കവികൾ, കലാകാരന്മാർ, ബുദ്ധിജീവികൾ എന്നിവർക്കൊന്നും കോൺഗ്രസ് പാർട്ടിയിൽ ഒരു ക്ഷാമവുമുണ്ടായിട്ടില്ല. സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടുമാത്രം കഴിഞ്ഞ കുറച്ചുകാലമായി ഈ കവികളും ബുദ്ധിജീവികളും സ്വയം തടവറ സൃഷ്ടിച്ച് കഴിഞ്ഞുകൂടുകയായിരുന്നു . കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ക്യാപ്റ്റൻ പിണറായി സഖാവ് പറ്റിച്ച പണിക്ക് ശേഷമായിരുന്നു ഇത്. അല്ലാത്തപ്പോൾ കേകയിലും മന്ദാക്രാന്തയിലും കവിതകൾ ഒഴുകിവരുന്നതിന് കൈയും കണക്കുമില്ലായിരുന്നല്ലോ.
ക്യാപ്റ്റൻ പിണറായി സഖാവ് പണിപറ്റിക്കാതിരിക്കുകയും ചെന്നിത്തലഗാന്ധി രമേശ്ജിയെ എല്ലാവരും കൂടി ഭരിക്കാൻ നിർബന്ധിക്കുകയും ചെയ്തിരുന്നെങ്കിൽ സംഗതി മാറിയേനെയെന്ന് ചിന്തിക്കുന്നവർ നാട്ടിൽ കുറവല്ല. കവിതകളുടെ മലവെള്ളപ്പാച്ചിൽ തന്നെ വീണ്ടും കാണാനാകുമായിരുന്നു. എന്തു ചെയ്യാനാണ്. അതൊന്നുമുണ്ടായില്ല. ഒരു കുഞ്ഞുകവിത നാലുവരി കുറിക്കാനുള്ള അടങ്ങാത്ത ദാഹം അടക്കിനിറുത്തി കാലം കഴിക്കുന്നതിലും ഭേദം ഇരുട്ടറയിൽ ജീവിതം ഹോമിക്കുന്നതല്ലേ എന്ന് പലവുരു ചിന്തിച്ച കവികളാണത്രയും കഴിഞ്ഞ ഒരു വർഷത്തിന്റെ ഇടവേളയിൽ കോൺഗ്രസിലുണ്ടായത്. ആർക്കും ഒരുത്സാഹവുമില്ല. സർവത്ര നിരാശ. ഒരുവർഷം കണ്ണടച്ച് തുറക്കുന്നത് പോലെയാണ് മറ്റ് പലർക്കും കടന്നുപോയതെങ്കിൽ കോൺഗ്രസിലെ കവികൾക്ക് ആ പോക്ക് ഒരു നൂറ്റാണ്ടിന്റെ ദൈർഘ്യം പോലെ വിരസമായിരുന്നു.
ഇപ്പോൾ അക്കാലത്തിന് ഒരു അർദ്ധവിരാമം. നാം നന്ദി പറയേണ്ടത് ആരോടാണെന്ന് ചില കവികൾ പരസ്പരം ചോദിച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണിക്കഴിഞ്ഞതിന് ശേഷമാണത് സംഭവിച്ചത്. ക്യാപ്റ്റൻ ഒറിജിനലിന് പിന്നാലെ നടക്കാൻ ഇഷ്ടമേറെ എന്ന നുറുങ്ങുകവിത കുറിച്ചുകൊണ്ട് പരിപാടി തുടങ്ങിവച്ചത് നമ്മുടെ ഹൈബി ഈഡൻജിയായിരുന്നു. അതായത്, പിണറായി സഖാവ് ക്യാപ്റ്റൻ ഡ്യൂപ്ലിക്കേറ്റും വടശ്ശേരി സതീശൻജി ഒറിജിനലും എന്നായിരുന്നു അതിന്റെ വ്യംഗ്യം. അതോടെ സകല കവികളും കോൺഗ്രസിൽ നിന്ന് സടകുടഞ്ഞെഴുന്നേറ്റ് തുടങ്ങിയെന്നതാണ് ഏറ്റവും പുതിയ കാഴ്ച. ഉപമയും ഉൽപ്രേക്ഷയും രൂപകവും നിറച്ച കവിതകളുടെ ഒഴുക്ക് തന്നെയാണ് സംഭവിക്കാൻ പോകുന്നതെന്ന് ഇന്റലിജന്റ്സ് വൃത്തങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നു. എല്ലാം വടശ്ശേരി സതീശൻജിയെ ചുറ്റിപ്പറ്റിയാണ്. തൃക്കാക്കരയിലെ സതീശൻജിയുടെ വിസ്മയമെന്ന് ചിലർ പറയുന്നു. മറ്റു ചിലർ അതിലെന്തിരിക്കുന്നു വിസ്മയിക്കാനെന്ന് തിരിച്ചുചോദിക്കുന്നു. സതീശചരിതം, സതീശവധം എന്നിങ്ങനെ ആട്ടക്കഥകൾക്ക് കുറവേയില്ല. കവിതകളും കഥകളും എല്ലാമായി സർഗാത്മകത പുഷ്പവൃഷ്ടി നടത്തിക്കൊണ്ടിരിക്കുന്നത് ഏറെയും തിരുവനന്തപുരത്താണ്. അതിൽ അദ്ഭുതമുണ്ടാവേണ്ട കാര്യമില്ല. മുല്ലപ്പൂമ്പൊടിയേറ്റ് കിടക്കും കല്ലിനുമുണ്ടാകുമല്ലോ സൗരഭ്യം. തിരുവനന്തപുരത്ത് പാലോട് രവിയണ്ണനാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ. സംസ്കാരസാഹിതിയുടെ മറുവാക്ക്. സർഗഗുണ സമ്പന്നൻ. കവിത, നാടകം, കഥ, നോവൽ, ചിത്രകല, സംഗീതം എന്നുവേണ്ട സകല സർഗാത്മകതയും ഉള്ളംകൈയിൽ കൊണ്ടുനടക്കുന്നയാൾ. ആ രവിയണ്ണന്റെ നിഴലിൽ പോലും സർഗാത്മകത ഇളകിയാടുന്നുണ്ടാവും.
അദ്ദേഹം ഡി.സി.സി പ്രസിഡന്റായേപ്പിന്നെ മുക്കാൽക്കവികളെയും അരക്കവികളെയും തട്ടാതെയും ചവിട്ടാതെയും ആർക്കും തിരുവനന്തപുരത്ത് നടന്നുപോവുക അസാദ്ധ്യമായിരുന്നു. അവർക്ക് കവിതകൊണ്ട് അമ്മാനമാടാനുള്ള അവസരം ഒത്തുവരാത്തതിന്റെ കുറവുണ്ടായി എന്നേയുള്ളൂ. കലയുടെ, സാഹിത്യത്തിന്റെ, വിശാലലോകം അവർക്ക് തുറന്നുകിട്ടിയത് തൃക്കാക്കര ഫലത്തിന് ശേഷമാണ്. അങ്ങനെ വെണ്മണിക്കവികൾ, കോവളം കവികൾ, നിരണംകവികൾ എന്നിങ്ങനെയുള്ള കവികൾക്ക് ശേഷം തൃക്കാക്കരക്കവികൾ എന്ന പുതിയ പ്രസ്ഥാനവും പിറവിയെടുത്തു.
ചില പ്രത്യേകതരം കാലാവസ്ഥയും പ്രത്യേകതരം ബിംബങ്ങളുമാണല്ലോ കലാകാരന്മാരിൽ സൃഷ്ടിയുടെ നോവുണർത്തുന്നത്. തൃക്കാക്കരക്കവികളെയും കലാകാരന്മാരെയും ഉണർത്തിയ പ്രധാന ബിംബം വടശ്ശേരി സതീശൻജിയാണെന്ന് സാഹിത്യനിരൂപകർ പറയുന്നു. തിരുവനന്തപുരം നഗരത്തിന്റെ മുക്കിലും മൂലയിലും എന്തിനേറെ ആകാശത്ത് വരെ സതീശൻജിയുടെ ത്രിമാനചിത്രങ്ങൾ പാറിക്കളിക്കുന്ന കാഴ്ചയാണ്. ലീഡർ സതീശൻജി എന്ന വിശേഷണങ്ങൾ ദിഗന്തങ്ങളെ ഇളക്കിമറിക്കുന്നു.
ഇത് ഏത് യൂത്ത് കോൺഗ്രസുകാരനെയാണ് കവിയാക്കാതിരിക്കുക! യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റും സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ കവിയായിപ്പോയ ആളുമായ എൻ.എസ്. നുസൂറിന്റെ പുതിയ കവിതയിലെ ഉപമ സതീശൻജിയെ വധിക്കുന്നതായി എന്ന് സംസ്കാരസാഹിതി പാലോട് രവിയണ്ണനും മറ്റും സംശയിക്കാതിരിക്കുന്നില്ല. നുസൂർ പാടുന്നതിങ്ങനെയാണ്:
'പഠിക്കാനുണ്ടേറെ, പഠിക്കാനുണ്ടേറെ, ഇനിയും പഠിക്കാനുണ്ടേറെ, പ്രഭാത സവാരിക്കിറങ്ങിയവർ, കണ്ടുഞെട്ടി സുന്ദരമുഖങ്ങൾ പടങ്ങളിൽ, മാദ്ധ്യമങ്ങളിൽ കണ്ട മുഖമല്ലിതെന്നുറപ്പ്, അതൊരു നാരീമുഖമാണെന്നുറപ്പല്ലോ, എന്നാലിതെന്തദ്ഭുതം, സൂക്ഷിച്ചു നോക്കുമ്പോളല്ലോ അതിൻരസം, ചരടുവലിക്കുന്നവർ ബഹുമാന്യർ..."
സതീശൻജിയെ പലതിനോടും ഉപമിച്ചാലും നാരിയോട് ഉപമിച്ചതിലെന്തോ ഒരിതുണ്ട് എന്നാണ് സംസ്കാരസാഹിതിക്കാർ പറയുന്നത്. അതുകൊണ്ട് അവർ കവിതയിലെ അടുത്ത വരികളിലേക്ക് കണ്ണോടിച്ചു: 'കോട്ടയെന്നാലത് ഉരുക്കുകോട്ട, ആര് തകർത്താലും തകരാത്തൊരുരുക്കു കോട്ട, തകർക്കാൻ നോക്കിയോർ സ്വയം തകർന്നോരുരുക്കു കോട്ട, പിന്നെന്തിനിതിനൊരു അപരപിതൃത്വമെന്നദ്ഭുതം, പഠിക്കാനുണ്ടേറെ, ഞാനെന്നെ നേതാവെന്ന് വിളിച്ചാലാവുമോ ഞാനൊരു നേതാവെന്നോർക്കണം... "
ഇതുകേട്ട ചില പേരുകേട്ട നിരൂപകർ യൂത്ത് കോൺഗ്രസിന്റെ പുത്തൻകൂറ്റ് കവിയായ നുസൂർജിക്ക് വധശിക്ഷ വിധിച്ചതായാണ് ഏറ്റവും പുതിയ വിവരം. സതീശൻജിവധം ആട്ടക്കഥയാണിപ്പോൾ നുസൂർകവിയിൽ നിന്നുണ്ടായിട്ടുള്ളത്.
ഇനിയേതൊക്കെ കവിതകളാണ് സൃഷ്ടിയുടെ ബീജത്തിൽ നിന്ന് പുറത്തുകടക്കാനായി കാത്തുകിടക്കുന്നതെന്ന് ചിന്തിച്ച് സാഹിത്യലോകം ഉത്കണ്ഠയോടെ നോക്കിയിരിക്കുകയാണെന്നാണ് വിവരം. എന്തരോ എന്തോ!
ഇ-മെയിൽ: dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |