തളിപ്പറമ്പ്: ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച് കാർ നിർത്താതെ പോയ സംഭവത്തിൽ ധർമ്മശാല കെ.എ.പി ക്യാമ്പിലെ അഞ്ച് കോൺസ്റ്റബിൾമാരെ സസ്പെൻഡ് ചെയ്തു.എൻ.കെ.രമേശൻ, ടി.ആർ.പ്രജീഷ്, കെ.സന്ദീപ്, പി.കെ.സായൂജ്, ശ്യാം കൃഷ്ണൻ എന്നിവരെയാണ് കമാൻഡന്റ് വിവേക് കുമാർ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. കെ.എ.പി ക്യാമ്പിലെ ഡി.എഫ് കമ്പനികളിലെ കോൺസ്റ്റബിൾമാരാണ് എല്ലാവരും.
കഴിഞ്ഞ മേയ് 30ന് രാത്രി ഏഴരയോടെ ധർമ്മ ശാലക്കടുത്ത തവളപ്പാറയിലായിരുന്നു സംഭവം. പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കെ.എ.പിക്കാർ സഞ്ചരിച്ച ആൾട്ടോ കാർ, കെ.എൽ. 58 എ 6502 ബൈക്കിലിടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരായ ധർമ്മശാല നിഫ്റ്റിലെ ടെക്നീഷ്യന്മാരായ വിഷ്ണു (22), റിജിൻ (22) എന്നിവർ റോഡിൽ വീണെങ്കിലും കാർ നിർത്താതെ ഓടിച്ചുപോവുകയായിരുന്നു. കാറിനെ നാട്ടുകാർ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. പിന്നീട് സ്നേക്ക് പാർക്കിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നിന്ന് അപകടം വരുത്തിയ കാർ കണ്ട നാട്ടുകാർ തടഞ്ഞപ്പോൾ മൂന്നുപേർ ഓടി രക്ഷപ്പെടുകയായിരുന്നു. കാറിലുണ്ടായിരുന്ന ഒരാളെ പിടികൂടിയ നാട്ടുകാർ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് ഈ ദിവസത്തെ തീയതിയിലെ ജി.ഡി പകർപ്പ് പരിശോധിച്ചപ്പോൾ 30ന് രാത്രി എട്ടുമണിയുടെ റോൾ കോളിൽ ഇവർ പങ്കെടുത്തിരുന്നില്ലെന്നും തെളിഞ്ഞു. രാത്രി 8.30നാണ് ബാരക്കിൽ തിരിച്ചെത്തിയതെന്നും വ്യക്തമായി. എഫ് കമ്പനിയുടെ കമാൻഡിംഗ് ഇൻ ചാർജ് 31ന് നൽകിയ റിപ്പോർട്ടും ജൂൺ ഒന്നിന് അസി. കമാൻഡന്റ് (രണ്ടാം വിഭാഗം) നൽകിയ റിപ്പോർട്ടും ആരോപണ വിധേയരായ അഞ്ച് കോൺസ്റ്റബിൾമാർ നൽകിയ മൊഴിയും പരിശോധിച്ചാണ് അച്ചടക്കനടപടി കൈക്കൊണ്ടത്.
നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ച കോൺസ്റ്റബിൾ രാജേഷിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ മദ്യപിച്ചിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. സംഭവ ദിവസം രാജേഷ് അവധിയിലുമായിരുന്നു. അതിനാൽ ഇയാൾക്കെതിരെ നടപടി എടുത്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |