കൊട്ടിയൂർ: കൊട്ടിയൂർ പെരുമാൾക്ക് ബ്രഹ്മകലശാഭിഷേകം നടത്തിയതോടെ ഒരുമാസക്കാലത്തോളം നീണ്ടുനിന്ന വൈശാഖ മഹോത്സവത്തിന് സമാപനമായി. ചിത്ര നാളായ ഇന്നലെ ഭക്തിനിർഭരമായ ചടങ്ങുകളാണ് അക്കരെ കൊട്ടിയൂരിൽ നടന്നത്. നെയ്യാട്ടത്തിന് കൊളുത്തിയ ചോതി വിളക്കിന്റെ നാളം തേങ്ങാമുറിയിലേക്ക് പകർന്നശേഷം മച്ചന്റെ നേതൃത്വത്തിൽ സന്നിധാനത്തെ എല്ലാവിളക്കുകളും ഇറക്കിവെച്ചു.തുടർന്ന് നമ്പീശനും വാര്യരും ചേർന്ന് മണിത്തറയിലെ ശ്രീകോവിൽ പൊളിച്ചെടുത്ത് തിരുവഞ്ചിറയിൽ തള്ളിയതോടെ യാഗോത്സവത്തിന്റെ സമാപന ചടങ്ങുകൾക്ക് മണിത്തറയൊരുങ്ങി.
കലശമണ്ഡപത്തിൽ പൂജിച്ച് വെച്ച കലശദ്രവ്യങ്ങൾ ഓച്ചറുടെ വാദ്യത്തിന്റെ അകമ്പടിയോടെ മണിത്തറയിലേക്ക് എഴുന്നള്ളിച്ചുകൊണ്ടുവന്നു.ചെറുകലശങ്ങൾ ആടിക്കഴിഞ്ഞ് ആചാര്യന്മാരുടെ കാർമ്മികത്വത്തിൽ സ്വയംഭൂവിൽ രണ്ട് ബ്രഹ്മകലശങ്ങൾ ആടി. കലശാട്ടം കഴിഞ്ഞ് ആടിയ കളഭം ഭക്തർക്ക് പ്രസാദമായി നൽകി.തൃക്കലശാട്ടം കഴിഞ്ഞ് മണിത്തറയിൽ കയറാൻ അവകാശമുള്ള നമ്പൂതിരിമാരെല്ലാം പൂർണ്ണപുഷ്പാഞ്ജലി നടത്തി.
ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് കുടിപതികൾ തിടപ്പള്ളിയിൽ പ്രവേശിച്ച് തണ്ടിന്മേൽ ഊണ് എന്ന ചടങ്ങും നടത്തി.തുടർന്ന് കുടിപതികൾ കണക്കപ്പിള്ളയിൽ നിന്നും ഭണ്ഡാരം ഏറ്റുവാങ്ങി. ഉത്സവാരംഭത്തിൽ മുതിരേരിയിൽ നിന്ന് എഴുന്നള്ളിച്ചുകൊണ്ടുവന്ന വാൾ തിരിച്ചെഴുന്നള്ളിച്ചു. വാൾമടക്കത്തോടെ അവകാശികളെല്ലാം പിൻവാങ്ങി.തുടർന്ന് കുടിപതി സ്ഥാനികരെത്തിച്ച തൃച്ചന്ദനപ്പൊടി പടിഞ്ഞിറ്റ നമ്പൂതിരി അമ്മാറക്കൽ തറയിൽ സമർപ്പിച്ചു.ഇതോടെ ക്ഷേത്രസന്നിധിയിലെ ചടങ്ങുകൾ പൂർത്തിയായി.ശേഷം ചപ്പാരം ഭഗവതിയുടെ വാളുകളും
ഭണ്ഡാരവും തിരിച്ചെഴുന്നള്ളിച്ചു. പടിഞ്ഞിറ്റ, പാലോന്നം എന്നിവർ ദേവീദേവന്മാരുടെ തിടമ്പുകൾ ഇക്കരെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിച്ചു.
എല്ലാവരും സന്നിധാനം വിട്ടുകഴിഞ്ഞപ്പോൾ ആചാര്യൻ യാത്ര ചോദിക്കുന്ന യാത്രാബലി ചടങ്ങ് നടന്നു. പാമ്പറപ്പാൻ തോട് വരെ ഹവിസ് തൂകിയായിരുന്നു യാത്രാബലി.
ഇന്ന് വറ്റടി എന്നൊരു അടിയന്തിരംകൂടിയുണ്ട്. ഇന്നിവിടെ ഒരു പൂജയുണ്ട്. ഉഷകാമ്പ്രം ആണ് പൂജകൻ. പൂജ കഴിഞ്ഞ് മടങ്ങുന്നതിന് മുമ്പ് സ്വയംഭൂ അഷ്ടബന്ധം കൊണ്ട് മൂടി സുരക്ഷിതമാക്കി അടുത്ത ഉത്സവകാലംവരെ കാത്തുസൂക്ഷിക്കാനായി ഒറ്റപ്പിലാൻ കുറിച്യ സ്ഥാനികനെ ചുമതലപ്പെടുത്തുന്നതോടെ അക്കരെ സന്നിധാനം അടുത്ത പതിനൊന്നു മാസക്കാലം മനുഷ്യ സ്പർശമേൽക്കാതെ പരിപൂർണ നിശബ്ദതയിലേക്ക് മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |