ഇസ്ലാമാബാദ് : പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ സർക്കാരിന് മുന്നിൽ പണപ്പെരുപ്പവും, ഊർജ്ജ ക്ഷാമവും വൻ വെല്ലുവിളി ഉയർത്തുന്നു. എണ്ണവിലയിലടക്കം വൻ വർദ്ധന വരുത്തിയ പാക് സർക്കാർ ഊർജ്ജ പ്രതിസന്ധി മറികടക്കാൻ കടുത്ത തീരുമാനങ്ങളാണ് എടുത്തിരിക്കുന്നത്. റഷ്യ യുക്രെയിൻ യുദ്ധത്തിനെ തുടർന്ന് ആഗോളതലത്തിൽ ഉണ്ടായ ഊർജ്ജ ക്ഷാമമാണ് പാകിസ്ഥാനെയും ബാധിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം രാജ്യത്തിന് പുറത്ത് നിന്നും വലിയ അളവിൽ കൽക്കരിയടക്കം ഇറക്കുമതി ചെയ്യുവാനും കഴിയുന്നില്ല.
ഊർജ്ജ ക്ഷാമം പരിഹരിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ലോഡ്‌ഷെഡിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. ദീർഘനാളായി വൈദ്യുതി മുടക്കം രാജ്യത്ത് പതിവാണ്. ഇപ്പോൾ ഇത് 12 മണിക്കൂർ വരെ നീട്ടിയത് തൊഴിലാളികളടക്കം വലിയൊരു വിഭാഗത്തെ ബാധിച്ചിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും 12 മണിക്കൂർ വരെ പവർക്കട്ട് ഏർപ്പെടുത്തിയിരിക്കുകയാണ്.
പാകിസ്ഥാൻ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി 22,000 മെഗാവാട്ടും ഉപഭോഗം 26,000 മെഗാവാട്ടും ആണ്. എന്നാൽ ഇപ്പോൾ ശരാശരി 7,800 മെഗാവാട്ടിന്റെ കുറവാണുള്ളതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതേതുടർന്ന് കറാച്ചിയിൽ 15 മണിക്കൂർ വരെ വൈദ്യുതി മുടങ്ങി, ലാഹോറിൽ നിന്ന് 12 മണിക്കൂർ വൈദ്യുതി തടസമുണ്ട്.
രാജ്യത്തെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ ഷെഹ്ബാസ് ഷെരീഫ് സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഇതിനായി പൊതുജനങ്ങൾക്കായി നിരവധി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വൈദ്യുതി ഉപയോഗം പരിമിതപ്പെടുത്താൻ സ്വകാര്യ, സർക്കാർ ഓഫീസുകളിൽ വർക്ക് ഫ്രം ഹോം പുനരാരംഭിച്ചിട്ടുണ്ട്. ഇതിന് പുറമേ വിവാഹ ചടങ്ങുകൾ രാത്രികാലത്ത് നിരോധിച്ചു. രാത്രി 8.30 കഴിഞ്ഞുള്ള വിവാഹങ്ങൾ അനുവദിക്കില്ല. റോഡുകളിലെ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്ന സമയവും കുറച്ചിട്ടുണ്ട്. എയർകണ്ടീഷണറുകളുടെ ഉപയോഗവും രാജ്യത്ത് നിയന്ത്രിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |