വാഷിംഗ്ടൺ: യു.എസിലെ മേരിലാൻഡിൽ 23 കാരൻ സഹപ്രവർത്തകരായ മൂന്ന് പേരെ വെടിവച്ചു കൊന്നു. അക്രമി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാൾ പൊലീസുകാരനാണ്. പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെ സ്മിത്ത്‌ബർഗിലെ കൊളംബിയ മെഷീൻ ഫാക്ടറിയിലാണ് ആക്രമണം നടന്നത്.
മാർക് അലൻ ഫ്രെയ് ( 50 ), ചാൾസ് എഡ്വേഡ് മിന്നിക് ( 31 ), ജോഷ്വാ റോബർട്ട് വാലസ് ( 30 ) എന്നിവരാണ് കൊല്ലപ്പെട്ടത്. പടിഞ്ഞാറൻ വിർജീനിയ സ്വദേശിയായ അക്രമി സ്പാനിഷ് വംശജനാണ്. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാൾ നിലവിൽ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
ഈ വർഷം യു.എസിൽ നടക്കുന്ന 254ാമത് കൂട്ട വെടിവയ്പാണിത്. തോക്ക് നിയന്ത്രണത്തിനുള്ള ബിൽ യു.എസ് ജനപ്രതിനിധിസഭയിൽ കഴിഞ്ഞ ദിവസം പാസാക്കിയതിന് പിന്നാലെയാണ് വീണ്ടും വെടിവയ്പ്. കഴിഞ്ഞ ശനിയാഴ്ച ഫിലാഡെൽഫിയയിൽ നടന്ന വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.
ഈ മാസം ആദ്യം ഒക്‌ലഹോമയിലെ ടൽസയിലെ ആശുപത്രിയിൽ നടന്ന വെടിവയ്പിൽ അക്രമിയുൾപ്പെടെ 5 പേരും വിസ്‌കോൻസിനിലും അയോവയിലും നടന്ന വെടിവയ്പുകളിൽ 2 പേരും ന്യൂ ഓർലീൻസിൽ ഒരാളും കൊല്ലപ്പെട്ടിരുന്നു. മേയ് 24ന് ടെക്സസിലെ പ്രൈമറി സ്കൂളിലുണ്ടായ വെടിവയ്പിൽ 19 കുട്ടികളടക്കം 21 പേർ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |