ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ ഡൽഹിയിൽ ഇന്ന് കോൺഗ്രസ് സത്യാഗ്രഹം. മുതിർന്ന നേതാക്കളും പാർട്ടി എംപിമാരും സത്യാഗ്രഹത്തിന് നേതൃത്വം നൽകും. പദ്ധതിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ ഇന്നും പ്രതിഷേധം തുടരും.
അതേസമയം, പട്നയിലെ റെയിൽവേ സ്റ്റേഷനിലുണ്ടായ അക്രമത്തിൽ ഒൻപത് പൊലീസുകാർക്ക് പരിക്കേറ്റു. അഗ്നിപഥ് പ്രതിഷേധത്തെ തുടർന്ന് ബീഹാറിൽ ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളിൽ നിരവധി കോച്ചുകളും എൻജിനുകളും ഉപയോഗശൂന്യമായെന്ന് റെയിൽവേ അറിയിച്ചു.
അഗ്നിപഥ് പദ്ധതി പിൻവലിക്കും വരെ ബീഹാറിൽ പ്രക്ഷോഭം തുടരാനാണ് ആർ ജെ ഡിയുടെ തീരുമാനം. തൊഴിലില്ലാത്ത യുവാക്കളെ ബി ജെ പി അപമാനിക്കുകയാണെന്നും പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും ആർ ജെ ഡി ദേശീയ വക്താവ് മൃത്യൂഞ്ജയ് തിവാരി പറഞ്ഞു.
പ്രക്ഷോഭം തണുപ്പിക്കാൻ അഗ്നിവീറുകൾക്ക് കൂടുതൽ ആനുകൂല്യങ്ങളും സംവരണവും കേന്ദ്രസർക്കാർ പ്രഖ്യാപിക്കും. സേനാംഗങ്ങൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ അനുവദിക്കുന്ന പദ്ധതി പ്രഖ്യാപിക്കും. ആയുധ ഫാക്ടറികളിൽ പത്ത് ശതമാനം സംവരണം നൽകും.
അഗ്നിവീറുകൾക്ക് അർദ്ധസേനകളിലും പ്രതിരോധ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണവും വയസിളവും നേരത്തെ പ്രഖ്യാപിച്ചിരുന്നു. നാലു വർഷം പൂർത്തിയാക്കുന്ന അഗ്നിവീറുകൾക്കായി അർദ്ധ സേനകളിലും അസാം റൈഫിൾസിലും 10 ശതമാനം ഒഴിവുകൾ മാറ്റിവയ്‌ക്കും.
അർദ്ധസേനകളിൽ നിയമനത്തിനുള്ള പ്രായപരിധിയിൽ മൂന്നു വർഷ ഇളവും നൽകും. അഗ്നിപഥ് വഴി സേനയിൽ ചേരുന്നവർക്ക് ഈ വർഷം മാത്രം അഞ്ചു വയസിന്റെ ഇളവു ലഭിക്കും. കൊവിഡ് കാരണം രണ്ടു വർഷം റിക്രൂട്ട്മെന്റ് നടക്കാത്തതിനാലാണ് ആദ്യ ബാച്ചിനു മാത്രമായി ഈ വയസിളവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |