തിരുവനന്തപുരം: ആത്മീയതയും ഭൗതികതയും സമന്വയിപ്പിച്ച് ജീവിതത്തിന് പുതിയ അർത്ഥം നൽകിയ കവിയായിരുന്നു കുമാരനാശാനെന്ന് മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ പറഞ്ഞു. മഹാകവി കുമാരനാശാന്റെ വീണപൂവ് വിത്തും വൃക്ഷവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഒരു കവി മഹാകവിയാകുന്നത് വൈരുദ്ധ്യങ്ങളെ സമന്വയിപ്പിക്കാനുള്ള കഴിവുണ്ടാകുമ്പോഴാണ്. പറയുന്ന കാര്യങ്ങളിലൊക്കെ ബോദ്ധ്യമുണ്ടാവുക എന്നതാണ് ഒരു കവിയുടെ പാസ്‌പോർട്ടും ആധാറും. അത് ആശാന് വേണ്ടുവോളമുണ്ടായിരുന്നു. ആശാൻ പിൽക്കാലത്ത് എഴുതിയ നളിനിയും വാസവദത്തയും ചണ്ഡാലഭിക്ഷുകിയുമൊക്കെ വീണപൂവ് എന്ന ഒറ്റകവിതയിൽ സംഗമിച്ചിട്ടുണ്ട്. അതിനാലാണ് ഞാനതിനെ വിത്തും വൃക്ഷവും എന്ന് വിശേഷിപ്പിക്കുന്നത്. വീണപൂവെന്ന വിത്തിൽ ഭാവിയിലുണ്ടാകേണ്ട എല്ലാ കാവ്യ വൃക്ഷങ്ങളും അടങ്ങിയിട്ടുണ്ട്.
പൂത്തുനിൽക്കുന്ന പൂവിനെ കുറിച്ച് എഴുതാനല്ല ആശാന്റെ കാവ്യഭാവന കണ്ണുതുറന്നത്. മണ്ണിൽ വീണുകിടക്കുന്ന പൂവിനെയാണ് ആശാൻ കണ്ടത്. അത് സമൂഹത്തിലെ അധഃസ്ഥിതരുടെയും പ്രാന്തവത്കരിക്കപ്പെട്ടവരുടെയും പ്രതീകമാണ്. വീണപൂവിൽ ആത്മീയതയുടെ കവിതയുണ്ടെന്ന് കണ്ടെത്തിയപ്പോഴാണ് ആശാന്റെ മനസ് തൃപ്തിയടഞ്ഞത്.
ജീവിതത്തിന്റെ നശ്വരത്തിന്റെ അവസ്ഥയെപ്പറ്റിയുള്ള അവബോധമാണ് ആശാൻ തന്റെ കവിതകളിലൂടെ പ്രകടമാക്കിയത്. ആത്മീയമായ ഔന്നത്യത്തിലേക്ക് ഉയർന്നുപോകാനുള്ള പരീക്ഷണം കൂടിയായിരുന്നു ജീവിതമെന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു. ഭൗതികമായ ജീവിതത്തിന് അപ്പുറമുള്ള ജീവിതത്തിന്റെ ആഴത്തെപ്പറ്റിയുള്ള സൂചന വീണപൂവിലുണ്ട്. ആ ബോദ്ധ്യം ഉൾക്കൊണ്ട് എഴുതിയപ്പോഴാണ് മലയാളത്തിൽ പുതിയൊരു കാവ്യസംസ്‌കാരം ഉദയം ചെയ്തത്. അപ്പോഴും നമുക്ക് പൂർണമായും വഴങ്ങിത്തന്നിട്ടില്ലാത്ത ചിലത് ആശാന്റെ കവിതകളിലുണ്ട്. ജീവിതാനുഭവങ്ങളെ ആഴത്തിലും പുതിയ കണ്ണോടെയും കാണാനുള്ള ഒരു പരിശീലനം കൂടിയാണ് കുമാരനാശാന്റെ കാവ്യങ്ങൾ.
ആശാന്റെ ഏറ്റവും വലിയ മൂല്യം സ്വാതന്ത്ര്യമായിരുന്നു. എന്നാൽ ആ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന അവസ്ഥയായിരുന്നു ആശാനിലെ കവിയെ ഉണർത്തിയത്. തന്റെ ആത്മാവിന്റെ സ്വാതന്ത്ര്യപ്രഖ്യാപനത്തിന് തടസമായിട്ടുള്ള അവസ്ഥാന്തരങ്ങളിലൂടെയാണ് ആശാൻ കടന്നുപോയത്. മനുഷ്യജീവിതത്തിന് പല തലങ്ങളുണ്ട്. ഭൗതികതയ്ക്ക് അപ്പുറത്ത് ഒരു ലോകമുണ്ടെന്നാണല്ലോ സകല മതങ്ങളും വേദങ്ങളുമൊക്കെ പറയുന്നത്. എല്ലാ ആത്മീയതയും അതാണ്. മനുഷ്യന്റെ സാമൂഹിക സ്വാതന്ത്ര്യങ്ങൾക്ക് വേണ്ടി ആഗ്രഹിക്കുമ്പോഴും മനുഷ്യജീവിതമെന്ന് പറയുന്നത് ഇത്ര നശ്വരമായ ഒന്നാണോയെന്നും കവി അന്വേഷിച്ചിരുന്നു. ഗുരുദേവൻ മനസുകൊണ്ട് ആശ്ളേഷിച്ച മാനസപുത്രനാണ് കുമാരനാശാൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |