പാട്‌ന: ടാറ് ചെയ്തിരിക്കുന്ന സ്ഥലത്തെക്കാൾ കുഴികളുള്ള നിരവധി റോഡുകൾ ഇന്ത്യയിലുണ്ട്. ഇതിൽ പലതും അത്ര പ്രാധാന്യമൊന്നുമില്ലാത്ത ചെറിയ റോഡുകളായിരിക്കും. എന്നാൽ കണ്ണെത്താത്ത ദൂരത്തോളം ഭീമാകാരങ്ങളായ ഗർത്തങ്ങൾ മാത്രം നിറഞ്ഞൊരു ദേശീയ പാത ആയാലോ?. ബീഹാറിലെ മധുബനിയിലൂടെ കടന്നുപോകുന്ന ദേശീയ പാത 227-ന്റെ ഭയാനകവും ഒപ്പം പരമദയനീയവുമായ അവസ്ഥയുടെ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.ഒരു പത്രപ്രവർത്തകൻ ചിത്രീകരിച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞോടുന്നത്.
ബീഹാറിലെ റോഡുകൾ മഹത്തരമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ വിശേഷിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ദേശീയ പാതയുടെ ദയനീയ ചിത്രം പുറത്തുവന്നത്. ബീഹാറിലെ റോഡുകളുടെ നല്ല അവസ്ഥയെക്കുറിച്ച് നിങ്ങൾ എല്ലാവരോടും പറയണം എന്നാണ് നിതീഷ് കുമാർ ട്വീറ്റ് ചെയ്തത്. 2024 ഡിസംബറോടെ ബീഹാറിലെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ അമേരിക്കയുടേതിന് തുല്യമാകുമെന്ന് രണ്ടാഴ്ച മുമ്പ് നടന്ന ഒരു പരിപാടിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞിരുന്നു.
2015 മുതൽ ദേശീയ പാത 227 പൂർണമായും തകർന്ന നിലയിലാണെന്നാണ് റിപ്പോർട്ടുകൾ. അറ്റകുറ്റപ്പണികൾക്കായി ഇതുവരെ മൂന്നുതവണ ടെൻഡർ വിളിച്ചെങ്കിലും പണി പൂർത്തിയാക്കാതെ കരാറുകാരൻ മുങ്ങുകയായിരുന്നു. പുതിയ കരാറുകാരെ കണ്ടെത്താനോ ജോലികൾ ഏറ്റെടുത്ത് ചെയ്യാനോ അധികൃതർ മുൻകൈ എടുക്കില്ലെന്നാണ് ജനങ്ങൾ പറയുന്നത്.
കുളംപോലുളള വൻ കുഴികളിൽ വെള്ളം നിറഞ്ഞതോടെ ഒരുവാഹനവും ഇതുവഴി വരാത്ത അവസ്ഥയാണ്. കാൽനട യാത്രപോലും അസാദ്ധ്യമാണ്.തങ്ങളുടെ ദയനീയ സ്ഥിതി പലതവണ അധികൃതരെ അറിയിച്ചെങ്കിലും ഇതുവരെ ഇടപെടലുകൾ ഒന്നും ഉണ്ടായിട്ടില്ലെന്നും അവർ പറയുന്നു. ചിത്രങ്ങളും വീഡിയോയും പുറത്തുവന്നതോടെ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ പരിഹസിച്ചുകൊണ്ട് പ്രമുഖർ ഉൾപ്പടെയുള്ള നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. ലോകത്തിന് മുഴുവൻ മാതൃക എന്നായിരുന്നു ഇതിൽ ചിലരുടെ കമന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |