ഗാന്ധിനഗർ: ഓടു പൊട്ടിയ ചെറിയ മൺവീട് ചോർന്നൊലിക്കുന്ന ദിനങ്ങളിൽ അമ്മ ഉറങ്ങിയിട്ടില്ല, ഞങ്ങൾ മക്കൾ നനയാതെ സുഖമായുറങ്ങാൻ... ചോർച്ചയുള്ള ഭാഗങ്ങളിലെല്ലാം അമ്മ ബക്കറ്റും പാത്രങ്ങളും നിരത്തിവയ്ക്കും. വെള്ളം നിറയുമ്പോൾ പുറത്തുകളഞ്ഞ് വീണ്ടും കാത്തിരിക്കും...
ഇന്നലെ നൂറാം പിറന്നാൾ ആഘോഷിച്ച ഹീരാബെന്നിന്റെ കാൽ കഴുകി പൂജ ചെയ്തശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണിത്.
പ്രതികൂല സാഹചര്യങ്ങളിൽ സഹിഷ്ണുതയുടെ പ്രതീകമായി മാറിയ അമ്മ, വരുമാനത്തിനായി പല വീടുകളിലും പാത്രങ്ങൾ കഴുകാനും ചർക്കകറക്കാനും പോയിട്ടുള്ളതും മോദി ഓർമ്മിച്ചു.
അമ്മ... അത് വെറുമൊരു വാക്കല്ല. വികാരങ്ങളുടെ ഒരു ശ്രേണിയാണ്. അച്ഛൻ ജീവിച്ചിരുന്നെങ്കിൽ കഴിഞ്ഞയാഴ്ച അദ്ദേഹവും നൂറാം പിറന്നാൾ ആഘോഷിക്കുമായിരുന്നു. അമ്മയുടെ ചിത്രത്തോടൊപ്പം മോദി പങ്കുവച്ച വൈകാരിക കുറിപ്പിൽ പറയുന്നു.
ഇന്നലെ രാവിലെ ഗുജറാത്ത് ഗാന്ധിനഗറിലെ വസതിയിലെത്തിയ മോദി അമ്മയെക്കണ്ട് അനുഗ്രഹം വാങ്ങി. പിന്നെ പാദങ്ങൾ കഴുകി പൂജ ചെയ്തു. ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചു. വീടിനടുത്തുള്ള ക്ഷേത്രങ്ങളിൽ പൂജകളും അഹമ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തിൽ അന്നദാനവും നടത്തി.
ഇളയ മകൻ പങ്കജ് മോദിക്കൊപ്പമാണ് ഹീരാ ബെൻ താമസിക്കുന്നത്. മാർച്ചിലാണ് നരേന്ദ്ര മോദി അവസാനമായി അമ്മയെ സന്ദർശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |