കാസർകോട് : മാനവികതയും മനുഷ്യത്വവും സംരക്ഷിക്കുയെന്ന ലക്ഷ്യത്തോടെ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നടത്തുന്ന കേരളപര്യടനത്തിന്റെ ഭാഗമായുള്ള സുഹൃദ്സംഗമത്തിന് കാസർകോട്ട് തുടക്കം.വ്യത്യസ്ത ആശയങ്ങളുള്ള, രാഷ്ട്രീയ നിലപാടുകളുള്ള മത-സാമുദായിക സാംസ്കാരിക രംഗങ്ങളിലെ നേതാക്കളെയും കലാകായിക പ്രതിഭകളെയും മത മേലദ്ധ്യക്ഷൻമാരെയും ഒരു കുടക്കീഴിൽ ഇരുത്തി ചർച്ച ചെയ്താണ് സുഹൃദ് സംഗമം സംഘടിപ്പിച്ചത്.
സ്വാമി വിവിക്താകാനന്ദ സരസ്വതി (ചിന്മയ മിഷൻ കാസർകോട്), ഫാദർ മാത്യു ബേബി (മാർത്തോമ വിഭാഗം), ചിത്രകാരൻ പി.എസ് പുണിഞ്ചിത്തായ, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി (മുഹിമാത്ത്), ഉളിയത്തായ വിഷ്ണു ആശ്ര , കെ.എൻ.കൃഷ്ണ സായിറാം ഭട്ട്, ഫാദർ ജോർജ് വലിയമറ്റം, യു.എം.അബ്ദുൾ റഹ്‌മാൻ മൗലവി, ഡോ.ഖാദർ മാങ്ങാട്, അഡ്വ.ബി.എഫ്. അബ്ദുൾ റഹ്‌മാൻ, ഉദ്യാവർ മാട ക്ഷേത്ര സെക്രട്ടറി രഘുഷെട്ടി, മൂസ ഷെരീഫ്, മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം എം.സുരേഷ്, ഡോ. അജയകുമാർ കോടോത്ത്, വി.എൻ ഹാരിസ് തുടങ്ങി അമ്പതിലേറെ പ്രമുഖരുമായി സാദിഖ് അലി തങ്ങൾ ആശയവിനിമയം നടത്തി.
മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ അദ്ധ്യക്ഷതയിലാണ് സുഹൃദ് സംഗമം തുടങ്ങിയത്. ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ്, അബ്ദുൽ സമദ് സമദാനി എം.പി, ജനറൽ സെക്രട്ടറി പി.എം.എ സലാം, അബ്ദുൾ റഹ്‌മാൻ രണ്ടത്താണി തുടങ്ങിയ ദേശീയ സംസ്ഥാന ലീഗ് നേതാക്കളും മുൻ മന്ത്രിമാരും എം.എൽ.എമാരും സംബന്ധിച്ചിരുന്നു. ജില്ലാ ലീഗ് പ്രസിഡന്റ് ടി. ഇ അബ്ദുള്ള സ്വാഗതവും ജില്ലാ ലീഗ് ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്‌മാൻ നന്ദി പറഞ്ഞു. സംഗമത്തിൽ പങ്കെടുത്ത മുഴുവൻ പ്രമുഖർക്കും സാദിഖലി തങ്ങൾ മുസ്ലിംലീഗിന്റെ ഉപഹാരം സമ്മാനിച്ചാണ് യാത്രയാക്കിയത്. ഇന്നലെ കാസർകോട് നിന്ന് ആരംഭിച്ച പര്യടനം എല്ലാ ജില്ലകളിലും പൂർത്തിയാക്കി 23 ന് കോഴിക്കോട് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |