കഥാകാരൻ സുസ്മേഷ് ചന്ത്രോത്ത് പുതിയ കൃതികളെക്കുറിച്ച് പറയുന്നു...
മലയാളത്തിന്റെ എക്കാലത്തെയും പ്രിയ കഥാകാരൻ ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം പുതിയ കാലത്തും പുതിയ തലമുറയുടെ പ്രിയകൃതി ആണെന്നതിന്റെ ഓർമ്മപ്പെടുത്തലാണ് സുസ്മേഷ് ചന്ത്രോത്തിന്റെ പുതിയ നോവൽ 'ദേശത്തിന്റെ രതിഹാസം'. നോവലിലെ പ്രധാന കഥാപാത്രം 'ഖസാക്കിന്റെ ഇതിഹാസമാണ്'. രവിയും മൈമുനയും അള്ളാപ്പിച്ചാമൊല്ലാക്കയും തസ്രാക്കും മലയാള സാഹിത്യത്തിന്റെ പൂമുഖത്ത് നിറഞ്ഞു നിൽക്കാൻ തുടങ്ങി 53 വർഷം പിന്നിട്ടിട്ടും പുതുമയോടെ വീണ്ടും മനസിലേക്ക് കയറിവരുന്നു രതിഹാസത്തിലൂടെ.
4-5 വർഷം നീണ്ട സുസ്മേഷിന്റെ അക്ഷരസാധനയിലൂടെയാണ് 'ദേശത്തിന്റെ രതിഹാസം' പിറക്കുന്നത്. ഖസാക്കിന്റെ ഇതിഹാസം എന്താണെന്ന് നിരൂപണത്തിലൂടെയും കാഴ്ചപ്പാടിലൂടെയും വെളിവാക്കുകയായിരുന്നു ദൗത്യം. അത് ഭംഗിയായി പൂർത്തീകരിച്ചെന്നാണ് വിശ്വാസം. ഖസാക്ക് വായിച്ചവർക്കും വായിക്കാനിരിക്കുന്നവർക്കും ഒന്നുകൂടി തെളിച്ചത്തോടെ ആ കൃതി മനസിലാക്കാൻ ദേശത്തിന്റെ രതിഹാസം ഉപകരിക്കും. സുസ്മേഷ് പറഞ്ഞു.
ഒ.വി.വിജയനുമായി 2001-02 കാലത്താണ് അടുത്ത് ഇടപഴകാൻ കഴിഞ്ഞത്. ഖസാക്കിന്റെ ഇതിഹാസകാരനോടും ആ നോവലിനോടും തോന്നിയ ആത്മബന്ധം ഖസാക്കിനെയും ഒ.വി.വിജയനെയും കഥാപാത്രങ്ങളായി മറ്റൊരു നോവലെഴുതാൻ പ്രേരിപ്പിച്ചുവെന്ന് പറയുന്നതാണ് ശരി. 1995 മുതൽ തസ്രാക്കുമായി നിരന്തരബന്ധമുണ്ട്. എത്രയോ വട്ടം അവിടെ പോയിരിക്കുന്നു. 95ൽ കണ്ട തസ്രാക്കല്ല ഇന്ന്. എല്ലാം മാറിപ്പോയി. ഞാറ്റുപുരയും പഴയകെട്ടിടവും ഇല്ലിവേലിയും പടിയും... കൂമൻകാവ് അന്ന് ഏതാണ്ട് നോവലിലെ പോലെ തന്നെയായിരുന്നു.പിന്നീട് പിന്നീട് ആ കാഴ്ചകളെല്ലാം പതിയെ അന്യമായി. ഞാറ്റുപുരയും വയലേലകളും പള്ളിയും മാറി. കാലം പുതിയ പരിഷ്കാരങ്ങൾ ആ നാട്ടിലേക്കും കൊണ്ടുവന്നു. രവിയുടെയും അള്ളാപ്പിച്ച മൊല്ലാക്കയുടെയും മൈമുനയുടെയും തസ്രാക്കല്ല ഇപ്പോഴവിടം. കാലം അനിവാര്യമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടേയിരിക്കുന്നു.
വർഷങ്ങളായി കൊൽക്കത്തയിൽ ജീവിക്കുന്നത് കൊണ്ട് അവിടവും പരിചിതമാണ്. ഖസാക്കിലെ ദേശങ്ങളോട് അടുത്ത് പെരുമാറാൻ കഴിഞ്ഞത് തന്റെ നോവലിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്.രതിഹാസം പൂർത്തീകരിച്ച ശേഷം നടത്തിയ യാത്രയിൽ നിന്നാണ് ഏറ്റവും പുതിയ ചെറുകഥയായ
'നീ പ്രതിയോഗി'യുടെ പിറവി. അത് പൂർത്തിയാക്കാൻ നാലഞ്ചു മാസമെടുത്തു. ഒറ്റയ്ക്ക് തമിഴ്നാട്ടിലേക്കായിരുന്നു യാത്ര. തിരുച്ചിറപ്പിള്ളി, തഞ്ചാവൂർ, കുംഭകോണം, ചിദംബരം എന്നിവിടങ്ങൾ സന്ദർശിച്ചു. പൗരാണിക ക്ഷേത്രങ്ങളും കൊട്ടാരങ്ങളും കെട്ടിടങ്ങളും കണ്ടു. ചോളസാമ്രാജ്യത്തിന്റെ ഓർമ്മകൾ തുടിക്കുന്ന ഈ നാടാണ് 'നീ പ്രതിയോഗി'യെ സമ്മാനിച്ചത്. പുതിയ രചനകളുടെ വിത്തുകൾ മനസിൽ വീണിട്ടുണ്ടോയെന്നറിയില്ല. എഴുതേണ്ടി വരുമ്പോൾ മുളകൾ പൊട്ടിക്കൊള്ളും.സുസ്മേഷ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |