പത്തനംതിട്ട : അബാൻ മേൽപ്പാല നിർമ്മാണത്തോടനുബന്ധിച്ച് ഗതാഗത ക്രമീകരണങ്ങളിൽ മാറ്റം. ഇന്നലെ മുതൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന് വ്യാപാരികളിൽ നിന്നും സ്വകാര്യ ബസ് ഓപ്പറേറ്റർമാരിൽ നിന്നും പ്രതിഷേധമുയർന്നു.
നഗരസഭ ബസ് സ്റ്റാൻഡിന് മുൻവശം റോഡ് പൂർണമായും പൈലിംഗ് പ്രവർത്തികൾക്കായി അടയ്ക്കുന്നത് വ്യാപാര സ്ഥാപനങ്ങളെ ബാധിക്കുമെന്നും അനിശ്ചിതകാലത്തേക്ക് ഏർപ്പെടുത്തുന്ന ഗതാഗത നിരോധനം അംഗീകരിക്കാൻ കഴിയില്ലെന്നും വ്യാപാരികൾ നിലപാട് സ്വീകരിച്ചു. ഇതേ തുർന്ന് നഗരസഭ ചെയർമാൻ ടി.സക്കീർ ഹുസൈൻ വ്യാപാരികളുമായി ചർച്ച നടത്തി. നിലവിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ആയി പ്രവർത്തിക്കുന്ന ഭാഗം എല്ലാ ബസുകളുടെയും പ്രവേശന കവാടമായി പ്രവർത്തിക്കണമെന്ന നിർദ്ദേശം അംഗീകരിക്കപ്പെട്ടു. നഗരസഭാ ബസ് സ്റ്റാൻഡിന് വടക്കുഭാഗത്തു കൂടി എല്ലാ ബസുകളും പ്രവേശിച്ച് ഓപ്പൺ സ്റ്റേജിന് തെക്കുഭാഗത്ത് കൂടി പുറത്തേക്ക് പോകണം എന്നാണ് നിർദേശം. കൂടാതെ കെട്ടിട സമുച്ഛയത്തിന് മുൻവശമുള്ള പാർക്കിംഗ് പൂർണമായി ഒഴിവാക്കി ചെറിയ വാഹനങ്ങൾക്ക് ഗതാഗത സൗകര്യം ഒരുക്കാനും തീരുമാനമായി. കുമ്പഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മിനി സിവിൽ സ്റ്റേഷന് മുൻവശത്തുകൂടി കെ.എസ്.ആർ.ടി.സി റോഡ് വഴി ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കും. ജൂലയ് 31വരെ അബാൻ ജംഗ്ഷൻ മുതൽ മിനി സിവിൽ സ്റ്റേഷൻ വരെ വൺവേ ആക്കുന്നതിനും ആലോചിക്കുന്നതായി ചെയർമാൻ അഡ്വ.ടി സക്കീർഹുസൈൻ പറഞ്ഞു.
ജൂലൈ 31ന് മുമ്പായി നഗരസഭാ സ്റ്റാൻഡിന് മുമ്പിലുള്ള പൈലിംഗ് പ്രവൃത്തികൾ പൂർത്തീകരിച്ച് റോഡ് വാഹന ഗതാഗതത്തിനായി തുറന്നു കൊടുക്കണമെന്ന് കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർക്ക് നഗരസഭ ചെയർമാൻ നിർദ്ദേശം നൽകി.
പരീക്ഷണാർത്ഥം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയ ശേഷമാകും താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുക. വാർഡ് കൗൺസിലർ ഷമീർ.എസ്, മുനിസിപ്പൽ എൻജിനീയർ സുധീർരാജ്, വ്യാപാരി വ്യവസായി നേതാക്കളായ ജയപ്രകാശ്, റഹീം മാക്കാർ, അശോകൻ, കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ, ബസ് ഓണേഴ്‌സ് പ്രതിനിധി നിയാസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കെ.എസ്.ആർ.ടി.സി ഭാഗം എല്ലാ ബസുകളുടെയും പ്രവേശന കവാടം.
ഒാപ്പൺ സ്റ്റേജിന് തെക്ക് ഭാഗത്തുകൂടി ബസുകൾ പുറത്തേക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |