ഏറ്റുമാനൂർ : കാത്തിരിപ്പിന് വിരാമമിട്ട് പട്ടിത്താനം - മണർകാട് ബൈപാസ് ഉടൻ തുറക്കും. പാറകണ്ടം മുതൽ പട്ടിത്താനം വരെയുള്ള റീച്ചാണ് പൂർത്തിയാകുന്നത്. കലുങ്കുകളും ഓടകളും പൂർത്തിയാക്കി മെറ്റിൽ വിരിച്ചു. ഇനി ടാറിംഗ് കൂടിയാണ് അവശേഷിക്കുന്നത്. 1.8 കിലോമീറ്ററാണ് ദൂരം. റോഡ് തുറക്കുന്നതോടെ ഏറ്റുമാനൂർ മഹാദേവേ ക്ഷേത്രത്തിന്റെ കിഴക്ക് വടക്ക് ഭാഗത്ത് കൂടി എത്തി ഭക്തജനങ്ങൾക്ക് സുഗമമായി ക്ഷേത്ര ദർശനം നടത്താൻ സാധിക്കും.
ചില പ്രധാന റോഡുകൾ മുറിച്ചാണ് ബൈപ്പാസ് കടന്നു പോകുന്നത്. ഏറ്റുമാനൂർ - പൂഞ്ഞാർ സംസ്ഥാനപാത , എം സി റോഡിൽ തവളക്കുഴി ജംഗ്ഷനിൽ നിന്ന് വള്ളിക്കാട് വഴി പൂഞ്ഞാർ ഹൈവേയിൽ മംഗരക്കലിംഗ് ജംഗ്ഷനിൽ എത്തുന്ന റോഡ്, പൂഞ്ഞാർ ഹൈവേയിൽ മംഗരക്ക ലിംഗിൽ നിന്ന് മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ എത്തുന്ന റോഡ്, ക്ഷേത്രത്തിന്റെ വടക്കേ നടയിലെ എസ് പി പിള്ള റോഡ്, എം സി റോഡിൽ നിന്ന് കൊടുവത്താനം പള്ളിയിലേക്ക് എത്തുന്ന റോഡ് എന്നിവയാണിത്.
അപകടഭീതിയിൽ ജനം.
ബൈപാസ് തുറന്ന് കഴിയുമ്പോൾ ഈ റോഡിൽ കൂടി എത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുളള സാദ്ധ്യതയുണ്ടന്ന ആശങ്കയിലാണ് പ്രദേശവാസികൾ. റൗണ്ടാനയും സിഗ്‌നൽ ലൈറ്റും സ്ഥാപിച്ച് അപകടസാദ്ധ്യത ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമാണ് ആവശ്യം. ക്ഷേത്രത്തിന്റെ കിഴക്ക് വടക്ക് നടകളിലുള്ള പ്രവേശന കവാടത്തിന്റെ ഭാഗങ്ങളിൽ പാർക്കിംഗിന് കൂടുതൽ സ്ഥലം കണ്ടെത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ബൈപാസ് റോഡ് സന്ധിക്കുന്ന പട്ടിത്താനത്ത് ഏറ്റെടുത്ത സ്ഥലത്തിന്റെ സിംഹഭാഗവും റൗണ്ടാനയ്ക്കായി മാറ്റിവച്ചിരിക്കുകയാണ്. മണർകാട് ബൈപാസ് കൂടി തുറക്കുമ്പോൾ നാല് റോഡുകളുടെ പ്രധാന സംഗമ കേന്ദ്രമായി പട്ടിത്താനം മാറും. പൂഞ്ഞാർ സംസ്ഥാന പാതയിൽ റോഡ് സന്ധിക്കുന്ന പാറകണ്ടത്തിലും സ്ഥിതി ഗുരുതരമാകും. ബൈപാസ് യഥാർത്ഥ്യമാകുന്നതോടെ ഏറ്റുമാനൂരിന്റെ തീരാശാപമായ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
അമ്പലം വാർഡ് കൗൺസിലർ സുരേഷ് ആർ നായർ പറയുന്നു.
മണർകാട് ബൈപാസ് കടന്നുപോകുന്ന കിഴക്കേനട, വടക്കേനട, തവളക്കുഴി ജംഗ്ഷനുകളിൽ ഗതാഗത നിയന്ത്രണത്തിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണം. ക്ഷേത്രത്തിന്റെ കിഴക്കേനടയിലും വടക്കേ നടയിലും പാർക്കിംഗിന് കൂടുതൽ സ്ഥലം വേണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |