അഹമ്മദാബാദ്: സർവാഭരണ വിഭൂഷിതയായി, മന്ത്രോച്ചാരണങ്ങൾ മുഴങ്ങുന്ന മുഹൂർത്തത്തിൽ, പരമ്പരാഗത ആചാരങ്ങൾ പാലിച്ച്, മാതാപിതാക്കളുടെയും ബന്ധുമിത്രാദികളുടെയും സാന്നിദ്ധ്യത്തിൽ ജൂൺ 11ന് ക്ഷമ ബിന്ദു വിവാഹിതയാകും. പക്ഷേ, അവളൊരിക്കലും ഭാര്യയാകില്ല! വരനില്ലാത്ത വിവാഹവേദിയിൽ ബിന്ദു സ്വയം താലിചാർത്തി സീമന്തരേഖയിൽ സിന്ദൂരമണിയും. അതെ, ബിന്ദു അവളെത്തന്നെയാണ് വരിക്കുന്നത്. സ്വയം വിവാഹിതയാകുന്ന (സോളോഗാമി) ആദ്യ ഇന്ത്യക്കാരിയാവും ഗുജറാത്ത് വഡോദര സ്വദേശിയായ ഈ 24കാരി.
സോഷ്യോളജിയിൽ ബിരുദം നേടിയ ശേഷം തൊഴിലാളികളെ സപ്ളൈ ചെയ്യുന്ന ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ക്ഷമ, വിവാഹശേഷം ഗോവയിൽ രണ്ടാഴ്ച ഹണിമൂൺ ആഘോഷിക്കും.
''കൗമാരം മുതൽ തന്നെ വിവാഹത്തോട് എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. അപ്പോഴും ഒരു പരമ്പരാഗത വധുവാകാൻ മോഹിച്ചിരുന്നു. ഒരു വെബ് സീരീസിൽ നിന്നാണ് സ്വയം വിവാഹിതയായ യുവതിയെക്കുറിച്ച് അറിയുന്നത്. ഇന്ത്യയിൽ അത്തരം വിവാഹത്തെക്കുറിച്ചറിയാൻ ഒാൺലൈനിൽ പരതിയെങ്കിലും ആരെയും കണ്ടെത്താനായില്ല. വിവാഹം പവിത്രമായി കരുതുന്ന നമ്മുടെ നാട്ടിൽ ആത്മസ്‌നേഹത്തിന് ആദ്യമായി മാതൃക കാട്ടുന്നത് ഞാനാണെന്നതിൽ അഭിമാനിക്കുന്നു'- ക്ഷമ ബിന്ദു പറഞ്ഞു.
ഗോത്രിയിലെ ഒരു ക്ഷേത്രത്തിൽ വച്ചാണ് വിവാഹം. ജൂൺ ഒമ്പതു മുതൽ മെഹന്ദി അടക്കമുള്ള ചടങ്ങുകൾ ആരംഭിക്കും.
പ്രായപൂർത്തിയാകുന്നതിന്റെയും സ്നേഹത്തിന്റെയും അംഗീകാരമാണ് വിവാഹം. ഞാൻ എന്നെത്തന്നെ സ്‌നേഹിക്കുന്നു. അതിനാൽ എന്നെ കല്യാണം കഴിക്കുന്നു.
-ക്ഷമ ബിന്ദു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |