മനില: അഗ്നിപർവത സ്‌ഫോടനത്തെത്തുടർന്ന് ഫിലിപ്പീൻസ് നഗരങ്ങളിലെമ്പാടും ചാരം മൂടി.
കഴിഞ്ഞ ദിവസം നടന്നസ്‌ഫോടനത്തെത്തുടർന്നുള്ള പുക മൂലം ആകാശം കറുത്തിരുണ്ട് മേഘാവൃതമാണ്. ഇനിയും സ്‌ഫോടനങ്ങൾ ഉണ്ടായേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തെക്കു-കിഴക്കൻ മേഖലയിലുള്ള സൊർസോഗൻ പ്രവിശ്യയിലെ ബുലുസാൻ അഗ്നിപർവതമാണ് കഴിഞ്ഞദിവസം പൊട്ടിത്തെറിച്ചത്. സ്‌ഫോടനം 17 മിനിട്ടോളം നീണ്ടുനിന്നു. ഒരു കിലോമീറ്ററോളം ഉയരത്തിലാണ് സ്‌ഫോടനത്തെത്തുടർന്ന് പുകയും പൊടിപടലങ്ങളും വ്യാപിച്ചതെന്ന് ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വോൾക്കാനോളജി ആൻഡ് സീസ്‌മോളജി അറിയിച്ചു.
ജുബാൻ പട്ടണത്തിന് അടുത്തുള്ള പത്തു ഗ്രാമങ്ങളിലും രണ്ടു നഗരങ്ങളിലുമാണ് ചാരവും പൊടിപടലങ്ങളും വ്യാപിച്ചത്. ഇവിടങ്ങളിലെ വീടുകളും റോഡുകളും മരങ്ങളുമെല്ലാം ചാരം മൂടിയ നിലയിലാണ്. ചാരവും പൊടിപടലങ്ങളും വ്യാപിച്ചതു മൂലം കാഴ്ച തടസ്സപ്പെടുന്നത് വാഹനഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പർവതത്തിന്റെ നാലു കിലോമീറ്റർ ചുറ്റളവിൽ പ്രവേശിക്കുന്നതിന് അധികൃതർ വിലക്ക് ഏർപ്പെടുത്തി.
മാസ്‌ക് ധരിക്കാനും വീടിനുള്ളിൽ തന്നെ കഴിയാനും ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പൊടിപടലങ്ങൾഉയരുന്നതിന് 24 മണിക്കൂർ മുമ്പ് 77 അഗ്നിപർവത ഭൂകമ്പങ്ങൾ ഉണ്ടായതായാണ് അധികൃതർ സൂചിപ്പിക്കുന്നത്. സ്‌ഫോടനത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
മനിലയില്‍ നിന്നും 600 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സാെർസോഗന് മുകളിലൂടെ സഞ്ചരിക്കുന്നതിന് വിമാനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |