തിരുവനന്തപുരം: ഭൂമിയും വീടുമില്ലാത്ത പട്ടികജാതി - പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ പേരിൽ ദുരന്ത ലഘൂകരണ പദ്ധതിപ്രകാരം ദുരന്ത പ്രതികരണ നിധി ഉപയോഗിച്ച് വാങ്ങുന്ന ഭൂമിയുടെ രജിസ്ട്രേഷന് മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഇളവ് ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് സർവകലാശാലയുടെ ഭാഗമായി തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ ബയോ സയൻസ് റിസർച്ച് ആൻഡ് ട്രെയിനിംഗ് സെന്ററിനായി പാട്ടത്തിനെടുക്കുന്ന ഭൂമിക്ക് മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഇളവ് ചെയ്തുനൽകും. കെ.എസ്.ഐ.ഡി.സിയുടെ കീഴിലുള്ള വെയിലൂർ വില്ലേജിലെ ബ്ലോക്ക് നമ്പർ മൂന്നിൽ റീസർവ്വേ 187/1 ൽപ്പെട്ട 80.93 ആർ വസ്തുവിന്റെ ലീസ് ആധാരം രജിസ്റ്റർ ചെയ്യുന്നതിനാണ് മുദ്രവില, രജിസ്ട്രേഷൻ ഫീസ് ഇനങ്ങളിൽ ആവശ്യമായ 50,00,470 രൂപ ഒഴിവാക്കുന്നത്.
കോന്തുരുത്തി പുഴ കൈയേറി താമസിച്ചുവരുന്നവരെ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി പുനരധിവസിപ്പിക്കും. സർവ്വേയിൽ അർഹരായി കണ്ടെത്തിയ 122 പേരിൽ ലൈഫ് ഭൂരഹിത, ഭവനരഹിത ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട 56 കുടുംബങ്ങൾ ഒഴികെയുള്ളവരെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തും. പള്ളുരുത്തി വില്ലേജിൽ ജി.സി.ഡി.എ കൊച്ചി നഗരസഭയ്ക്ക് കൈമാറിയ ഒരേക്കർ 38 സെന്റ് 200 സ്ക്വയർ ലിങ്ക്സ് സ്ഥലത്ത് ലൈഫ് ഭവനസമുച്ചയം കൊച്ചി നഗരസഭ മുഖേന നിർമ്മിക്കാൻ തത്വത്തിൽ അനുമതി നൽകി. പുഴ കൈയേറി താമസിച്ചുവരുന്നവരെ പുനരധിവസിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
കാക്കനാട്ടെ 14 ഏക്കർ കൊച്ചി മെട്രോയ്ക്ക്
പൊതുമരാമത്ത് വകുപ്പിന്റെ കൈവശം കാക്കനാട്ടുള്ള 14 ഏക്കർ ഭൂമി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് വ്യവസ്ഥകൾക്ക് വിധേയമായി പതിച്ചു നൽകാൻ ഇന്നലത്തെ മന്ത്രിസഭായോഗം തീരുമാനിച്ചു. 17.4 ഏക്കർ ഭൂമി നേരത്തെ കൈമാറിയിരുന്നു.
കാക്കനാട് വില്ലേജിൽ ബ്ലോക്ക് 9 റീസർവ്വേ 570/2ലെ 2.1550 ഹെക്ടർ പുറമ്പോക്ക് ഭൂമി ഏക്കറിന് 1.169 കോടി രൂപ നിരക്കിൽ വ്യവസായ പാർക്ക് വികസനത്തിനായി കിൻഫ്രയ്ക്ക് കൈമാറാൻ ജില്ലാ കളക്ടർക്ക് അനുമതി നൽകി. കിൻഫ്രയ്ക്കായി അക്വയർ ചെയ്ത ഭൂമിയിൽ പെട്ടതാണ് ഈ സ്ഥലം.
മലപ്പുറം നടുവട്ടം വില്ലേജിലെ എട്ട് ഏക്കർ ഭൂമി ഖരമാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മിക്കുന്നതിന് കെ.എസ്.ഐ..ഡി.സിക്ക് 30 വർഷത്തേക്ക് വ്യവസ്ഥകളോടെ പാട്ടത്തിന് നൽകും.
കൊല്ലം അഴീക്കലിന് സമീപം കഴിഞ്ഞ സെപ്റ്റംബർ രണ്ടിന് വള്ളം മറിഞ്ഞ് മരിച്ച മൂന്ന് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അധിക ധനസഹായമായി 3,90,000 രൂപ വീതം നൽകും. തങ്കപ്പൻ, സുദേവൻ, സുനിൽ ദത്ത് എന്നിവരുടെ കുടുംബങ്ങൾക്ക് 1,10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 15,000 രൂപ ഫിഷറീസ് വകുപ്പിൽ നിന്നും നേരത്തെ അനുവദിച്ചിരുന്നു.
കേരള കെട്ടിട നിർമ്മാണത്തൊഴിലാളി ക്ഷേമ ബോർഡിന്റെ ചീഫ് ഓഫീസിലും ജില്ലാ ഓഫീസുകളിലും സേവനമനുഷ്ഠിക്കുന്ന സൂപ്പർ ന്യൂമററി തസ്തികയിൽ നിയമിതരായ നാല് എൽ.ഡി. ക്ലർക്ക്, നാല് പ്യൂൺ (ഓഫീസ് അറ്റൻഡന്റ്), രണ്ട് പ്യൂൺകം പ്രോസസ്സ് സെർവർ എന്നിവർക്കും ബോർഡിലെ സർക്കാർ അംഗീകൃത തസ്തികയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിതരായ എട്ട് പാർട്ട് ടൈം സ്വീപ്പർമാർക്കും കഴിഞ്ഞ വർഷം ഫെബ്രുവരി പത്തിലെ ഉത്തരവ് പ്രകാരമുള്ള ശമ്പളപരിഷ്കരണ ആനുകൂല്യങ്ങൾ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |