഒരു പ്രത്യേക സ്ഥലത്ത് കേന്ദ്രീകരിച്ച് തിന്നുന്നതിനാൽ ചുരുങ്ങിയ ദിവസത്തിനുള്ളിൽ വ്യാപകമായ കൃഷിനാശമാണ് ഉണ്ടാകുന്നതെന്ന് കർഷകർ പറഞ്ഞു.
ചെറിയതോതിൽ വെള്ളം കെട്ടിനിൽക്കുകയാണെങ്കിൽ പോലും വെള്ളത്തിന് പുറത്തു കൂടെ നീന്തി തൊട്ടടുത്ത ചെടികളിലേക്ക് ഇവ സഞ്ചരിക്കും. ചൂടുകൂടിയ കാലാവസ്ഥയിലെ വേനൽ മഴയാണ് പട്ടാളപ്പുഴു ഒന്നിച്ച് വിരിഞ്ഞ് വ്യാപകമാകാൻ കാരണമെന്ന് വിദഗ്‌ദ്ധർ പറയുന്നു. സാധാരണ പട്ടാളപ്പുഴു വേനൽക്കാലങ്ങളിൽ നെൽപ്പാടങ്ങൾ ഉഴുതുമറിക്കുന്നതോടെ നല്ലൊരു ശതമാനവും നശിച്ചുപോകും. എന്നാൽ ഇത്തവണ വേനൽമഴ കാരണം നെൽപ്പാടങ്ങളിലും മറ്റുംകിടന്ന ജൈവാവശിഷ്ടങ്ങൾ പട്ടാള പുഴുക്കൾ കൂടുതൽ വിരിയുന്നതിന് സഹായകമായി. ചൂടു താങ്ങാൻ കഴിയാത്തതിനാൽ ഇവ പകൽ ചൂടുകൂടിയ ദിവസങ്ങളിൽ മണ്ണിനടിയിൽ തങ്ങി രാത്രിയാണ് പുറത്തുവരുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |