തിരുവനന്തപുരം: അമ്മയെയും സഹോദരങ്ങളെയും സന്തോഷത്തോടെ കാണാനെത്തി മടങ്ങിയ പ്രകാശിന്റെയും മകൻ ശിവദേവിന്റെയും മരണവാർത്ത ബന്ധുക്കളെയും നാട്ടുകാരെയും ഞെട്ടിച്ചു. ചൊവ്വാഴ്ച വൈകിട്ട് സ്കൂളിൽ നിന്നെത്തിയ മകനെയും കൂട്ടി കാറിൽ കരിപ്പൂര് മുഖവൂർ ക്ഷേത്രത്തിന് സമീപം ദേവിനിവാസിൽ അമ്മ സാവിത്രിയെയും സഹോദരങ്ങളായ പ്രദീപിനെയും പ്രസാദിനെയും കാണാൻ പ്രകാശ് എത്തിയിരുന്നു. സഹോദരങ്ങളുടെ മക്കൾക്ക് പലഹാരങ്ങളുമായെത്തിയ പ്രകാശ് അമ്മയ്ക്കൊപ്പമിരുന്ന് ആഹാരവും കഴിച്ചിരുന്നു. തുടർന്ന് രാത്രി 9ഓടെ വിതുരയിലുള്ള സുഹൃത്തിന്റെ വീട്ടിലേക്കെന്നു പറഞ്ഞ് യാത്രപറഞ്ഞിറങ്ങി. യാത്രയ്ക്കിടെ സ്കൂൾ പഠനകാലത്തെ ചില സഹപാഠികളെ ഫോണിൽ വിളിച്ച് മദ്യം ലഭിക്കാൻ സാദ്ധ്യതയുണ്ടോയെന്ന് അന്വേഷിച്ചതായി പറയുന്നു. മകനൊപ്പമാണെന്ന് മനസിലാക്കിയ സുഹൃത്തുക്കൾ മദ്യം ഇല്ലെന്ന് അറിയിച്ചു. തൊട്ടുപിന്നാലെയാണ് ഫേസ്ബുക്കിലും വാട്സ് ആപ്പ് സ്റ്റാറ്റസിലും പ്രകാശിന്റെ കൈപ്പടയിലെഴുതിയ മരണമൊഴിയെന്ന കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ഇതുകണ്ട ചില ബന്ധുക്കൾ പ്രകാശിന്റെ ഫോണിലേക്ക് വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. ഉടൻതന്നെ ബന്ധുക്കൾ നെടുമങ്ങാടും വട്ടിയൂർക്കാവും സ്റ്റേഷനിലെത്തി പരാതി നൽകി. പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ആറ്റിങ്ങലിന് സമീപം പ്രകാശിന്റെ കാർ ടാങ്കറുമായി ഇടിച്ചതായും ഇരുവരും മരണപ്പെട്ടതായും വിവരമെത്തിയത്. ആറ്റിങ്ങലിലെത്തിയ ബന്ധുക്കളും സുഹൃത്തുക്കളുമാണ് ഇരുവരെയും തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച രാത്രി എല്ലാവരോടും സന്തോഷത്തോടെ യാത്രപറഞ്ഞിറങ്ങിയ പ്രകാശ് ഇത്തരമൊരു കടുംകൈയ്ക്ക് മുതിരുമെന്ന് കരുതിയിരുന്നില്ലെന്നാണ് വേണ്ടപ്പെട്ടവർ പറയുന്നത്. ഇന്നലെ വൈകിട്ട് വീട്ടിലെത്തിച്ച പ്രകാശിന്റെയും മകന്റെയും മൃതദേഹം ഒരുനോക്ക് കാണാൻ ബന്ധുക്കളും നാട്ടുകാരുമുൾപ്പെടെ വൻ ജനാവലിയാണ് വീട്ടിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |