കോഴിക്കോട്: മലാപ്പറമ്പ് പാർക്ക് നവീകരണം പൂർത്തിയായിട്ട് 3 വർഷമായി. പക്ഷേ, നാട്ടുകാർക്ക് ഒന്ന് കയറണമെങ്കിൽ ഊടുവഴി തന്നെ ശരണം. നിർമാണം പൂർത്തിയാക്കി എൻജിനിയറിംഗ് വിഭാഗം റവന്യു ഡിപ്പാർട്ട്മെന്റിന് താക്കോൽ കൈമാറാത്തതിനാൽ ഇപ്പോഴും ഗേറ്റ് അടഞ്ഞുകിടപ്പാണ്. കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസിലേക്കും ഹോമിയോ ഡിസ്പെൻസറിയിലേക്കും പോകുന്ന ഗേറ്റിലൂടെയാണ് ആളുകൾ പാർക്കിലെത്തുന്നത്. നടത്തിപ്പിന് ടെൻഡർ വിളിച്ചിട്ടുണ്ടെങ്കിലും ആരും വന്നില്ല. ഡെപ്യൂട്ടി മേയറോട് ചോദിച്ച് അനുവാദം വാങ്ങി പാർക്ക് തുറക്കാൻ കൗൺസിലർ പറഞ്ഞെങ്കിലും നാട്ടുകാർ ഔദ്യോഗികമായി തുറക്കുന്നതും കാത്തിരിക്കുകയാണ്.
2018ലാണ് 35 ലക്ഷം ചെലവിൽ അമൃത് പദ്ധതിയിൽപെടുത്തി പാർക്ക് നവീകരിച്ചത്. 2020ൽ പണി പൂർത്തിയായി. മലാപറമ്പിന്റെ ഹൃദയഭാഗത്തുള്ള പാർക്കിൽ ഓപ്പൺ സ്റ്റേജ്, ഇരിപ്പിടങ്ങൾ, കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ എന്നിവയുണ്ട്. ചെടികളും പച്ചക്കറികളും നനച്ച് സംരക്ഷിക്കുന്നത് പാർക്കിനോട് ചേർന്നുള്ള കോർപ്പറേഷന്റെ ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസിലെ ജീവനക്കാരാണ്. അതേസമയം രാത്രികാലം സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. രാത്രി സമയത്ത് സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പാർക്ക് തുറക്കാൻ കോർപ്പറേഷൻ സെക്രട്ടറിയും ഡെപ്യൂട്ടി മേയറും പറഞ്ഞതാണ്. എന്നാൽ ഔദ്യോഗികമായി തുറക്കുന്നത് കാണാനാണ് നാട്ടുകാർക്ക് താത്പര്യം. മലാപറമ്പ് ടൗണിൽതന്നെ ഓപ്പൺ സ്റ്റേജടക്കമുള്ള പാർക്കായതിനാൽ നല്ല രീതിയിൽ ഉപയോഗപ്പെടുത്താനാകും. - കെ.സി ശോഭിത, വാർഡ് കൗൺസിലർ
നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയുന്ന പാർക്കാണ്. എന്നാൽ രാത്രികാലത്ത് സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. നശിച്ച് പോകാതിരിക്കാൻ കാവൽക്കാരനെ ഉടൻ നിയമിക്കണം. - ഷിനോജ് പുളിയോളി, ജനറൽ സെക്രട്ടറി, കേരള കോൺഗ്രസ് (എം) നോർത്ത് മണ്ഡലം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |