കോട്ടയം . മൃഗസംരക്ഷണവകുപ്പിന്റെ പുതിയ നിബന്ധനകൾ കർശനമാക്കിയതോടെ ചെറുകിട പെറ്റ് ഷോപ്പുകൾക്ക് പൂട്ടുവീഴുമെന്ന് ആശങ്ക. അരുമകളായ വളർത്തുമൃഗങ്ങളെയും പക്ഷികളെയും വിൽക്കുന്ന സ്ഥാപനങ്ങൾക്കുള്ള ലൈസൻസ് നിബന്ധനകൾ ഏപ്രിൽ മുതലാണ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് കർശനമാക്കിയത്. കൊവിഡിന് ശേഷം വിദേശത്ത് നിന്ന് ജോലി നഷ്ടപ്പെട്ടവരടക്കം ചെറുകിട സംരംഭകരാണ്.
പെറ്റ് ഷോപ്പുകൾ പ്രൊഫഷണൽ ആക്കുന്നതിനും മൃഗസംരക്ഷണം ഉറപ്പാക്കുന്നതിനുമായി ഏർപ്പെടുത്തിയ നിബന്ധനകൾ സാധാരണക്കാരായ കച്ചവടക്കാരെ പ്രതികൂലമായി ബാധിക്കും. ജില്ലയിൽ കൂടുതൽ വളർത്തു മൃഗ വില്പനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് ചെറുകിട മേഖലയിലാണ്.
ലൈസൻസ് ഫീസ് കുത്തനെ ഉയരും.
വർഷത്തിൽ 20000 രൂപയോളം നികുതി ഇനത്തിൽ സർക്കാരിലേക്ക് അടയ്‌ക്കണം. അലങ്കാരമത്സ്യങ്ങളെ വളർത്തുന്നതിന് ഫിഷറീസ് വകുപ്പിൽ നിന്ന് ഫീസ് അടച്ച് അനുമതി വാങ്ങണം. പക്ഷികളെയും മൃഗങ്ങളെയും വില്പന നടത്തുന്നതിന് 5000 രൂപയാണ് ഫീസ്. നിയമത്തിൽ പറയുന്ന സൗകര്യങ്ങൾ ഒരുക്കാൻ ലക്ഷങ്ങൾ വേറെയും വേണ്ടിവരും. ഓരോ ഇനം പക്ഷി, മൃഗം, മത്സ്യങ്ങൾ എന്നിവയ്ക്ക് പ്രത്യേകഫീസും നൽകണം. കടകളിൽ മൃഗസംരക്ഷണവകുപ്പ് പറയുന്ന നിയമങ്ങൾ അതേപടി പാലിച്ചാൽ ഭൂരിഭാഗം ചെറുകിട സ്ഥാപനങ്ങളും പൂട്ടേണ്ടിവരുമെന്ന് ഉടമകൾ പറയുന്നു.
പ്രധാന നിബന്ധനകൾ.
കുട്ടികൾക്ക് വളർത്തുമൃഗങ്ങളെ വിൽക്കരുത്.
മൂന്ന് മാസം കൂടുമ്പോൾ ഡോക്ടറുടെ സർട്ടിഫിക്കറ്റ്.
പക്ഷികൾക്ക് വിശാലമായ സംവിധാനങ്ങൾ.
നായകൾക്ക് തിരിച്ചറിയൽ മൈക്രോചിപ്പ് ഘടിപ്പിക്കണം.
രോഗബാധയുള്ളവയെ മാറ്റി പാർപ്പിക്കാൻ സൗകര്യം.
കട അടയ്ക്കുന്ന സമയങ്ങളിലും ജോലിക്കാർ നിർബന്ധം.
ഇനം തിരിച്ച് വിലവിവരം പ്രദർശിപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |