SignIn
Kerala Kaumudi Online
Friday, 26 April 2024 9.35 AM IST

മുതിർന്നപൗരന്മാരും സൗജന്യങ്ങളും

photo

മുതിർന്ന പൗരന്മാർക്ക് സൗജന്യങ്ങൾ അനുവദിക്കുന്നത് വികസിതരാജ്യങ്ങളുടെ രീതിയാണ്. പ്രായത്തെയും അവർ രാജ്യത്തിന് നൽകിയ സേവനത്തെയും അംഗീകരിക്കുന്നതിന്റെ പ്രതീകമാണ് ഈ സൗജന്യങ്ങൾ. മുതിർന്നവരുടെ സംരക്ഷണത്തിനും പരിപാലനത്തിനും മക്കൾക്ക് മാത്രമല്ല ഉത്തരവാദിത്വമുള്ളത്. രാജ്യത്തിനും പങ്കുണ്ട്. ആഭ്യന്തരവാർഷിക വരുമാനത്തിന്റെ നിശ്ചിതശതമാനം അതിനുവേണ്ടി നീക്കിവയ്ക്കണം. എന്നാൽ മുതിർന്നവരെ വേണ്ടത്ര പരിഗണിക്കാൻ പലപ്പോഴും ഭരണകൂടം തയ്യാറാവുകയില്ല. ഇത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ഇന്ത്യയിൽ കൊവിഡിന് മുമ്പ് മുതിർന്ന പൗരന്മാർക്ക് റെയിൽവേ യാത്രാനിരക്കിൽ ഇളവ് നൽകിയിരുന്നു. എന്നാൽ കൊവിഡിന് ശേഷം അത് പുനഃസ്ഥാപിച്ചില്ല. പ്രതിഷേധങ്ങളുണ്ടായെങ്കിലും തുടരാനാവില്ലെന്ന നിലപാടാണ് കേന്ദ്രറെയിൽവേമന്ത്രി സ്വീകരിച്ചത്. രാജ്യം വികസിക്കുന്നതിന്റെ ഗുണം ഓരോരുത്തർക്കും ജീവിതകാലത്ത് ലഭിക്കണം. വൈദ്യുതി നിരക്കിളവ് നൽകി ആം ആദ്മി പാർട്ടിയുടെ ഭരണമുള്ള സംസ്ഥാനങ്ങൾ തുറന്നുവയ്ക്കുന്ന വഴിയേ മറ്റ് രാഷ്ട്രീയ കക്ഷികൾക്കും സഞ്ചരിക്കേണ്ടിവരും.

നികുതി ചുമത്താനും ഫൈനടിക്കാനും മാത്രമുള്ളവരാണ് ജനങ്ങളെന്നത് ബ്രിട്ടീഷുകാർ അടിച്ചേൽപ്പിച്ച മനോഭാവമാണ്. സ്വാതന്ത്ര്യം ലഭിച്ച് എഴുപത്തിയഞ്ച് വർഷം തികയാറാകുമ്പോഴും ഭരണകൂടങ്ങൾ ഈ മനോഭാവം പൊതുവേ പിൻതുടരുന്നു. മുതിർന്ന പൗരന്മാർക്ക് അനുവദിച്ച സൗജന്യം റെയിൽവേ നിറുത്തലാക്കിയതും ഇതിന്റെ ഭാഗമായാണ്. ഇതിൽനിന്നുള്ള ചെറിയ മാറ്റത്തിന്റെ സൂചനയാണ് സംസ്ഥാന ടൂറിസം വകുപ്പ് വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള കേന്ദ്രങ്ങളിലെ പ്രവേശനഫീസിൽ മുതിർന്ന പൗരന്മാർക്ക് അമ്പത് ശതമാനം നിരക്കിളവ് അനുവദിക്കുമെന്ന പ്രഖ്യാപനം. മുതിർന്ന പൗരന്മാരുടെ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇൗ തീരുമാനമെടുത്തത്. മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭാസമിതിക്ക് മുമ്പാകെ സമർപ്പിച്ച ഹർജിയിൽ കോഴിക്കോട് ഹ്യൂമൺ റൈറ്റ്സ് ഫോറവും ഇതേ ആവശ്യമുന്നയിച്ചിരുന്നു. ഇക്കാര്യം പരിശോധിച്ച് വിനോദസഞ്ചാരവകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഫീസിളവ് സംബന്ധിച്ച തീരുമാനമുണ്ടായത്. സാധാരണ ഇത്തരം റിപ്പോർട്ടുകളിൽ തീരുമാനമെടുക്കാതെ മാറ്റിവയ്ക്കുകയാണ് പതിവ്. ഇത്തവണ അതുണ്ടായില്ലെന്നത് സ്വാഗതാർഹമാണ്.

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്നവരെത്തുന്നത് കുടുംബാംഗങ്ങളോടൊപ്പമായിരിക്കും. അതിനാൽ മറ്റംഗങ്ങളിൽ നിന്ന് നിശ്ചിത ടിക്കറ്റ് നിരക്കിന്റെ പണം സർക്കാരിന് ലഭിക്കുകയും ചെയ്യും. സൗജന്യം വ്യാപിപ്പിക്കാൻ എല്ലാവകുപ്പുകളും മുന്നോട്ടുവരണം. ടൂറിസം കേന്ദ്രങ്ങളിലെ കെ.ടി.ഡി.സിയുടെയും മറ്റും ഹോട്ടലുകളിലും മുതിർന്ന പൗരന്മാർക്ക് വാടകയിനത്തിൽ സൗജന്യം നൽകാം. അങ്ങനെയൊരു തീരുമാനം സർക്കാരെടുത്താൽ മറ്റ് സംസ്ഥാനങ്ങളും പിന്തുടരും. മുതിർന്നവർക്ക് സൗജന്യങ്ങളും പ്രത്യേക പരിഗണനകളും നൽകി സർക്കാർ മുന്നോട്ട് വരേണ്ട കാലം അതിക്രമിച്ചു. സംസ്ഥാനത്തെ ആരോഗ്യ, ട്രാൻസ്പോർട്ട് വകുപ്പുകൾ മുതിർന്നവർക്കായി കൂടുതൽ സൗജന്യങ്ങൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SENIOR CITIZEN BENEFITS IN KERALA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.