കോഴിക്കോട്: വാഹനങ്ങളിൽ കൂളിംഗ് ഫിലിം, ടിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ ഒട്ടിക്കുന്നത് തടയാൻ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ''ഓപ്പറേഷൻ സുതാര്യം" എന്ന പേരിൽ ആരംഭിച്ച പ്രത്യേക പരിശോധന അവസാനിച്ചു. ഇതുവരെ 384 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. ഇതിൽ നിന്ന് 88500 രൂപ പിഴയീടാക്കി. ഇതുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന കഴിഞ്ഞ ഡ്രൈവുകൾ ഫലവത്തായതിനാൽ വാഹനങ്ങളിൽ കൂളിംഗ് ഫിലിം ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് എം.വി.ഡി പറഞ്ഞു. കൂടാതെ നിയമ ലംഘനം നടത്തിയ 270 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. 273350 രൂപ ഈടാക്കി. വാഹനങ്ങളുടെ സേഫ്റ്റി ഗ്ലാസുകൾ മറയ്ക്കുന്നതിനെതിരായ കേന്ദ്രനിയമം തെറ്റായി വ്യാഖ്യാനിക്കുകയും ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് എം.വി.ഡി സ്‌പെഷ്യൽ ഡ്രൈവ് ആരംഭിച്ചത്.
വാഹനങ്ങളുടെ സേഫ്റ്റി ഗ്ലാസുകളിൽ കൂളിംഗ് ഫിലിം, ടിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം തുടങ്ങി യാതൊരു രൂപമാറ്റവും അനുവദനീയമല്ലെന്നും ഒട്ടിക്കരുതെന്നും കോടതിവിധിയുണ്ട്. ജൂൺ ഒൻപത് മുതലാണ് പരിശോധന ആരംഭിച്ചത്.
എന്നാൽ, പ്ലാസ്റ്റിക് ലെയർ (സൺ കൺട്രോൾ ഫിലിം) പതിപ്പിക്കുന്നത് അനുവദനീയമാണെന്നായിരുന്നു സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നത്. മുന്നിലും പിന്നിലും 70 ശതമാനം ദൃശ്യതയുള്ളതും വശങ്ങളിൽ 50 ശതമാനം ദൃശ്യതയുള്ളതുമായ സൺ ഫിലിമുകൾ ഓട്ടിക്കാമെന്നും പ്രചരിച്ചിരുന്നു. സേഫ്റ്റി ഗ്ലാസിൽ കൂളിംഗ് ഒട്ടിച്ച വാഹന ഉടമകൾക്കിടയിൽ ബോധവത്ക്കരണം നടത്തിയ ശേഷമാണ് എം.വി.ഐ നടപടികളിലേയ്ക്ക് കടന്നത്. ആദ്യ പിഴ 250 രൂപയാണ്. വീണ്ടും പിടിക്കപ്പെട്ടാൽ 500 രൂപ പിഴയീടാക്കും. തുടർന്ന് നിയമനടപടികൾ സ്വീകരിക്കും. ആർ.ടി.ഒ പി.ആർ സുമേഷ് എൻഫോഴ്സ്മെന്റ് ആർ.ടി. ഒ ഷൈനി മാത്യു എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.
@ കഴിഞ്ഞ ഡ്രൈവുകൾ ഫലവത്തായതിനാൽ സേഫ്റ്റി ഗ്ലാസിൽ കൂളിംഗ് ഫിലിം, ടിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ ഒട്ടിക്കുന്നവരിൽ വലിയ കുറവുണ്ട്. പരിശോധനയ്ക്കിടയിൽ സോഷ്യൽ മീഡിയയിൽ ഫേക് പോസ്റ്റുകൾ കണ്ട് തെറ്റിദ്ധരിച്ച് തർക്കിക്കാൻ വന്നവരെ അടക്കം കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയ ശേഷമാണ് വിട്ടത്.
വി.കെ സജിൻ,
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |