ഇരിട്ടി: ഇരിട്ടിയിൽ യൂത്ത് കോൺഗ്രസ് -ഡി.വൈ.എഫ് .ഐ സംഘർഷത്തിൽ ഒരു പൊലീസുകാരനും സ്ത്രീയുമടക്കം പതിനേഴോളം പേർക്ക് പരിക്ക്. കരിക്കോട്ടക്കരി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സതീഷ് സെബാസ്റ്റ്യൻ , യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം രഞ്ചുഷ, പായം മണ്ഡലം പ്രസിഡന്റ് ഡോ. ശരത് ജോഷ്, യൂത്ത് കോൺഗ്രസ് മുഴക്കുന്ന് മണ്ഡലം പ്രസിഡന്റ് സജിത മോഹനൻ, ബ്ലോക്ക് സെക്രട്ടറി റഷീദ് പുന്നാട്, യൂത്ത് കോൺഗ്രസ് ഇരിട്ടി മണ്ഡലം കമ്മിറ്റി സെക്രട്ടറി ടി.കെ. നിർഷാദ്, കോൺഗ്രസ് കൂരൻ മുക്ക് ബൂത്ത് പ്രസിഡന്റ് ബഷീർ കൂരൻമുക്ക്, കൊട്ടിയൂർ മണ്ഡലം പ്രസിഡന്റ് നിഖിൽ, ഷാനിദ് കൂരൻമുക്ക്, ഡി.വൈ.എഫ് .ഐ മേഖലാ ജോയിന്റ് സെക്രട്ടറി കെ. അമൽ, ശ്യാംജിത്ത് , പി.അമൽ, എൻ.സാജിദ് തുടങ്ങിയവർക്കാണ് പരിക്കേറ്റത്.
സിവിൽ പൊലീസ് ഓഫിസർ സതീഷ് സെബാസ്റ്റ്യന് നെറ്റിയിലും കൈത്തണ്ടയിലുമാണ് പരിക്കേറ്റത്. ഇദ്ദേഹം ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മറ്റുള്ളവരെ തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമം നടത്തിയെന്നാരോപിച്ച് ഡി.വൈ.എഫ്.ഐയും നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസും ഇരിട്ടി ടൗണിൽ തിങ്കളാഴ്ച സന്ധ്യയോടെ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്കിടെയായിരുന്നു ഏറ്റുമുട്ടൽ. യൂത്ത് കോൺഗ്രസിന്റെ പന്തം കൊളുത്തി പ്രകടനം ഇരിട്ടി പാലം വരെ എത്തി തിരിച്ചു വരുന്നതിനിടെ എതിർദിശയിൽ നിന്നും ഡി.വൈ.എഫ്.ഐ പ്രകടനം എത്തുകയായിരുന്നു. കോൺഗ്രസുകാരുടെ കയ്യിൽ ഉണ്ടായിരുന്ന പന്തം പിടിച്ചെടുത്ത് ഡി വൈ എഫ് ഐ പ്രവർത്തകർ ആക്രമിച്ചതായി യൂത്ത് കോൺഗ്രസും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പന്തം ഉപയോഗിച്ച് തങ്ങളെ ആക്രമിച്ചുവെന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകരും ആരോപിച്ചു.സംഭവസമയത്ത് കുറച്ച് പൊലീസുകാർ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളു.അക്രമവിവരമറിഞ്ഞ് കൂടുതൽ പൊലീസ് എത്തിയാണ് സംഘർഷം നിയന്ത്രണവിധേയമാക്കിയത്.പരസ്പരമുണ്ടായ പന്തം ഏറിലും ഇതിനുപയോഗിച്ച വടി ഉപയോഗിച്ചുള്ള അക്രമത്തിലുമാണ് പലർക്കും പരിക്കേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |