തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ അവയവമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായ വൃക്കരോഗി മരിക്കാനിടയായ സംഭവത്തിൽ ആരോഗ്യവകുപ്പ് നടപടിയെ വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുളള അപഹാസ്യമായ നടപടിയാണ് സസ്‌പെൻഷൻ പരമ്പര എന്ന് സംഘടന അറിയിച്ചു. ആശുപത്രിയിലെ ഭരണതലത്തിലെ ഏകോപനത്തിലെ വീഴ്‌ച പരിശോധിക്കാതെ രണ്ട് മുതിർന്ന ഡോക്‌ടർമാർക്കെതിരെ ആരോഗ്യ വകുപ്പ് നടപടിയെടുത്തതിനെയാണ് ഐഎംഎ വിമർശിച്ചത്.
ശസ്‌ത്രക്രിയയിലെ സങ്കീർണതകളെക്കുറിച്ച് ബോദ്ധ്യമില്ലാത്ത നടപടിയാണിത്. ആരോഗ്യവകുപ്പ് ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന ഇത്തരം നടപടികളിൽ നിന്ന് ആരോഗ്യമന്ത്രി പിന്തിരിയണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ യഥാർത്ഥ പ്രശ്നം ജീവനക്കാരുടെ കുറവും പരിമിതികളുമാണെന്നും വകുപ്പ് മേധാവിമാർക്കെതിരായ നടപടികൾ പിൻവലിച്ചില്ലെങ്കിൽ ഉടൻ പ്രക്ഷോഭം ആരംഭിക്കുമെന്നും കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് അദ്ധ്യാപകർ വ്യക്തമാക്കി.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി, നെഫ്രോളജി വകുപ്പ് മേധാവികളായ ഡോ. വാസുദേവൻ പോറ്റി, ഡോ. ജേക്കബ് ജോർജ് എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് സർക്കാർ സസ്‌പെൻഡ് ചെയ്തത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് നടപടിയെന്നും സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടതായും മന്ത്രി വീണാ ജോർജ് അറിയിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി നടത്തിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി വിശദീകരിച്ചു വൃക്കരോഗിയായ കാരക്കോണം സ്വദേശി സുരേഷ് കുമാർ (62) ആണ് മരിച്ചത്. സംഭവത്തിൽ പെട്ടിയെടുത്തുകൊണ്ട് പോയവർക്കെതിരെ പൊലീസിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടും പ്രിൻസിപ്പാലും പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |