ഏതൊരു രാജ്യത്തിന്റെയും തദ്ദേശീയ ജനവിഭാഗമാണ് ആദിവാസികൾ. പ്രധാനമായി വനങ്ങളിലും പശ്ചിമഘട്ട മലനിരകളിലുമാണ് കേരളത്തിലെ ആദിവാസി സമൂഹം വസിക്കുന്നത്. ഒരുലക്ഷത്തിലധികം കുടുംബങ്ങളിലായി നാലേകാൽ ലക്ഷത്തിലധികം ആദിവാസികൾ സംസ്ഥാനത്തുണ്ടെന്നാണ് 2013ലെ സംസ്ഥാന സർക്കാർ റിപ്പോർട്ട് കാണിക്കുന്നത്. മണ്ണിന്റെ ഉടമ എന്നർത്ഥത്തിൽ അഗസ്ത്യമുനി പേരിട്ട കാണിക്കാരുടെ പ്രദേശമാണ് തിരുവനന്തപുരം, കൊല്ലം ജില്ലകളിലുള്ള വനമേഖല. ആദിമകാലം മുതൽ മനുഷ്യന്റെ ഭക്ഷ്യസുരക്ഷയ്ക്ക് കിഴങ്ങുവിളകൾ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എണ്ണായിരം വർഷങ്ങൾക്കപ്പുറത്ത് തെക്കേ അമേരിക്കയിൽ ആമസോൺ കാടുകളിലെ ആദിവാസി സമൂഹമാണ് മരച്ചീനി ആദ്യമായി നട്ടുവളർത്തി ആഹാരത്തിന് ഉപയോഗിച്ചത്. അതുപോലെ മറ്റെല്ലാ കിഴങ്ങുവിളകളും ആദിമ മനുഷ്യന്റെ ആഹാരത്തിൽ ഇടംപിടിച്ച മുഖ്യവിഭവങ്ങളാണ്.
വ്യാവസായികവിപ്ലവം തുടങ്ങുന്നതിന് മുൻപുള്ള കാലവുമായി താരതമ്യം ചെയ്യുമ്പോൾ ശരാശരി അന്തരീക്ഷ താപനില 1.07 ഡിഗ്രി ഉയർന്നതും, അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡിന്റെ അളവ് വർദ്ധിച്ചതും മഴയിലെ വ്യതിയാനങ്ങളും തനതു വിളകളുടെ കൃഷിയെ സാരമായി ബാധിച്ചു. അന്തിമമായി ഇതെല്ലാം ആദിവാസികളുടെ ഭക്ഷ്യപോഷക സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുന്നു. കേരളത്തിൽ അരിയുത്പാദനം 5.87 ലക്ഷം ടൺ മാത്രമാണെങ്കിൽ മരച്ചീനി ഉത്പാദനം 25.9 ലക്ഷം ടണ്ണാണ്. അരിയുടെ മൊത്തം ഉപഭോഗമായ 48 ലക്ഷം ടണ്ണിന്റെ ബാക്കി 10.11 ലക്ഷം ടൺ പൊതുവിതരണ സംവിധാനത്തിലൂടെയും ബാക്കി 32 ലക്ഷം ടണ്ണിന് നാം മറ്റുസംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. 2020 ഒക്ടോബർ 16ന് പ്രധാനമന്ത്രി ജൈവസമ്പുഷ്ടീകരണം (ബയോ ഫോർട്ടിഫിക്കേഷൻ) വഴി പുറത്തിറക്കിയ എട്ടുവിളകളുടെ പോഷക നിലവാരം കൂടിയ പതിനേഴ് ഇനങ്ങൾ രാജ്യത്തിനായി സമർപ്പിച്ചതിൽ കിഴങ്ങുവിളകൾ സ്ഥാനം പിടിച്ചിരുന്നു. കിഴങ്ങുവിളകളെല്ലാം കാർബോഹൈഡ്രേറ്റ് സമ്പുഷ്ടമായതിനാൽ ഊർജം നൽകും. കൂടാതെ ഭക്ഷ്യനാര്, സൂക്ഷ്മ പോഷകങ്ങളായ ധാതുക്കളും ധാരാളമായിട്ടുണ്ട്. മുന്നൂറ് ഗ്രാം വേവിച്ച മരച്ചീനിയിൽ നിന്നും ഒരു ദിവസം ആവശ്യമുള്ളതിന്റെ 30 ശതമാനം മാംഗനീസ്, 24 ശതമാനം പൊട്ടാസ്യം, 22 ശതമാനം സോഡിയം, 16 ശതമാനം കോപ്പർ, 15 ശതമാനം മഗ്നീഷ്യം കൂടാതെ കാൽസ്യം, ഫോസ്ഫറസ്, സിങ്ക്, സെലീനിയം, ഇരുമ്പ് എന്നിവയും കുറഞ്ഞ തോതിൽ ലഭിക്കും. മൊത്തം ലഭിക്കേണ്ട ഊർജത്തിന്റെ 21 ശതമാനവും ഇതിലുണ്ടാവും. വിറ്റാമിനുകളായ സി, ഫോളേറ്റ്, നിയാസിൻ, തയാമിൻ, ബി 6 എന്നിവയും കുറഞ്ഞ തോതിൽ ലഭിക്കും.
സി.ടി.സി.ആർ.ഐ വികസിപ്പിച്ച ഭൂ കൃഷ്ണ ഇനം നൂറു ഗ്രാം മധുരക്കിഴങ്ങിൽ 90 മില്ലീഗ്രാം ആന്തോസയാനിൻ അടങ്ങിയിട്ടുണ്ട്. പർപ്പിൾ നിറത്തിലുള്ള ഈ ഇനം പോഷക സമൃദ്ധമാണ്. അതേപോലെ ഓറഞ്ച് നിറമുള്ള ശ്രീ കനക എന്ന മധുരക്കിഴങ്ങിൽ നൂറു ഗ്രാമിൽ എട്ട് മില്ലി ഗ്രാം ബീറ്റാ കരോട്ടീൻ അടങ്ങിയിട്ടുണ്ട്. നമ്മുടെ കുഞ്ഞുങ്ങൾക്ക് ദിവസം 125 ഗ്രാം തൂക്കമുള്ള ഒരു ഓറഞ്ച് നിറമുള്ള മധുരക്കിഴങ്ങ് പുഴുങ്ങി കൊടുത്താൽ അവർക്കാവശ്യത്തിനുള്ള ബീറ്റാ കരോട്ടീൻ ലഭിക്കും. അതുവഴി അവർക്കാവശ്യമുള്ള പ്രോ വിറ്റാമിൻ എ ഉറപ്പാക്കാം. ശ്രീ നീലിമ കാച്ചിൽ ഇനം പർപ്പിൾ നിറമായതിനാൽ ആന്തോസയാനിൻ കൂടുതലുള്ളതും പോഷക സമൃദ്ധവുമാണ്. മരച്ചീനി ഇനമായ ശ്രീരക്ഷ വൈറസ് രോഗപ്രതിരോധ ശേഷിയുള്ളതും ഉയർന്ന വിളവും നൽകും. ശ്രീ സ്വർണ ഇനത്തിൽ ഈ രണ്ടു ഗുണങ്ങളോടൊപ്പം ബീറ്റാ കരോട്ടീനും കൂടുതലായുണ്ട്. ഈ ഇനങ്ങളെല്ലാം ആദിവാസികളുടെ ഇടയിൽ പ്രചരിപ്പിച്ചാൽ അവരുടെ പോഷക അപര്യാപത്ത പരിഹരിക്കാൻ സഹായിക്കും.
വരൾച്ചയെയും ഉയർന്ന താപനിലയെയും അതിജീവിച്ചു കൊണ്ട് മോശമല്ലാത്ത വിളവ് നൽകാൻ കഴിയുന്ന പുതിയ ഇനം കിഴങ്ങുവിളകളും പോഷകസമ്പുഷ്ടമായ അരി, ചെറുധാന്യങ്ങൾ തുടങ്ങിയവയും ആദിവാസികളുടെ ഭക്ഷ്യപോഷക സുരക്ഷ ഉറപ്പാക്കുന്നതിൽ മുഖ്യസ്ഥാനം വഹിക്കുന്നു.
സി.ടി.സി.ആർ.ഐയിൽ പ്രിൻസിപ്പൽ സയന്റിസ്റ്റും ക്രോപ്പ് പ്രൊഡക്ഷൻ വിഭാഗം മേധാവിയുമാണ് ലേഖകൻ
ഫോൺ : 85474 41067
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |