മുണ്ടക്കയം. സംരക്ഷിത വനമേഖലയ്ക്ക് ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖല നിർബന്ധമാക്കിയ സുപ്രീം കോടതി ഉത്തരവ് എരുമേലിയെ ഏറെ പ്രതികൂലമായി ബാധിക്കും. പരിസ്ഥിതിലോല മേഖലയിൽ ഒരു തരത്തിലുള്ള വികസന - നിർമാണ പ്രവർത്തനങ്ങൾക്കും അനുമതിയില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉൾപ്പെടെ ത്രിതല പഞ്ചായത്തുകളുടെ പോലും വികസന പദ്ധതികൾക്ക് ഇനി പ്രത്യേക അനുമതി വേണ്ടി വരും. ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുക എരുമേലിയിലെ കിഴക്കൻ മേഖലയായ പന്പാവാലിയെയാണ്. വിധിയെ നേരിടാൻ സംസ്ഥാന സർക്കാരിൽനിന്ന് ഉടനെ തീരുമാനം ഉണ്ടാകുമെന്നാണ് ഭരണകക്ഷി നേതാക്കൾ പറയുന്നത്.
ഒരു കിലോമീറ്റർ എന്നത് ആകാശദൂരമാണ്. പന്പാവാലിയിലേത് സംരക്ഷിത വനമാണ്. ഇവിടെനിന്ന് ഒരു കിലോമീറ്റർ ആകാശദൂരം എന്നത് മുട്ടപ്പള്ളി വരെയെത്തും. അഴുത, മൂക്കൻപെട്ടി, എയ്ഞ്ചൽവാലി, കണമല, ഇടകടത്തി, മുട്ടപ്പള്ളി, പാണപിലാവ് ഉൾപ്പെടെ എരുമേലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സംരക്ഷിത വനമേഖലയോടു ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. പെരിയാർ കടുവാ സംരക്ഷിത വനമേഖല കൂടിയാണ് പന്പാവാലി വനപ്രദേശം. ഈ പ്രദേശങ്ങളിൽ ഏത് നിർമാണ പ്രവർത്തനങ്ങൾക്കും സംസ്ഥാന ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്ററുടെ അനുമതി വേണം. ഈ അനുമതി ലഭിക്കാനാകട്ടെ സാദ്ധ്യത വിരളമാണ്.
പ്രശ്ന മേഖലകൾ.
അഴുത.
മൂക്കൻപെട്ടി.
എയ്ഞ്ചൽവാലി.
കണമല.
ഇടകടത്തി.
മുട്ടപ്പള്ളി.
പാണപിലാവ്.
പട്ടയ നടപടികൾ പ്രതിസന്ധിലാകും.
നിലവിൽ പമ്പാവാലി പ്രദേശത്ത് ആരംഭിച്ച പട്ടയ നടപടികൾ പ്രതിസന്ധിലാകുമെന്നാണ് സൂചന. പ്രദേശം പരിസ്ഥിതിലോല മേഖലയായി മാറുമെന്നതിനാൽ പട്ടയം അനുവദിക്കണമെങ്കിൽ സംസ്ഥാന ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്ററുടെ അനുമതി വേണം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും ഇതോടൊപ്പം വേണ്ടി വരും. നൂറുകണക്കിന് കർഷകർക്കാണ് പട്ടയം കിട്ടാനുള്ളത്. പട്ടയ നടപടികൾക്കായി കഴിഞ്ഞയിടെ സർവേ തുടങ്ങിയതോടെ ഏറെ പ്രതീക്ഷയിലായിരുന്നു നാട്ടുകാർ.
എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസ് അധികൃതർ പറയുന്നു.
എരുമേലി, പമ്പ റേഞ്ച് ഓഫീസുകളുടെ പരിധിയിലാണ് മേഖലയിലെ വനപ്രദേശം. പരിസ്ഥിതിലോല പ്രദേശം ഏതൊക്കെയെന്ന് നിശ്ചയിച്ചു തുടർനടപടിയുണ്ടാകും. ഇതു മറികടക്കണമെങ്കിൽ നിയമനിർമാണം ഉൾപ്പെടെയുള്ള കാര്യങ്ങൾ വേണ്ടി വരും. സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ഇതുവരെ പ്രത്യേക നിർദേശം ഒന്നും ലഭിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |