വാഷിംഗ്ടൺ : യു.എസിൽ തോക്കുനിയന്ത്രണ ഫെഡറൽ ബില്ലിൽ ഒപ്പുവച്ച് പ്രസിഡന്റ് ജോ ബൈഡൻ. കഴിഞ്ഞ ദിവസം യു.എസ് സെനറ്റിന്റെ അംഗീകാരം ലഭിച്ച ബിൽ ഇതോടെ നിയമമായി. പുതിയ നിയമ പ്രകാരം ഇനി മുതൽ 21 വയസിന് താഴെയുള്ളവർക്ക് തോക്ക് കൈവശം വയ്ക്കുന്നതിൽ കർശന നിയന്ത്രണമുണ്ടാകും. ഇവർക്ക് പശ്ചാത്തലം പരിശോധിച്ച ശേഷമേ തോക്ക് അനുവദിക്കുകയുള്ളൂ.
യു.എസിൽ കൂട്ടവെടിവയ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നിർണായക തീരുമാനം. പതിറ്റാണ്ടുകൾക്ക് ശേഷമാണ് യു.എസിൽ തോക്ക് ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തുന്ന നിയമനിർമാണം അംഗീകരിക്കുന്നത്.
ഭീഷണിയായി കണക്കാക്കാവുന്ന ആളുകളിൽ നിന്ന് തോക്ക് താത്കാലികമായി പിടിച്ചെടുക്കാൻ നിയമം സംസ്ഥാന കോടതികൾക്ക് അധികാരം നൽകുന്നു. തോക്ക് കടത്തലിനും മറ്റുള്ളവർക്ക് വേണ്ടി അനധികൃതമായി തോക്ക് വാങ്ങി നൽകുന്നവർക്കെതിരെയും പോരാടാൻ ദശലക്ഷക്കണക്കിന് ഡോളർ പുതിയ നിയമനിർമ്മാണത്തിൽ നീക്കിവച്ചിട്ടുണ്ടെന്ന് ബൈഡൻ അറിയിച്ചു.
അതേ സമയം, മിലിട്ടറി - സ്റ്റൈൽ തോക്കുകളുടെ നിരോധനവും തോക്ക് വാങ്ങുന്ന എല്ലാവരുടെയും പശ്ചാത്തലം പരിശോധിക്കുന്ന നടപടികളും നിയമമാക്കാൻ ബൈഡനും ഡെമോക്രാറ്റുകളും ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല.
ഈ വർഷം മാത്രം യു.എസിൽ 250ലേറെ കൂട്ട വെടിവയ്പുകൾ നടന്നിട്ടുണ്ടെന്നാണ് കണക്ക്. മേയിൽ ടെക്സസിലെ പ്രൈമറി സ്കൂളിലുണ്ടായ വെടിവയ്പിൽ 19 കുട്ടികളടക്കം 21 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ തോക്ക് നിയമങ്ങൾ കർശനമാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധങ്ങൾ യു.എസിൽ അരങ്ങേറിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |