തട്ടിപ്പുകൾ ഓരോ കാലത്തും മാറിവരും. ബാങ്കിന്റെയും വീടിന്റെയും ഭിത്തി തുരക്കാതെ നമ്മുടെ അക്കൗണ്ടിൽ കിടക്കുന്ന തുക അപ്പാടെ അടിച്ചുമാറ്റാനുള്ള രീതിയാണ് ആധുനിക കള്ളന്മാർ അവലംബിക്കുന്നത്. അതിനാൽ പൊലീസ് പഴയരീതിയിൽ അന്വേഷിച്ചാൽ കള്ളനെ പിടിക്കാനാവില്ല. അതിന് പ്രത്യേക പരിശീലനവും സാങ്കേതിക പരിജ്ഞാനവും ആവശ്യമാണ്. സെെബർ കേസുകൾ അന്വേഷിക്കാൻ എല്ലാ സ്റ്റേഷനിലും സെെബർ സെല്ലുകൾ സ്ഥാപിച്ചതു തന്നെ ഇത്തരം കേസ്സുകളുടെ എണ്ണത്തിലെ വർദ്ധന കണക്കിലെടുത്താണ്. എന്നാൽ കാര്യമായ അന്വേഷണം നടത്താൻ പൊലീസ് സ്റ്റേഷനുകളിലെ സെെബർ സെല്ലുകൾക്ക് കഴിയുന്നില്ല. സെെബർ കേസുകളിൽ പ്രതി തന്നെ കാണാമറയത്താണ്. പ്രത്യേക വെെദഗ്ധ്യം നേടിയിട്ടുള്ളവർക്കേ ഇത്തരം കേസ്സുകൾ അന്വേഷിച്ച് തെളിയിക്കാൻ കഴിയൂ. എല്ലാ സ്റ്റേഷനിലും സൈബർ സെൽ രൂപീകരിക്കുമെങ്കിലും ആവശ്യത്തിന് പരിശീലനം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥരെ അതിനായി വിട്ടുകൊടുക്കില്ല. അതിനാൽ സെെബർ കേസുകളിൽ അന്വേഷണം ഇഴയുകയോ അന്വേഷണം നിലയ്‌ക്കുകയോ ചെയ്യുന്ന അവസ്ഥയാണിപ്പോൾ നിലനിൽക്കുന്നത്. മുകളിൽനിന്ന് സമ്മർദ്ദമുള്ള കേസുകളിൽ മാത്രമാണ് അന്വേഷണം നടക്കുന്നത്. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത് അയ്യായിരത്തോളം സെെബർ കേസുകളാണ്. ഇതിൽ ഭൂരിപക്ഷത്തിലും അന്വേഷണം തുടങ്ങിയിട്ടുപോലുമില്ല. സെെബർ കേസുകളിൽ അന്വേഷണം വെെകുന്നത് പ്രതികൾ രക്ഷപ്പെടാനും ഇരകൾക്ക് നീതിനിഷേധിക്കപ്പെടാനും ഇടയാക്കും.
എ.ടി.എം, ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ, ചീറ്റിംഗ്, ഫോട്ടോകളും മറ്റും ദുരുപയോഗം ചെയ്തുള്ള വ്യക്തിഹത്യ തുടങ്ങിയ കേസുകളാണ് തെളിയിക്കപ്പെടാത്തതിൽ കൂടുതലും. ലോക്ഡൗണിലെ രണ്ട് വർഷത്തിനിടയിൽ മാത്രം ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സെെബർ കേസുകൾ കൂടുതലും രജിസ്റ്റർ ചെയ്തിട്ടുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 1854 കേസുകൾ. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ ആശയത്തിൽ തുടങ്ങിയ സെെബർ ഡോമിൽ മാത്രമാണ് സെെബർ കേസുകളുടെ അന്വേഷണം കാര്യമായി നടക്കുന്നത്. രാജ്യാന്തര ഏജൻസികളുടെയും സ്വകാര്യ, പൊതുമേഖലാ കമ്പനികളുടെയും സഹകരണത്തോടെയാണ് സെെബർ ഡോം പൊലീസ് ആവിഷ്‌കരിച്ചത്. കേരളത്തിനകത്തും മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും മറ്റുമായാണ് പ്രതികൾ തട്ടിപ്പ് നടത്തുന്നത്. അതിനാൽ കേരളത്തിന് പുറത്തും വിദേശത്തുമുള്ള സെർവറുകളിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കേണ്ടത് ആവശ്യമാണ്. കേസന്വേഷണം വെെകിയാൽ ഇൗ വിവരങ്ങൾ കിട്ടിയെന്ന് വരില്ല. സേവനദാതാക്കൾ സാധാരണ ഒരുവർഷത്തെ വിവരങ്ങളാണ് സൂക്ഷിക്കുന്നത്. ഫോൺ രേഖകൾ പരിശോധിച്ചാണ് പൊലീസ് ഇപ്പോൾത്തന്നെ പല കേസുകളും തെളിയിക്കുന്നത്. ഇനിയങ്ങോട്ടും സെെബർ കുറ്റകൃത്യങ്ങൾ കൂടാനാണ് സാദ്ധ്യത. കാരണം സാമ്പത്തിക ഇടപാടുകൾ പോലും ജനങ്ങളിൽ ഭൂരിപക്ഷവും ഇപ്പോൾ നടത്തുന്നത് ഫോണിലൂടെയാണ്. സ്വാഭാവികമായും ഫോൺ വഴിയുള്ള തട്ടിപ്പും കൂടും. അതിനാൽ പൊലീസ് വകുപ്പ് സെെബർ കേസുകളിലെ അന്വേഷണത്തിന് കൂടുതൽ പ്രാധാന്യവും ഗൗരവവും നൽകേണ്ടത് അനിവാര്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |