SignIn
Kerala Kaumudi Online
Friday, 26 April 2024 10.43 AM IST

അഴിമതിയുടെ വേര് ആര് അറുക്കും; പൊലീസിലും 'ആർത്തിപ്പണ്ടാരങ്ങൾ'!

police

കണ്ണൂർ: ജില്ലയിലെ ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെ അഴിമതി ആഭ്യന്തരവകുപ്പിന് തലവേദനയാകുന്നു.മയക്കുമരുന്ന് കേസിലെ പ്രതിയുടെ വാഹനം വിട്ടുകൊടുക്കുന്നതിനായി കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ പഴയങ്ങാടി സ്‌റ്റേഷനിലെ സി.ഐ.ഇ.രാജഗോപാലൻ, പ്രിൻസിപ്പൽ എസ്.ഐ പി.ജെ.ജിമ്മി, ഇപ്പോൾ പയ്യന്നൂർ ഗ്രേഡ് എസ്.ഐയായ ശാർങ്‌ഗധരൻ എന്നിവരെ ഐ.ജി അശോക് യാദവ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തതാണ് കൂട്ടത്തിൽ അവസാനത്തെ സംഭവം.

കോടതിയിൽ ഹാജരാക്കിയാൽ വിട്ടുകിട്ടാൻ പ്രയാസപ്പെടുന്ന അവസ്ഥയിൽ മയക്കുമരുന്ന് കേസിലെ പ്രതിയുടെ വാഹനം വിട്ടുകൊടുക്കുന്നതിനായി ഇടനിലക്കാരൻ മുഖേനെ 60,000 രൂപ വാങ്ങിയെന്ന പരാതിയിലാണ് ഈ മൂന്ന് ഉദ്യോഗസ്ഥർക്ക് അച്ചടക്കനടപടി നേരിടേണ്ടിവന്നത്. പഴയങ്ങാടിയിൽ മണൽകടത്ത്, മറ്റുകുറ്റകൃത്യങ്ങൾ എന്നിവയ്ക്കു പിടിയിലാകുന്ന വാഹനങ്ങൾ വിട്ടുനിൽക്കാൻ ഇടനിലക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണത്തിൽ പയ്യന്നൂർ ഡിവൈ.എസ്.പി അന്വേഷണ റിപ്പോർട്ട് നൽകിയതുമാണ്.

ഇവിടെ പ്ലഗുകളുണ്ടേ....
വിജിലൻസ് പിടിയിൽ പെടാതിരിക്കാൻ ഇടനിലക്കാർ മുഖേനെ കൈക്കൂലി വാങ്ങുന്നതാണ് പുതിയ രീതി. സ്‌റ്റേഷനുകളിലെ പ്ലഗുകളെന്നാണ് ഇടനിലക്കാരുടെ ഓമനപ്പേര്. തളിപ്പറമ്പ് പൊലീസ് പിടികൂടിയ മണൽലോറി തൊണ്ടിവസ്തുവായി സൂക്ഷിക്കുന്നതിനു പകരം ആക്രിവിലയ്ക്കു തൂക്കിവിറ്റത് നേരത്തെ വിവാദമായിരുന്നു. ഇതിന്റെ ഇടനിലക്കാരൻ തന്നെയാണ് പഴയങ്ങാടിയിലും ഇരുകൂട്ടർക്കുമിടയിൽ നിന്നത്. വാഹനം കേസില്ലാതെ വിട്ടുകിട്ടാൻ മയക്കുമരുന്ന് ഇടപാടുകാരനോട് തളിപ്പറമ്പ് സ്വദേശിയായ ഇടനിലക്കാരൻ അറുപതിനായിരം വാങ്ങി 30,000രൂപ സി. ഐയ്ക്കും മറ്റുള്ളവർക്കും വീതിച്ചു നൽകുകയായിരുന്നത്രെ. പാതിയും അടിച്ചുമാറ്റിയ വിവരം പുറത്തറിഞ്ഞതോടെയാണ് വിവരം പുറത്തുവന്നതും പയ്യന്നൂർ ഡിവൈ. എസ്. പി വകുപ്പുതല അന്വേഷണമാരംഭിച്ചതും.

പാസ്‌പോർട്ടിന് കുപ്പി
കഴിഞ്ഞ മാസമാണ് പാസ്‌പോർട്ട് വെരിഫിക്കേഷനായി എത്തിയ പുതിയങ്ങാടി സ്വദേശിയോട് ഒരുകുപ്പി വിദേശമദ്യവും ആയിരം രൂപ കൈക്കൂലിയും ആവശ്യപ്പെട്ട പഴയങ്ങാടി പൊലിസ് സ്‌റ്റേഷനിലെ എ.എസ്.ഐ രമേശനെ വിജിലൻസ് പിടികൂടിയത്.മാസങ്ങൾക്കു മുൻപാണ് മണൽ കടത്ത് ലോബിക്കും അവർക്ക് എസ് കോർട്ടു പോകുന്ന സംഘത്തിനും പട്രോളിംഗ് സംഘത്തിന്റെ വിവരങ്ങൾ ചോർത്തി നൽകിയ സിവിൽ പൊലീസ് ഓഫിസർ അനിൽകുമാറിനെയും സസ്‌പെൻഡ് ചെയ്തിരുന്നു. രാത്രികാല പട്രോളിംഗ് പണം കൊയ്യാനുള്ള അവസരമാക്കുകയാണ് പലയിടത്തും. പുതിയങ്ങാടിയിൽ നിന്നും ഇരുതലമൂരിയുമായി പിടികൂടിയ ആഡംബര ബൈക്ക് വിട്ടുകൊടുക്കുന്നതിനായി കൈക്കൂലി വാങ്ങിയെന്ന വിവരവും ഇതിനിടയിൽ പുറത്തുവന്നിട്ടുണ്ട്.


കൈക്കൂലി ഗൂഗിൾ പേ ചെയ്യാം
മാന്യമായ ശമ്പളമുണ്ടായിട്ടും ആർത്തിപണ്ടാരങ്ങളായി മാറിയ ഒരു വിഭാഗം കളങ്കം വരുത്തുന്നതായി സേനയിൽ തന്നെ അഭിപ്രായമുണ്ട്. ബിനാമികളുടെ പേരിൽ ഗൂഗിൾപേ ചെയ്യിക്കുന്നവരും ആക്സിഡന്റ് കേസുകൾ ഒതുക്കി തീർക്കുന്നതിന് ഇൻഷൂറൻസ് കമ്പനികളെ സഹായിക്കുന്നവരും പ്രതികളുടെ എ.ടി.എം അടിച്ചുമാറ്റി പണം തട്ടുന്നവരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. മണൽക്കടത്തും മയക്കുമരുന്നുമെന്നുവേണ്ട തീവ്രവാദകേസുകൾ വരെ ഒതുക്കി കൊടുക്കുന്ന മിടുക്കൻമാർ സേനയിലുണ്ട്. സൂപ്പർമാർക്കറ്റുകളും ഓഹരിവിപണിയിൽ ഷെയറുകളും ബിനാമിചിട്ടികളുമടക്കം കോടികളുടെ സമ്പാദ്യമുള്ളവരാണ് ഇവരിൽ പലരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.