മൊബൈൽ കാരണം വിഷാദത്തിലെത്തുന്ന കുട്ടികളെ കുറിച്ചുള്ള വാർത്തകൾ കൂടി വരിയാണ്. നമ്മുടെ കുട്ടികൾ മൊബൈലിന്റെ പിടിയിലാണോ എന്ന് എങ്ങനെ അറിയാം, അവരെ തിരിച്ച് എങ്ങനെ ജീവിതത്തിലേക്ക് കൊണ്ടുവരാം?
ഡിജിറ്റൽ അടിമത്തം ഉണ്ടെങ്കിൽ കുട്ടികൾ താഴെ പറയുന്ന ആറുലക്ഷണങ്ങളിൽ മൂന്നെണ്ണം കാണിക്കും.ഈ കാര്യങ്ങൾ ഓർത്തുവയ്ക്കുക.
എപ്പോഴും മൊബൈൽ അല്ലെങ്കിൽ ഡിജിറ്റൽ ഉപകരണം ഉപയോഗിക്കണമെന്ന ആഗ്രഹം. എല്ലായ്പ്പോഴും അതുതന്നെ ചിന്തിച്ചിരിക്കുന്ന അവസ്ഥ.
അരമണിക്കൂർ മാത്രം എന്ന് വിചാരിച്ചാലും മണിക്കൂറുകൾ ഉപയോഗം നീളുന്ന അവസ്ഥ.
ആദ്യത്തെ ആഴ്ച ഒരുമണിക്കൂർ ആണെങ്കിൽ പിന്നെ കൂടി കൂടി വരുന്ന നിയന്ത്രണമില്ലാത്ത അവസ്ഥ.
മൊബൈൽ കിട്ടിയില്ലെങ്കിൽ പിൻവാങ്ങൽ ലക്ഷണങ്ങൾ അഥവാ ഉറക്കക്കുറവ്, ദേഷ്യം, സങ്കടം, അമിത ഉത്കണ്ഠ തുടങ്ങി ആത്മഹത്യാ പ്രവണത വരെ.
മറ്റു വിനോദമാർഗങ്ങൾ ഉണ്ടെങ്കിലും അതെല്ലാം അവഗണിക്കുക.
ഇങ്ങനെ മുന്നോട്ട് പോകുന്നത് അപകടകരമാണ്, അനാരോഗ്യകരമാണ് എന്നറിയാമെങ്കിലും അതിൽ നിന്നും രക്ഷപ്പെടാൻ കഴിയാത്ത അവസ്ഥ.
മക്കൾ ഇങ്ങനെയാണോ?
കുട്ടി ദീർഘനേരം മുറിയിടച്ച് ഇരിക്കുന്നു
മാതാപിതാക്കളോട് അധികം സംസാരിക്കുന്നില്ല
സ്കൂൾ വിശേഷങ്ങൾ പറയുന്നില്ല
പഴയ കൂട്ടുകാരോട് അടുപ്പമില്ല
പ്രായത്തിന് ചേരാത്ത പുതിയ ചില സുഹൃത്തുക്കൾ വരുന്നു
വീട്ടുകാരോട് പറയാതെയുള്ള യാത്രകൾ
ഉറക്കമില്ലായ്മ, പൊട്ടിത്തെറിക്കൽ, നെറ്റ്, വൈദ്യുതി കണക്ഷൻ നിലയ്ക്കുമ്പോൾ കാണിക്കുന്ന അസാധാരണപെരുമാറ്റങ്ങൾ. സാധനങ്ങൾ വലിച്ചെറിയൽ, നിസാരകാര്യങ്ങൾക്ക് പൊട്ടിത്തെറിക്കൽ മുതലായവ.
മനസിൽ കുറിക്കേണ്ടത്
ദൃശ്യങ്ങൾ കണ്ട് കാര്യങ്ങൾ ഓർത്തുവയ്ക്കാനുള്ള ദൃശ്യസ്മൃതി മൂന്നുവയസിന് ശേഷം മാത്രമേ തലച്ചോറിൽ വികസിക്കൂ. അതിനാൽ ആ പ്രായം വരെ ഡിജിറ്റൽ ഉപയോഗം വേണ്ട. ദിവസം ഒരുമണിക്കൂർ ആണ് ആരോഗ്യപരമായ ദൃശ്യമാദ്ധ്യമസമയം. ഇതിൽ കൂടുമ്പോൾ തലച്ചോറിന്റെ ഇരുവശങ്ങളും തമ്മിൽ ഏകോപനം കുറഞ്ഞ് ഉറക്കം, ഏകാഗ്രത, പഠനത്തിലെ ശ്രദ്ധ എന്നിവ നഷ്ടപ്പെടുകയും ഉറക്കം നഷ്ടപ്പെട്ട് വിഷാദത്തിലെത്തുകയും ചിലപ്പോൾ അത് ആത്മഹത്യയിലേക്ക് എത്തുകയും ചെയ്യും.
തലച്ചോറിലെ ഡോപ്പമിൻ എന്ന രാസവസ്തുവാണ് ആഹ്ളാദത്തിന്റെ അടിസ്ഥാനം, ചടുലമായ വേഗത്തിലുള്ള ഗെയിമുകൾ ഉൾപ്പെടെയുള്ളവ കാണുമ്പോൾ ഇത് കുത്തനെ കൂടും, അതേ പോലെ കാഴ്ച നിലയ്ക്കുമ്പോൾ കുത്തനെ കുറയുകയും ചെയ്യും. ഇത് രണ്ടും അപകടമാണ്. കൂടുന്നത് കാരണം ഉണ്ടാകുന്ന തകരാറുകൾ ദേഷ്യം, അക്രമവാസന എന്നിവയിലേക്കും കുറയുന്നത് മന്ദതയായി വീണ്ടും വീണ്ടും കാണാനും പ്രേരിപ്പിക്കും. രക്ഷിതാക്കൾക്ക് ഫോൺ നിയന്ത്രിക്കാൻ കഴിയുന്ന ഗൂഗിൾ ആപ്പുകളുണ്ട്.
കുട്ടികളുടെയും രക്ഷിതാക്കളുടെയും ഫോണിൽ ഇത് എത്രസമയം, ഏതൊക്കെ സൈറ്റുകളിൽ അവർ ചെലവഴിച്ചെന്ന് അറിയാം. അതോടൊപ്പം ഒരു നിശ്ചിത ഡിജിറ്റൽ സമയം രക്ഷിതാക്കൾക്ക് സെറ്റ് ചെയ്യാനും കഴിയും. ആവശ്യമെങ്കിൽ മാനസികാരോഗ്യവിദഗ്ദ്ധന്റെ സഹായവും തേടാം.
(വിവരങ്ങൾക്ക് കടപ്പാട്: ഡോ. അരുൺ ബി. നായർ, സൈക്യാട്രിസ്റ്റ്, തിരുവനന്തപുരം മെഡിക്കൽ കോളേജ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |