SignIn
Kerala Kaumudi Online
Tuesday, 16 April 2024 5.41 PM IST

കോഴിക്കോട്ട് ഡി.വൈ.എഫ്.ഐ നേതാവിന് എസ്.ഡി.പി.ഐക്കാരുടെ ക്രൂര മർദ്ദനം, ഫ്ലക്സ് ബോർഡ് കീറിയെന്ന് ആരോപണം

photo
ആൾക്കൂട്ട മർദ്ദനമേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന ജിഷ്ണു രാജ്

ബാലുശേരി: ഫ്ലക്സ് ബോർഡ് കീറിയെന്നാരോപിച്ച് അർദ്ധരാത്രി ഡി.വൈ.എഫ്.ഐ നേതാവായ ദളിത് യുവാവിനെ എസ്.ഡി.പി.ഐ പ്രവർത്തകർ വളഞ്ഞുവച്ച് രണ്ടുമണിക്കൂറോളം അതിക്രൂരമായി മർദ്ദിച്ചു. കോഴിക്കോട് ബാലുശേരി തൃക്കുറ്റിശേരി നോർത്ത് ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും തൃക്കുറ്റിശേരി സ്വദേശിയുമായ ജിഷ്ണുരാജിനാണ് (24)​ മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ജിഷ്ണുവിനെ ബാലുശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പാലോളി മുക്കിൽ ഇന്നലെ പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. സുഹൃത്തിന്റെ വീട്ടിലെ ബെർത്ത് ഡേ പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ ബൈക്ക് തടഞ്ഞുനിറുത്തി 'നീയല്ലേ എസ്.ഡി.പി.ഐയുടെ ബോർഡുകൾ നശിപ്പിച്ചത്' എന്നുചോദിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

തല പിടിച്ച് സമീപത്തെ തോട്ടിലെ വെള്ളത്തിൽ പല തവണ മുക്കി ശ്വാസംമുട്ടിച്ചു. മർദ്ദിച്ച സംഘത്തിൽ ആദ്യം കുറച്ചു പേരാണ് ഉണ്ടായിരുന്നത്. പിന്നീട് ഫോൺ വിളിച്ച് കൂടുതൽപേരെ വരുത്തുകയായിരുന്നു. തുടർച്ചയായി മർദ്ദിച്ച് അവശനാക്കിയശേഷം മൂന്നു മണിയോടെ പൊലീസിനെ വിളിച്ചുവരുത്തി കൈമാറി.

അതേസമയം, രാത്രി ഒരുമണിയോടെ വടിവാളുമായി ബൈക്കിലെത്തിയ ജിഷ്ണുരാജ് ഫ്ലക്സ് ബോർഡുകൾ കീറുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി ബാലുശേരി പൊലീസ് പറഞ്ഞു. സംഭവത്തിൽ കണ്ടാലറിയാവുന്ന 29 പേർക്കെതിരെയും ദൃക്സാക്ഷികൾ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിൽ ജിഷ്ണുരാജിന്റെ പേരിലും പൊലീസ് കേസെടുത്തു.

'വടിവാൾ പിടിപ്പിച്ച്

വീഡിയോ എടുത്തു'

തന്നെ മർദ്ദിച്ച സംഘം വടിവാൾ കഴുത്തിൽ വച്ച് സി.പി.എം നേതാക്കൾ പറഞ്ഞിട്ടാണ് ബോ‌ർഡ് നശിപ്പിച്ചതെന്ന് പറയിപ്പിച്ചു. വടിവാൾ നിർബന്ധിച്ച് കൈയിൽ പിടിപ്പിച്ച് വീഡിയോ പകർത്തി പ്രചരിപ്പിച്ചു. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു. തന്റെ രണ്ട് സുഹൃത്തുക്കളെ വിളിച്ച് വണ്ടിയിൽ പെട്രോൾ തീർന്നെന്ന് പറയാൻ ആവശ്യപ്പെട്ടു. അവരെയും കേസിൽ കുടുക്കി.

-ജിഷ്ണുരാജ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRIME
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.